കണ്ണൂര്‍: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ജില്ലയില്‍ പനിബാധിതരുടെ എണ്ണം ഏറിവരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ വാര്‍ഡുകള്‍ നിറഞ്ഞുകവിഞ്ഞു. രോഗികളെ ഉള്‍ക്കൊള്ളാനാവാതെ പലരെയും മരുന്ന് നല്കി വീടുകളിലേക്ക് പറഞ്ഞയക്കുന്നത് പതിവായി.
ഇന്നലെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം 1318പേര് പനിക്ക് ചികിത്സതേടി. ഇതിന്റെ ഇരട്ടിയോളം ആളുകള്‍ സ്വകാര്യ ആശുപത്രികളിലും എത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഡെങ്കിപ്പനിയുള്‍പ്പെടെയുള്ള മാരകമായ പനിബാധിതരുടെ എണ്ണവും ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. ഇന്നലെ മാത്രം 29പേര്‍ക്ക് ഡെങ്കിപ്പനി കണ്ടെത്തി.
പനി പടര്‍ന്നുപിടിക്കുമ്പോഴും ആവശ്യത്തിന് മരുന്നുകളോ ചികിത്സാ സൗകര്യങ്ങളോ അഡ്മിറ്റ് ചെയ്യാനുള്ള സ്ഥലസൗകര്യങ്ങളോ ഇല്ലാത്തത് ജനങ്ങളെ കടുത്ത ദുരിതത്തിലാഴ്ത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ അസൗകര്യം കാരണം പലരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന സ്ഥിതിയാണ്. ജില്ലാ-താലൂക്ക് ആശുപത്രികളിലെ വാര്‍ഡുകളില്‍ പനിബാധിതര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥിതിയാണ്.
ആരോഗ്യവകുപ്പിന്റെ നിസ്സംഗതക്കെതിരെ നാടിന്റെ നാനാഭാഗത്തുനിന്നും പ്രതിഷേധം ശക്തമായിട്ടുണ്ട്. അടിയന്തിരമായും പനിക്ലിനിക്കുകള്‍ ആരംഭിച്ച് എത്രയുംപെട്ടെന്ന് ജനങ്ങള്‍ക്ക് ചികിത്സാ സൗകര്യം നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ആവശ്യത്തിന് ഡോക്ടര്‍മാരെയും നഴ്സ്മാരെയും നിയമിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറാകണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ഡെങ്കിപ്പനിബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നത് ജനങ്ങളെ ആശങ്കാകുലരാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: