കൊട്ടാരക്കര: നഗരസഭ നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍നിന്നും പിടിച്ചെടുത്ത പഴകിയ ആഹാരവും മാലിന്യവും ഹോട്ടല്‍ അധികൃതര്‍ പൊതുനിരത്തില്‍ തള്ളി. നഗരസഭ ഓഫീസിന് സമീപത്തെ ഹോട്ടലില്‍ നിന്നും പിടിച്ചെടുത്ത ആഹാരസാധനമാണ് തൃക്കണ്ണമംഗല്‍ കെഐപി കനാലിനോട് ചേര്‍ന്ന ഭാഗത്ത് നിക്ഷേപിച്ചത്. കൂടാതെ നഗരത്തിലെ പ്രമുഖ ആശുപത്രിയില്‍ നിന്നും പുറം തള്ളിയ കാലപ്പഴക്കം ചെന്ന മരുന്നുകള്‍ ഉള്‍പ്പെടയുള്ള മാലിന്യവും ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്.
അഴുകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കനാലിലേക്ക് ഒഴുകിയിറങ്ങി കനാല്‍ജലം മാലിനമാക്കി. നഗരസഭയും നെടുമണ്‍കാവ് പിഎച്ച്സിയും ചേര്‍ന്ന് വ്യാഴാഴ്ച കണ്ടെത്തിയ അഴുകിയ ആഹാരം നശിപ്പിച്ചുകളയാന്‍ ഹോട്ടലുകാരോട് നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് ജനവാസകേന്ദ്രത്തില്‍ മാലിന്യം നിക്ഷേപിച്ചത്. വെള്ളിയാഴ്ച പ്രദേശത്ത് കഠിനമായ ദുര്‍ഗന്ധം പടര്‍ന്നതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. മാംസം ഉള്‍പ്പെടെയുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഭക്ഷിക്കുന്നതിനായി നായ്ക്കള്‍ കൂട്ടത്തോടെ എത്തിയത് ഈ പ്രദേശത്തുകൂടിയുള്ള സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ യാത്ര ദുഷ്കരമായി. നാട്ടുകാര്‍ കൊട്ടാരക്കര പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: