അന്വേഷണത്തിന്റേയും പുനരന്വേഷണത്തിന്റേയും കാലമാണിത് കേരളത്തില്‍. പഴേ കൊലപാതകങ്ങള്‍ പലതും പുനരന്വേഷണത്തിന് വിധേയമാക്കണമെന്ന ആവശ്യം അടുത്തിടെയായി വ്യാപകമായി ഉയരുന്നുണ്ട്. ഒരു കൊലപാതകത്തിന്റെ അന്വേഷണത്തിനിടെയാണ് പഴയ ചില കൊലപാതകങ്ങള്‍ കൂടി പുനരന്വേഷണത്തിന് വിധേയമാക്കേണ്ടതിന്റെ പ്രസക്തിയും പ്രാധാന്യവും വെളിവായിട്ടുള്ളത്. കൊന്നവരും കൊല്ലിച്ചവരും, പ്രതിയാക്കപ്പെട്ടവരും ശിക്ഷിക്കപ്പെട്ടവരുമല്ലെന്നതിനാലാണിത്. കേരളം ഇങ്ങനെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് ഒരന്താരാഷ്ട്ര കൊലപാതകമെന്ന് സംശയിക്കപ്പെടുന്ന ഒരു രാഷ്ട്രത്തലവന്റെ നാലരപതിറ്റാണ്ടിലേറെ മുമ്പ് നടന്ന മരണത്തെപ്പറ്റി സമഗ്രമായൊരു പുനരന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്ന ചര്‍ച്ചയ്ക്ക് ചില ദേശീയ മാധ്യമങ്ങള്‍ കഴിഞ്ഞയാഴ്ച തുടക്കം കുറിച്ചത്. ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ ആത്മകഥയിലെ ചില പരാമര്‍ശങ്ങളാണ് ആ മരണത്തെപ്പറ്റി ഒരു പുനര്‍ചര്‍ച്ചയ്ക്ക് തിരി കൊളുത്തിയത്. ഇന്ത്യക്കാരെയൊട്ടാകെയെന്നല്ല ലോകത്തെ തന്നെ ഞെട്ടിച്ച ആ മരണത്തില്‍ ദുരൂഹതയൊന്നും ഉള്ളതായി തനിക്ക് സംശയമില്ലെന്ന് ആത്മകഥാകാരന് തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഉത്തരം കണ്ടെത്താത്തതും കിട്ടേണ്ടതുമായ ഒട്ടേറെ ചോദ്യങ്ങളാണ് അത് ഇന്നും ഉയര്‍ത്തുന്നത്.
പ്രശസ്ത പത്രപ്രവര്‍ത്തകനും പംക്തികാരനുമായ കുല്‍ദീപ് നയ്യാറുടെ ‘ബിയോണ്ട് ദ ലൈന്‍സ്’ (വരികള്‍ക്കപ്പുറം) എന്ന ആത്മകഥയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രി താഷ്കന്റില്‍ വച്ച് മരണമടഞ്ഞതിനെപ്പറ്റി പരാമര്‍ശിക്കുന്നത്. ആ രാത്രിയില്‍ ശാസ്ത്രി മരിക്കുന്നതായി പെട്ടെന്ന് എനിക്ക് തോന്നി. അദ്ദേഹം മരിക്കുന്നത് ഞാന്‍ സ്വപ്നം കണ്ടു. ഞാന്‍ ഉണര്‍ന്നെണീറ്റ് വാതിലില്‍ മുട്ടി. ഇടനാഴിയില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീ എന്നോട് പറഞ്ഞു ‘നിങ്ങളുടെ പ്രധാനമന്ത്രി മരിക്കുകയാണ്’ എന്ന്. പെട്ടെന്ന് ഞാന്‍ വസ്ത്രം മാറി ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥനോടൊപ്പം അല്‍പ്പം അകലെ ശാസ്ത്രി തങ്ങിയിരുന്നിടത്തേക്ക് വാഹനമോടിച്ച് പോയി. സോവിയറ്റ് പ്രധാനമന്ത്രി അലക്സി കോസിജിന് അവിടെ വരാന്തയില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു. ശാസ്ത്രി ഇനി ഇല്ലെന്ന സൂചനയില്‍ അദ്ദേഹം കൈകള്‍ ഉയര്‍ത്തിക്കാട്ടി. വരാന്തയ്ക്ക് പിന്നിലെ ഭക്ഷണ മുറിയില്‍ ഒരു സംഘം ഡോക്ടര്‍മാര്‍ ശാസ്ത്രിയെ അനുഗമിച്ചിരുന്ന ഡോ.ആര്.എന്‍.ചൂഗിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. തൊട്ടടുത്തതായിരുന്നു ശാസ്ത്രിയുടെ മുറി. അസാമാന്യം വലുതായിരുന്നു അത്. വിശാലമായ കിടക്കയില്‍, അദ്ദേഹത്തിന്റെ ശരീരം ചിത്രം വരയ്ക്കുന്ന ബോര്‍ഡിലെ ഒരു ബിന്ദു പോലെ തോന്നിച്ചു. പരവതാനി വിരിച്ച നിലത്ത് അദ്ദേഹത്തിന്റെ പാദുകങ്ങള്‍ സുരക്ഷിതമായി സൂക്ഷിച്ചിരുന്നു. അദ്ദേഹം അവ ഉപയോഗിച്ചിരുന്നില്ല. മുറിയുടെ മൂലയില്‍, ഒരു ഡ്രെസിംഗ് ടേബിളില്‍ ഒരു തെര്‍മോ ഫ്ലാസ്ക് മറിഞ്ഞ് കിടന്നിരുന്നു. അത് തുറക്കാന്‍ ശാസ്ത്രി ആയാസപ്പെട്ടതായി തോന്നി. അദ്ദേഹത്തിന്റെ മുറിയില്‍ ‘ബസര്‍’ ഉണ്ടായിരുന്നില്ല. പിന്നീട് ശാസ്ത്രിയുടെ ജീവന് രക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതായി പാര്‍ലമെന്റില്‍ ആരോപണമുണ്ടായപ്പോള്‍ ഇക്കാര്യം സര്‍ക്കാര്‍ മറച്ചുവെച്ചു.” ശാസ്ത്രിയുടെ അവസാന നിമിഷങ്ങളെപ്പറ്റി മാധ്യമ ഉപദേഷ്ടാവ് എന്ന നിലയ്ക്ക് താഷ്ക്കന്റില്‍ അന്ന് പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്ന കുല്‍ദീപ് നയ്യാര്‍ വിവരിക്കുന്നത് ഇങ്ങനെയാണ്. “എനിക്ക് ശേഖരിക്കാന്‍ കഴിഞ്ഞ വിവരങ്ങള്‍ അനുസരിച്ച് ഒരു യാത്ര അയപ്പില്‍ സംബന്ധിച്ച ശേഷം രാത്രി പത്ത് മണിയോടെ താമസ സ്ഥലത്ത് മടങ്ങിയെത്തിയ ശാസ്ത്രി തന്റെ സേവകന് രാംനാഥിനോട് സ്ഥാനപതി ടി.എന്‍.കൗളിന്റെ വീട്ടില്‍ നിന്ന്, അദ്ദേഹത്തിന്റെ പാചകക്കാരന് ജാന്‍ മുഹമ്മദ് തയ്യാറാക്കി എത്തിച്ചിരുന്ന ഭക്ഷണം നല്കാന് ആവശ്യപ്പെട്ടു. വളരെ കുറച്ച് മാത്രമാണ് ശാസ്ത്രി കഴിച്ചത്. ചീരയും ഉരുളക്കിഴങ്ങും പിന്നെ ഒരു കറിയും. രാംനാഥ് നല്കിയ പാല് പതിവ് പോലെ രാത്രി കിടക്കുന്നതിന് മുമ്പ് ശാസ്ത്രി വാങ്ങി കുടിച്ചു. പ്രധാനമന്ത്രി ഇടയ്ക്ക് ഒരിക്കല്‍കൂടി എഴുന്നേല്ക്കുകയും വെള്ളം ചോദിക്കുകയും ഉണ്ടായി. ഡ്രെസിംഗ് ടേബിളിലെ ഫ്ലാസ്കില്‍ നിന്നാണ് അദ്ദേഹത്തിന് രാംനാഥ് വെള്ളം പകര്‍ന്നു നല്‍കിയത്. ആ ഫ്ലാസ്ക് അതിനുശേഷം അടച്ചുവെച്ചതായി രാംനാഥ് എന്നോട് പറഞ്ഞു. അര്‍ധരാത്രിക്ക് അല്‍പ്പം മുമ്പാണ്. അടുത്തദിവസം അതിരാവിലെ കാബൂളിലേക്ക് പോകാനായി നേരത്തെ എഴുന്നേല്‍ക്കേണ്ടതിനാല്‍ രാംനാഥിനോട് അയാളുടെ മുറിയില്‍ പോയി കുറെ നേരം ഉറങ്ങിക്കൊള്ളാന്‍ ശാസ്ത്രി നിര്‍ദ്ദേശിച്ചു. താഷ്കെന്റ് സമയം രാത്രി 1.20 ന് പരിചാരകര്‍ ലഗേജുകള്‍ പാക്ക് ചെയ്തുകൊണ്ടിരിക്കേ ശാസ്ത്രി വാതില്ക്കല് നില്‍ക്കുന്നത് കണ്ടതായി ജഗന് നാഥ് ഓര്‍ക്കുന്നു. അങ്ങേയറ്റത്തെ ആയാസത്തോടെ ‘ഡോക്ടര്‍ സാഹിബ് എവിടെ’ എന്ന് അദ്ദേഹം ആരാഞ്ഞു. ചുമച്ചു തളര്‍ന്ന ശാസ്ത്രിയെ കിടക്കയില്‍ കിടക്കാന്‍ അവര്‍ സഹായിച്ചു. പിന്നെ ‘ബാബുജി അങ്ങയ്ക്ക് സുഖമാകും’ എന്ന് പറഞ്ഞുകൊണ്ട് ജഗന്നാഥ് ശാസ്ത്രിക്ക് വെള്ളം കൊടുത്തു. നെഞ്ചില്‍ ഒന്ന് സ്പര്‍ശിച്ച ശേഷം ശാസ്ത്രി ബോധരഹിതനായി.”
താഷ്കെന്റില്നിന്ന് മടങ്ങിയെത്തിയ തന്നോട് ശാസ്ത്രിയുടെ ശരീരം നീല നിറമായതെങ്ങനെ എന്ന് ലളിതാ ശാസ്ത്രി ചോദിച്ചതായി കുല്‍ദീപ് നയ്യാര്‍ രേഖപ്പെടുത്തുന്നു. ശരീരം ‘എമ്പാം’ ചെയ്യുമ്പോള്‍ അങ്ങനെ സംഭവിക്കാറുണ്ടെന്ന് മാത്രം പ്രതികരിച്ച എന്നോട് ശാസ്ത്രിയുടെ ശരീരത്തിലെ ചില മുറിവുകളെക്കുറിച്ചും അവര്‍ ചോദിച്ചു. ശരീരം കാണാത്തതുകൊണ്ട് തനിക്ക് ആ മുറിവുകളെക്കുറിച്ച് അറിവില്ലായിരുന്നു” എന്നും നയ്യാര്‍ കൂട്ടിച്ചേര്‍ക്കുന്നു. “എന്നിരുന്നാലും താഷ്ക്കന്റിലോ ദല്‍ഹിയിലോ പോസ്റ്റ്മോര്‍ട്ടം നടത്തിയില്ലെന്ന് അവര്‍ പറഞ്ഞത് എന്നെ ഞെട്ടിച്ചു. അസാധാരണമാണത്. അവരും മറ്റു കുടുംബാംഗങ്ങളും അതില്‍ എന്തോ കള്ളക്കളിയുള്ളതായി സംശയിച്ചിരുന്നു. ദിവസങ്ങള്‍ പിന്നിട്ടതോടെ ശാസ്ത്രിയ്ക്ക് വിഷം കൊടുത്തതാണെന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സംശയം ബലപ്പെട്ടു. ശാസ്ത്രിയുടെ അടുത്ത ജന്മദിനത്തില് തന്റെ ഭര്‍ത്താവിന്റെ മരണത്തെപ്പറ്റി അന്വേഷണം നടത്തണമെന്ന് ലളിതാ ശാസ്ത്രി ആവശ്യപ്പെട്ടു.”
ഇത്രയൊക്കെയായിട്ടും ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണം സ്വാഭാവികമായിരുന്നുവെന്ന് കുല്‍ദീപ് നയ്യാര്‍ എന്തുകൊണ്ട് അഭിപ്രായപ്പെടുന്നു എന്ന് വ്യക്തമല്ല. അതിനടിസ്ഥാനമായി നയ്യാര്‍ ഉദ്ധരിക്കുന്നത് ശാസ്ത്രി ഹൃദ്രോഗി ആയിരുന്നെന്നും അതുകൊണ്ട് ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നും ഉള്ള മൊറാര്‍ജി ദേശായിയുടെ അഭിപ്രായമാണ്. പരസ്പ്പരവിരുദ്ധമായി പറയുകയും പറഞ്ഞത് പിന്നീട് നിഷേധിക്കുകയും പിന്‍വലിക്കുകയുമൊക്കെ കുല്‍ദീപ് നയ്യാറിന്റെ പതിവാണ്. അടിയന്തരാവസ്ഥ പിന്‍വലിച്ചതിനെ തുടര്‍ന്നെഴുതിയ ‘ദ ജഡ്ജ്മെന്റി’ന്റെ ആദ്യ പതിപ്പില്‍ ഇന്ദിരാഗാന്ധിയെ മകന് സഞ്ജയ് ഗാന്ധി തല്ലിയതായി നയ്യാര്‍ എഴുതിയിരുന്നു. പിന്നീടിറങ്ങിയ പതിപ്പുകളില്‍ ആ പരാമര്‍ശം അപ്രത്യക്ഷമായി. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട കുല്‍ദീപ് നയ്യാര്‍ അടിയന്തരാവസ്ഥ പത്തൊമ്പത് മാസം കഴിഞ്ഞ് പിന്‍വലിക്കുന്നതിന് പകരം തുടരുന്നതായിരുന്നു നല്ലതെന്ന് ‘ബിയോണ്ട് ദ ലൈന്‍സി’ല്‍ അഭിപ്രായപ്പെടുന്നുണ്ട്. ആ പുസ്തകത്തിലെ ബിന്ദ്രന്വാലയെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍, വിവാദമായതിനെത്തുടര്‍ന്ന് പിന്‍വലിക്കാമെന്ന് നയ്യാര്‍ സമ്മതിച്ചതായും കേട്ടു. പല പ്രമുഖ പത്രാധിപന്മാരെയും കുല്‍ദീപ് നയ്യാര്‍ ‘ബിയോണ്ട് ദ ലൈന്‍സി’ല്‍ വളരെ മോശമായി ചിത്രീകരിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാലാണത്.
കുല്‍ദീപ് നയ്യാര്‍ക്ക് സംശയമില്ലെങ്കില്‍ കൂടി അദ്ദേഹത്തിന്റെ ആത്മകഥ പുറത്തുവന്നതോടെ, ശാസ്ത്രിയുടെ മരണത്തെപ്പറ്റി ഇന്ത്യന്‍ ജനതയ്ക്കുള്ള സംശയങ്ങള്‍ ഒരിക്കല്‍ കൂടി മറ നീക്കി പുറത്തുവന്നിരിക്കുകയാണ്. നയ്യാറുടെ പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ച ‘ഔട്ട് ലുക്ക്’ വാരിക തന്നെയാണ് അടുത്ത ലക്കത്തില്‍ ശാസ്ത്രിയുടെ മരണത്തെപ്പറ്റി ഇനിയെങ്കിലും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. അതിനുള്ള കാരണങ്ങളും വാരികയുടെ പൊളിറ്റിക്കല്‍ എഡിറ്റര്‍ സബ നക്വി ഒന്നൊന്നായി അവതരിപ്പിക്കുന്നു.
ഇന്ത്യയ്ക്ക് പുറത്ത് വെച്ച് മരണമടയുന്ന ഒരേ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മാത്രമല്ല ഒരന്യ രാഷ്ട്രത്തില്‍ വച്ച് അന്ത്യം സംഭവിക്കുന്ന ആദ്യത്തെ രാഷ്ട്രത്തലവനും ശാസ്ത്രിയാണ്. വളരെ ചുരുങ്ങിയ കാലമേ അദ്ദേഹം പ്രധാനമന്ത്രി പദം അലങ്കരിച്ചുള്ളൂ. പക്ഷെ പത്തൊമ്പതുമാസത്തെ ഭരണത്തിനുള്ളില്‍ ആ ‘ചെറിയ വലിയ മനുഷ്യന്’ ഇന്ത്യക്കാരുടെ ഹൃദയം കവര്‍ന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരുന്നു ആ കാലയളവ്. ഒരു വശത്ത് പാക്കിസ്ഥാനുമായുള്ള യുദ്ധം മറുവശത്ത് യുദ്ധം പ്രഖ്യാപിക്കുമെന്ന ചൈനയുടെ ഭീഷണി. കച്ച് പ്രശ്നത്തിന്റെ പേരില്‍ 1965 ആഗസ്റ്റിലെ പാക് ആക്രമണത്തെ ഇന്ത്യ സുധീരമായി എതിര്‍ത്ത് തോല്‍പ്പിച്ച് ലാഹോര്‍ കീഴടക്കുമെന്നിരിക്കെയാണ് തങ്ങളുടെ പ്രദേശത്ത് ഇന്ത്യന്‍ സൈനികസന്നാഹങ്ങള്‍ നടക്കുന്നെന്നും അടിയന്തരമായി അവിടെ നിന്ന് ഒഴിഞ്ഞു പോയില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്ന് ചൈന ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നത്. അസാമാന്യവും അമ്പരപ്പിക്കുന്നതുമായ ധീരതയോടെയാണ് അന്ന് പ്രധാനമന്ത്രി ചൈനയോട് പ്രതികരിച്ചത്. ചൈന ഒരു ചുക്കും ചെയ്തില്ല. പാക്കിസ്ഥാനുമായി ഇന്ത്യ വെടിനിര്‍ത്തലിന് സമ്മതിച്ചത് ഐക്യരാഷ്ട്രസഭയുടെ അഭ്യര്‍ത്ഥന മാനിച്ച് മാത്രമാണ്. വിജയശ്രീലാളിതനായാണ് ശാസ്ത്രി പാക് പ്രസിഡന്റ് ജനറല്‍ അയൂബ് ഖാനുമായി ഉടമ്പടി ഒപ്പ് വെയ്ക്കാന്‍ സോവിയറ്റ് യൂണിയനിലെ താഷ്ക്കെന്റിലേക്ക് പോയത്. കരാര്‍ ഒപ്പ് വെച്ച ശേഷം അന്ന് രാത്രി ഒന്നര മണിക്ക് അദ്ദേഹം ലോകത്തോട് വിട വാങ്ങി.
“നെഹ്റുവിന് ശേഷം ആരെ”ന്ന ലോകത്തിന്റെ ചോദ്യത്തിനുള്ള ഇന്ത്യയുടെ മറുപടി ആയിരുന്നു ശാസ്ത്രി. ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ പ്രതിനിധിയെന്ന നിലയിലാണ് അദ്ദേഹം പ്രധാനമന്ത്രി പദം കൈകാര്യം ചെയ്തത്. നെഹ്റുവിന്റെ ആഡംബരമോ ഭാവഹാവാദികളോ ലാളിത്യത്തിന്റെ പ്രതീകമായ പിന്‍ഗാമിക്ക് ഉണ്ടായിരുന്നില്ല. നെഹ്റുമന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രി ആയിരിക്കെ ‘ദ ഹോംലെസ് ഹോം മിനിസ്റ്റര്‍’ എന്നായിരുന്നു ശാസ്ത്രിയെ വിശേഷിപ്പിച്ചിരുന്നത്. വാടകവീട്ടിലാണ് ശാസ്ത്രിയും കുടുംബവും എന്നും താമസിച്ചിരുന്നത്. മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സ്വന്തമായി അവശേഷിച്ചത് തവണ വ്യവസ്ഥയില്‍ വാങ്ങിയ ഒരു പഴയ കാര്‍ മാത്രമായിരുന്നു. ജാതിക്കും ജാതീയതയ്ക്കും എതിരെ അന്ത്യം വരെ പൊരുതിയ ലാല്‍ബഹദൂര്‍ ശ്രീവാസ്തവ, ശ്രീവാസ്തവ എന്ന ജാതിപ്പേര് പൊതുരംഗത്ത് വന്നപ്പോള്‍ തന്നെ ഉപേക്ഷിച്ചിരുന്നു. രാജ്യത്തിന്റെ ശത്രുക്കളെ നേരിടുന്നതില്‍ മാത്രമല്ല, രാഷ്ട്രത്തിലെ ജനങ്ങളുടെ ക്ഷേമത്തിലും ശാസ്ത്രി സദാ ജാഗരൂകനായിരുന്നു. ‘ജയ് ജവാന് ജയ് കിസാന്‍’ എന്നത് അദ്ദേഹം ഉയര്‍ത്തിയ മുദ്രാവാക്യമാണ്. ഹരിതവിപ്ലവവും ധവളവിപ്ലവവും മറ്റും ശാസ്ത്രി പ്രധാനമന്ത്രി ആയിരിക്കെയാണ് ആവിഷ്ക്കരിക്കപ്പെട്ടത്. രണ്ടിനും അദ്ദേഹത്തെ സഹായിക്കാന്‍ ഓരോ മലയാളികള്‍ ഉണ്ടായിരുന്നു ഒപ്പം. ട്രാന്‍സ്പോര്‍ട്ട് മന്ത്രി ആയിരിക്കെ ശാസ്ത്രിയാണ് വനിതാ കണ്ടക്ടര്‍മാരെ ആദ്യമായി നിയമിക്കുന്നത്. ആഭ്യന്തരമന്ത്രി ആയിരിക്കെ ലാത്തിക്കും തോക്കിനും പകരം ജനങ്ങളെ പിരിച്ചയക്കാന്‍ ജലം ചീറ്റിയാല്‍ മതിയെന്ന് അദ്ദേഹം പോലീസിന് നിര്‍ദ്ദേശം നല്കി. തമിഴ്നാട്ടിലെ അരിയല്ലൂര്‍ തീവണ്ടിയപകടത്തെത്തുടര്‍ന്ന് അതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ശാസ്ത്രി റെയില്‍ മന്ത്രിപദം രാജിവെച്ച് ഉദാത്ത മാതൃക കാട്ടി. ഇന്ന് എത്രയെത്ര ട്രെയിനപകടങ്ങളും വിമാനാപകടങ്ങളും? ആര് ഉത്തരവാദിത്വമേല്‍ക്കുന്നു? ആര് രാജിവെയ്ക്കുന്നു?
ദുരൂഹമായ സാഹചര്യത്തില്‍ ഒരു രാഷ്ട്രത്തലവന് വിദേശത്ത് വച്ച് മരിച്ചിട്ട്. ആ രാജ്യത്തോ സ്വന്തം രാജ്യത്തോ പോസ്റ്റ്മോര്‍ട്ടം നടത്തിയില്ലെന്നത് അവിടെ നില്ക്കട്ടെ. അദ്ദേഹത്തിന്റെ മൃതശരീരത്തില്‍ കണ്ട മുറിവുകള്‍. ശരീരമാസകലം ചന്ദനം പുരട്ടി നീലനിറം മറയ്ക്കാന്‍ നടത്തിയ ശ്രമം. ശാസ്ത്രിയുടെ മരണത്തെത്തുടര്‍ന്ന് റഷ്യാക്കാരനായ ഒരു പാചകക്കാരനെ ഉടനടി അറസ്റ്റ് ചെയ്തത്, അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം റഷ്യന്‍ പോലീസ് അയാളെ വിട്ടയച്ചത്. പ്രധാനമന്ത്രിയുടെ സ്വന്തം പാചകക്കാരന് രാംനാഥ് അവസാനത്തെ ആ അത്താഴം പാചകം ചെയ്യുന്നതിന് പകരം ടി.എന്‍.കൗളിന്റെ പാചകക്കാരനെക്കൊണ്ട് പാചകം ചെയ്യിച്ചത്. ഇങ്ങനെ അന്നും ഇന്നും സംശയം ജനിപ്പിക്കുന്ന എത്രയെത്ര സംഗതികള്‍. ശാസ്ത്രിയുടെ മരണത്തെപ്പറ്റി അന്വേഷണം വേണമെന്ന അദ്ദേഹത്തിന്റെ പത്നിയുടേയും കുടുംബാംഗങ്ങളുടേയും തുടരെയുള്ള അഭ്യര്‍ത്ഥനകള്‍ വനരോദനങ്ങളായി എന്നതിനെക്കാളേറെ വിചിത്രം വിവരാവകാശനിയമപ്രകാരം പില്ക്കാലത്ത് സര്‍ക്കാരിന് പലപ്പോഴായി നല്കിയ വിവിധ അപേക്ഷകള്‍ വൃഥാവിലായിയെന്നതാണ്. “രാഷ്ട്രത്തിന്റെ പരമാധികാരത്തേയും അഖണ്ഡതയേയും സുരക്ഷയേയും വിദേശരാഷ്ട്രബന്ധത്തേയും ബാധിക്കും” എന്ന കാരണം പറഞ്ഞാണ് വിവരങ്ങള്‍ നല്കാന് വിസമ്മതിച്ചത്.
അമ്പരിപ്പിക്കുന്നതും ആശങ്ക ഉണര്‍ത്തുന്നതുമായ അനുഭവങ്ങള്‍ അവിടെ അവസാനിക്കുന്നില്ല. അടിയന്തരാവസ്ഥയെ തുടര്‍ന്ന് അധികാരത്തില്‍ വന്ന ആദ്യ കോണ്‍ഗ്രസേതര ജനതാ ഗവണ്മെന്റ് ശാസ്ത്രിയുടെ മരണം അന്വേഷിക്കാന്‍ തീരുമാനിച്ചു. അന്വേഷണ പ്രക്രിയ ആരംഭിക്കുകയും ചെയ്തു. പക്ഷെ അന്വേഷണം വഴിമുട്ടി. അന്വേഷണ റിപ്പോര്‍ട്ടില്ലാതെ അതവസാനിപ്പിക്കുകയും ചെയ്തു. എന്നുമാത്രമല്ല, ശാസ്ത്രിയുടെ മരണം പരാമര്‍ശിക്കുന്ന എല്ലാ രേഖകളും പാര്‍ലമെന്റിന്റെ ലൈബ്രറിയില്‍നിന്ന് അപ്രത്യക്ഷമായി. മരണം സംബന്ധിച്ച് വിദേശമന്ത്രാലയവും മോസ്കോയിലെ ഇന്ത്യന്‍ സ്ഥാനപതികാര്യാലയവുമായി നടന്നിട്ടുണ്ടാകാവുന്ന കത്തിടപാട് പുറത്തുവിടാന്‍ വിസമ്മതിക്കുന്നു. ഇനിയാണ് ഏറ്റവും ഭീതിജനകമായവ. ജനതാ ഭരണകാലത്ത് അന്വേഷണ സമിതിക്കു മുന്നില്‍ രണ്ട് സാക്ഷികളാണ് തെളിവ് നല്‍കേണ്ടിയിരുന്നത്. അവരിലൊരാള്‍ ശാസ്ത്രിയോടൊപ്പം ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ഡോക്ടര്‍ ആര്.എന്‍.ചുഗ്. മറ്റൊരാള്‍ ശാസ്ത്രിയുടെ പാചകക്കാരന് രാംനാഥ്. സമിതി മുമ്പാകെ തെളിവ് നല്കാന് റോഡ് മാര്‍ഗം ദല്‍ഹിയിലേക്ക് വരികയായിരുന്ന ഡോ.ചുഗ് ഒരു ട്രക്കിടിച്ച് തല്‍ക്ഷണം മരിച്ചു. ലളിതാശാസ്ത്രിയെ കണ്ട ശേഷം തെളിവ് നല്‍കാനായി പോകവെ രാംനാഥിനേയും പാഞ്ഞെത്തിയ ഒരു വാഹനം ഇടിച്ചു വീഴ്ത്തി. അദ്ദേഹത്തിന്റെ തകര്‍ന്ന രണ്ടു കാലുകളും മുറിച്ചു മാറ്റേണ്ടി വന്നു. അതോടെ അദ്ദേഹത്തിന്റെ ഓര്‍മ്മയും എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.
അനേകം ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് സംശയകരമായ സാഹചര്യത്തില്‍ മരിച്ച ലാല്‍ ബഹദൂര്‍ ശാസ്ത്രി ഉത്തര്‍പ്രദേശിലെ മുഗള്‍ സരായിയിലാണ് ജനിച്ചത്. മുഗള്‍സരായി മറ്റൊരു മരണം ഓര്‍മയിലെത്തിക്കുന്നു. സ്വതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ ദാര്ശനികന് ദീന്‍ദയാല്‍ ഉപാദ്ധ്യായ മരിച്ചു കിടന്നത് മുഗള്‍സരായിയിലെ ഒരു റെയില്‍വേ ട്രാക്കിലായിരുന്നു. ആ മരണവും ഒട്ടേറെ സംശയങ്ങള്‍ ഉണര്‍ത്തി. അതും പക്ഷെ അന്വേഷിക്കപ്പെട്ടില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ സ്ഥാപകനേതാവ് ഡോ.ശ്യാമപ്രസാദ് മുക്കര്ജിയുടേയും ദുരൂഹ മരണമായിരുന്നു-കാശ്മീരിലെ ജയിലറയ്ക്കുള്ളില്‍. ആ മരണവും ആരും അന്വേഷിച്ചില്ല. ഒന്നും കണ്ടെത്തിയുമില്ല.
ഹരി എസ.് കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: