കേളകം: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തോടനുബന്ധിച്ചുള്ള ഇളനീരഭിഷേകം ഇന്നലെ നടന്നു. ഭക്തര്‍ തിരുവഞ്ചിറയില്‍ സമര്‍പ്പിച്ച ഇളനീരുകള്‍ സ്വയംഭൂവില്‍ അഭിഷേകം ചെയ്തു. ഇന്നലെ അക്കരെ സന്നിധിയില്‍ വന്‍ ഭക്തജനതിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ മുതല്‍ കിഴക്കെ, പടിഞ്ഞാറെ നടകളിലായി നീണ്ട ക്യൂ ദൃശ്യമായിരുന്നു. ഇന്നലെ രാത്രിയാണ് ഇളനീരാട്ടം ആരംഭിച്ചത്. വെളളിയാഴ്ച രാത്രിയില്‍ വ്രതക്കാര്‍ സമര്‍പ്പിച്ച ഇളനീര്‍ക്കാവുകള്‍ ഇന്നലെ രാവിലെ മുതല്‍ കാര്യത്ത് കൈക്കോളന്റെ നേതൃത്വത്തില്‍ കാവുകളും മുഖവും ചെത്തിനീക്കി മണിത്തറയില്‍ കൂട്ടി. ഉച്ചയ്ക്ക് പന്തീരടി കാപ്രം നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ അഗ്നി നിവേദിച്ചുള്ള അഷ്ടമി പൂജയും നടന്നു. ഈ സമയത്ത് തിരുവഞ്ചിറയിലും മണിത്തറയിലും ആര്‍ക്കും പ്രവേശനമില്ലായിരുന്നു. ആരാധനക്ക് തെയ്യന്‍ പാടിയുടെ വീണ വായനയും ഉണ്ടായിരുന്നു. രാത്രി മുത്തപ്പന് ദൈവം വരവ് എന്ന ചടങ്ങും നടന്നു.
കിരാതമൂര്‍ത്തി വേഷത്തില്‍ പുറങ്കലയന്‍ എത്തിയപ്പോള്‍ പാലക്കീഴില്‍ നിന്നു ദൈവത്തിനൊപ്പം എത്തിയ ഒറ്റപ്പിലാനും സംഘവും കോവിലകം കയ്യാലയില്‍ കയറി തീണ്ടല് നടത്തി. കൊട്ടേരിക്കാവിലെ ദൈവം മണിത്തറയുടെ കിഴക്ക് തിരുവഞ്ചിറയിലെത്തി അരിയും കളഭവും സ്വീകരിച്ച് അനുമതി നല്കിയ ശേഷമാണ് ഇളനീരാട്ടം ആരംഭിച്ചത്. ദൈവം വരവിന് ശേഷം പാലക്കും നമ്പൂതിരി രാശി വിളിച്ചതോടെ ഇളനീരാട്ടം ആരംഭിച്ചു. പാലക്കും നമ്പൂതിരി മൂന്ന് ഇളനീരുകള്‍ ഉഷകാമ്പ്രം നമ്പൂതിരിയെ ഏല്‍പ്പിച്ചു. ഈ തീര്‍ത്ഥം ഉഷകാമ്പ്രം നമ്പൂതിരി സ്വയംഭൂവില്‍ അഭിഷേകം ചെയ്തു. തുടര്‍ന്ന് ബ്രാഹ്മണര്‍ ഇളനീരുകള്‍ കൊത്തി വെളളിക്കുടങ്ങളിലാക്കുകയും പിന്നീട് സ്വര്‍ണക്കുടത്തിലേക്ക് പകര്‍ന്ന് ഇടമുറിയാതെ അഭിഷേകം ചെയ്തു.അഭിഷേക സമയം സവിശേഷമായ വാദ്യമേളങ്ങളുമുണ്ടായിരുന്നു. അഭിഷേകം കഴിഞ്ഞ ഇളനീരുകള്‍ അപ്പപ്പോള്‍ തന്നെ തിരുവഞ്ചിറയിലേക്ക് വലിച്ചെറിഞ്ഞു. വാദ്യമേളങ്ങളുടെ ഘോഷവും ഭക്തരുടെ നാമസങ്കീര്ത്തനാരവങ്ങളും കൊണ്ട് മുഖരിതമായ നീണ്ടമണിക്കൂറുകള്‍ ഭക്തിസായൂജ്യമേകിക്കൊണ്ട് കടന്നു പോയതോടെ സന്നിധാനം ചെറിയൊരിടവേള നിശബ്ദതയിലേക്ക് വഴിമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: