ഭഗവാന് പറയുന്നു (‘ഹി’- അവധാരണേ) പ്രത്യേകം മനസ്സിരുത്തുക. ഞാനാണ് സര്‍വ്വദേവതകളുടെയും അന്തര്യാമിയായിനിന്ന് ഹവിസ്സും ആഹുതികളും പൂജയും സ്വീകരിക്കുന്നത്.
-(ഭോക്താച)
പ്രഭുഃ ഏവച- ഞാന്‍ തന്നെയാണ് ആ യജ്ഞകര്ത്താക്കള്ക്കെല്ലാം യജ്ഞത്തിന്റെ ഫലങ്ങള്‍ മറ്റു ദേവന്മാര് വഴി കൊടുക്കുന്നതും. ഈ കാര്യം ഞാന്‍ മുമ്പുതന്നെ പറഞ്ഞിട്ടുള്ളതുമാണ്-
”ലഭതേ ച തതഃ കാമാന്‍
മയൈവവിഹിതാന് ഹി താന്‍” – (7-22)
ഇപ്രകാരം സര്‍വ്വയജ്ഞങ്ങളുടെയും കര്‍ത്താവും ദേവതയും അധ്യക്ഷനുമായ എന്നെ, സ്വര്ഗ്ഗാദിലോകങ്ങളും അവയിലെ സുഖങ്ങളും ആഗ്രഹിക്കുന്ന ആയാജ്ഞകന്മാര്ക്ക് ഈ തത്വം- യഥാര്‍ത്ഥ ജ്ഞാനം- ഇല്ല. അതുകാരണം കര്‍മ്മങ്ങളുടെ ഫലമനുസരിച്ച് തീരുമാനിക്കുന്നതിനു മുമ്പേതന്നെ ദേഹം സ്വീകരിക്കാന്‍ വേണ്ടി ഭൂമിയിലേക്കു പതിക്കേണ്ടിവരുന്നു; മനുഷ്യദേഹം സ്വീകരിക്കേണ്ടിവരുന്നു. അല്പംകൂടി വിശദീകരിക്കാം-
ദേവന്മാരും ഋഷികളും പിതൃക്കളും യക്ഷരക്ഷ പിശാചാദികളും നശിച്ചുപോകുന്ന ലോകങ്ങളുള്ളവരും അതുകൊണ്ടുതന്നെ, നശിച്ചുപോകുന്ന ശരീരങ്ങളുള്ളവരുമായിത്തീര്ന്ന് തങ്ങളുടെ ലോകങ്ങളില്‍ വസിക്കുന്നു. എല്ലാവരുടെയും അന്തര്യാമിയായി ഞാന്‍ നിലകൊള്ളുന്നു. ഈ വിധത്തില്‍ എന്നെ വൈദികകര്മ്മാനിഷ്ഠന്മാര് അറിയുന്നില്ല. എല്ലാ ദേവന്മാരും ഒരേപോലെ ഐശ്വര്യവും വീര്യവും സമ്പത്തും ഉള്ളവരാണെന്നും വേറെ വേറെ ലോകങ്ങളും ഉപദേവന്മാരും ഉള്ളവരാണെന്നും തെറ്റി- അയഥാവത്- മനസ്സിലാക്കുന്നു. ആ രീതിയില്‍ ആ ദേവന്മാരെ- പൃഥക്ത്വേന- യജിക്കുന്നു, പൂജിക്കുന്നു. അത്തരം യജ്ഞങ്ങളും പൂജകളുംകൊണ്ട് ഞാന്‍ സന്തോഷിക്കുന്നുണ്ട്. ഞാന്‍ സന്തോഷിക്കുമ്പോള്‍ മാത്രം മറ്റു ദേവന്മാര് സന്തോഷിക്കുന്നു. എന്നെ സന്തോഷിപ്പിക്കും എന്നതാണ് യജ്ഞങ്ങളുടെ വിധി. ആ വിധിയറിയാത്തവരാണ് കേവലയജ്ഞകര്മ്മനിഷ്ഠന്മാര്. അവര്‍ക്ക് എന്നെ ഈ കൃഷ്ണനെ സന്തോഷിപ്പിക്കണമെന്ന ഉദ്ദേശമില്ല. അവരുടെ യജ്ഞങ്ങളുടെ ഫലം നശ്വരമായിത്തീരുന്നു. ഭഗവാന് സന്തോഷിച്ചാല് മാത്രമേ മറ്റു ദേവന്മാര് സന്തോഷിക്കുകയുള്ളൂ.
ഉദാഹരണം- ഭഗവാന്റെ സതീര്‍ത്ഥ്യനായ സുദാമാവ് എന്ന ബ്രാഹ്മണന് (കുചേലന്) പത്നിയുടെ അഭ്യര്‍ത്ഥനപ്രകാരം അവല്ക്കിഴിയുമായി ദ്വാരകയില്‍ ചെന്നു. ഭഗവാന് സ്വീകരിച്ചിരുത്തി, പൂജിച്ച്, ഭക്ഷണപദാര്‍ത്ഥങ്ങള്‍ നല്കി, കഴിഞ്ഞ കാലകഥകള്‍ പറഞ്ഞു രസിപ്പിച്ചു. ഭഗവാന് സുഹൃത്തിന്റെ കക്ഷത്തില്‍നിന്ന് കിഴി തട്ടിയെടുത്തു അഴിച്ചുനോക്കി. ഉടനെതന്നെ ഭഗവാന് ചെയ്തത് എന്തെന്ന് ശ്രീ രാമപുരത്ത് വാര്യര്‍ പാടുന്നു:-
”കല്ലും നെല്ലുമെല്ലാമവിലെന്നു വെച്ചിട്ടൊരു പിടി-
നല്ലവണ്ണം വാരി വേഗം വയറ്റിലാക്കി.”
എന്നിട്ട് ഇങ്ങനെ പറഞ്ഞത് ശ്രദ്ധിക്കുക-
”തര്പ്പയന്ത്യംഗ മാം വിശ്വം
ഏതേ പൃഥുകതണ്ഡുലാഃ”
(ഭാഗം 10-81)
(= ഈ അവിലരി എന്നെ സന്തോഷിപ്പിച്ചു. ഞാന്‍ സന്തോഷിച്ചതുകൊണ്ട് എല്ലാ ദേവന്മാരും സന്തോഷിച്ചു; എല്ലാ ജീവജാലങ്ങളും സന്തോഷിച്ചു.)
-അപ്പോള്‍ ഇതാണ് നമ്മള് മനസ്സിലാക്കേണ്ടതും അനുഷ്ഠിക്കേണ്ടതുമായ അനുഷ്ഠാനക്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: