കണ്ണൂര്‍: സൗജന്യ സ്കൂള്‍ യൂനിഫോം തുണി ഉല്പാദനം ചെറുകിട യന്ത്രത്തറികള്ക്കു കൂടി അനുവദിക്കണമെന്ന് കേരള സ്മോള്‍ സ്കെയില്‍ പവര്‍ലൂം ഓണേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ 1 മുതല്‍ 8 വരെയുള്ള സ്കൂള്‍ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി നല്കുന്ന യൂനിഫോം തുണിത്തരങ്ങള്‍ ഉല്പാദിപ്പിച്ച് നല്കുവാന് സര്‍ക്കാര്‍ ചെറുകിട പവര്‍ലൂം നടത്തിപ്പുകാരോടുകൂടി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ജില്ലയില്‍ ഇരുനൂറിലധികം സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും ആവശ്യമായ ഫണ്ട് നല്‍കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഒരു മുന്നറിയിപ്പുമില്ലാതെ പദ്ധതി കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തിയെന്ന് അറിയിക്കുകയായിരുന്നു. പദ്ധതി നടപ്പിലാകണമെങ്കില്‍ ഒരു കോടി മുപ്പത് ലക്ഷം മീറ്റര്‍ തുണിവേണമെന്ന് കണക്കാക്കിയിരുന്നു. എന്നാല്‍ 10 ലക്ഷം മീറ്റര്‍ തുണിമാത്രമാണ് കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് നിര്‍മ്മിക്കാന്‍ സാധിച്ചത്. ഇത് സര്‍ക്കാര്‍ സ്കൂളിലെ 1 മുതല്‍ 4 വരെയുള്ള കുട്ടികള്‍ക്ക് മാത്രമേ വിതരണം ചെയ്യാന്‍ സാധിച്ചുള്ളു. ബാക്കി കുട്ടികള്‍ക്ക് യൂനിഫോം വാങ്ങുന്നതിന് 400 രൂപ വീതം പണമായി നല്‍കുകയാണ് ചെയ്തത്. ഇതുപയോഗിച്ച് മറ്റ് സംസ്ഥാനങ്ങളിലെ വന്‍കിട തുണിമില്ലുകളുടെ തുണികളാണ് വാങ്ങുന്നത്. കേരളത്തില്‍ തൊഴിലില്ലാതെ പ്രതിസന്ധിയിലായിരിക്കുന്ന ചെറുകിട പവര്ലൂമുകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുണി വാങ്ങുകയിരുന്നെങ്കില് ഈ മേകളയിലെ തൊഴില്‍ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ സാധിക്കുമായിരുന്നു. സംസ്ഥാന പ്രസിഡണ്ട് കെ.രാഗേഷ്, സെക്രട്ടറി എം.പ്രഭാകരന്, പി.സി.രാധാകൃഷ്ണന്, കെ.സതീശന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: