ചെറുപുഴ: വിസ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയും പാസ്പോര്‍ട്ടും തട്ടിയെടുത്ത യുവാവിനെ തട്ടിപ്പിനിരയായവര്‍ ചേര്‍ന്ന് തീവണ്ടിയില്‍ നിന്ന് പിടികൂടി. കാസര്‍കോട് ചെമ്മനാട് ഷാക്കിര്‍ മന്‍സില്‍ അബ്ദുള്‍ കദീറിനെ (40)യാണ് വെള്ളിയാഴ്ച രാത്രി കണ്ണൂരില്‍ നിന്ന് പിടികൂടി റെയില്‍വെ പോലീസിന് കൈമാറിയത്. തട്ടിപ്പിനിരയായ പത്തോളം യുവാക്കള്‍ മലേഷ്യയില്‍ ജോലി നല്‍കാമെന്ന ഉറപ്പില്‍ കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ അമ്പതോളം പേരില്‍ നിന്ന് 25 ലക്ഷത്തോളം രൂപ തട്ടിയെടുത്തിരുന്നു. മൂന്ന് മാസം മുമ്പ് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 25 പേരെ വൈദ്യപരിശോധനക്കായി ചെന്നൈയില്‍ എത്തിച്ചിരുന്നു. എന്നാല്‍ വൈദ്യപരിശോധന കഴിഞ്ഞപ്പോഴേക്കും ഇയാള്‍ മുങ്ങുകയായിരുന്നു. മൂന്ന് ദിവസം ചെന്നൈയില്‍ തങ്ങിയശേഷമാണ് തട്ടിപ്പിനരയായവര്‍ നാട്ടിലേക്ക് മടങ്ങിയത്. ഇതിനിടെയാണ് തളിപ്പറമ്പിലെ നാല് പേരില്‍ നിന്നായി 1.15 ലക്ഷം രൂപ വാങ്ങിയ വിവരം തട്ടിപ്പിനരയായവര്‍ക്ക് ലഭിച്ചത്. ഇവരുമായി ചെന്നൈയിലേക്ക് പോകാനുള്ള നീക്കത്തിനിടെ മാംഗളൂരു-ചെന്നൈ മെയിലിലെ എസി കമ്പാര്‍ട്ട്മെന്റില്‍ നിന്നാണ് അബ്ദുള്‍ കദീറിനെ പിടികൂടിയത്. പണം നഷ്ടപ്പെട്ട വി.വി.സനീഷ് പെരിങ്ങോം (30000), കെ.നിതിന്‍ ചൂരല്‍(35000), സി.ധനേഷ് ചൂരല്‍ (50000), സി.മധു ചൂരല്‍ (35000), സി.രാജു മാത്തില്‍ (50000) എന്നിവര്‍ പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് പ്രതിയെ പെരിങ്ങോം എസ് ഐ മഹേഷ് കെ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദൂരസ്ഥലങ്ങളില്‍ നിന്നുള്‍പ്പെടെ തട്ടിപ്പിനിരയായ നിരവധി പേര് ശനിയാഴ്ച പെരിങ്ങോത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: