മക്കളേ,
നമ്മുടെ കുട്ടികള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്ക് കാലെടുത്തുവച്ചിരിക്കുകയാണല്ലോ. സൂര്യവെളിച്ചം പുറത്തെ ഇരുട്ടകറ്റുന്നതുപോലെ നമ്മുടെ ഉള്ളിലെ ഇരുട്ടകറ്റുന്ന വെളിച്ചമാണ് വിദ്യാഭ്യാസം. എന്നാല്‍ ഇന്നു നമുക്കു ലഭിക്കുന്ന വിദ്യാഭ്യാസം നമ്മുടെ ഉള്ളിലെ ഇരുട്ടകറ്റാന്‍ എത്രത്തോളം സഹായിക്കുന്നുവെന്നത് ചിന്തിക്കേണ്ടിയിരി്ക്കുന്നു. പണമുണ്ടാക്കണം, അധികാരം നേടണം, പ്രശസ്തി വളര്‍ത്തണം, ഇതിനൊക്കെ സഹായകമായ ഒരു തൊഴില്‍വേണം; അതിനുതകുന്ന വിദ്യാഭ്യാസം വേണം.
ഇത്രമാത്രമായിരിക്കുന്നു ഇന്നു നമ്മുടെ സമൂഹത്തിന്റെ പൊതുവെയുള്ള ചിന്താഗതി. പഠിക്കൂ, പഠിക്കൂ, ഡോക്ടറാകൂ, കളക്ടറാകൂ എന്നു മാത്രമേ മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങളോടു പറയാനുള്ളു. വിദ്യാഭ്യാസത്തില്‍ മൂല്യങ്ങള്‍ക്കും, രാജ്യസ്നേഹത്തിനും, അറിവിനോടുള്ള ആദരവിനും, ധാര്‍മ്മികതയ്ക്കുമൊന്നും പ്രാധാന്യം ഇല്ലാതായിരിക്കുന്നു. ഇന്നു നമ്മുടെ രാജ്യം നേരിടുന്ന മിക്ക പ്രശ്നങ്ങളുടേയും മൂലകാരണം ഇതു തന്നെയാണ്.
ഇന്നത്തെ ഇളം തലമുറ അടിത്തറയില്ലാതെ പണിതുയര്‍ത്തിയ വീടുകള്‍ പോലെയാണ്. ജീവിതത്തിലെ പ്രതിസന്ധികള്‍ നേരിടാനാകാതെ അവര്‍ ഏതു നിമിഷവും തകര്‍ന്നുവീഴാമെന്ന നിലയിലാണ്. കാരണം ജീവിക്കാന്‍ വേണ്ടിയുള്ള വിദ്യാഭ്യാസം മാത്രമേ അവര്‍ക്ക് കിട്ടുന്നുള്ളു. ജീവിതത്തിനുവേണ്ടിയുള്ള വിദ്യാഭ്യാസം കിട്ടുന്നില്ല. തന്റേയും ചുറ്റുമുള്ളവരുടെയും ജീവിതം ധന്യമാക്കുവാന്‍ സഹായിക്കുന്ന വിദ്യാഭ്യാസമാണ് ജീവിതത്തിനുവേണ്ടിയുള്ള വിദ്യാഭ്യാസം.
വിദ്യാഭ്യാസം കൊണ്ട് മുഖ്യമായി നേടേണ്ടത് സംസ്കാരമാണ്. മനുഷ്യ മനസ്സിലെ മാലിന്യങ്ങളകറ്റി ശുദ്ധീകരിക്കുന്നതെന്തോ അതാണ് സംസ്കാരം. എന്നാല്‍ ഇന്ന് വിദ്യാഭ്യാസം സംസ്കാരത്തെയല്ല പരിഷ്കാരത്തെ മാത്രമേ ഉണ്ടാക്കുന്നുള്ളു.
ഒരിക്കല്‍ ഒരു സംഘം സാമൂഹ്യപ്രവര്‍ത്തകര്‍ ആഫ്രിക്കയിലെ വനാന്തരത്തിലെത്തി. അവിടെ നരഭോജികളായ ഒരു സമൂഹത്തെയാണ് അവര്‍ കണ്ടത്. ആക്രമണ സ്വഭാവം മൂലം അവരെ എന്തെങ്കിലും പഠിപ്പിക്കുക എന്നതു പ്രയാസകരമായിരുന്നു. എന്നാല്‍, അവരിലൊരാള്‍ക്ക് വിദ്യാഭ്യാസം നല്കിയാല് മറ്റുള്ളവരിലും മാറ്റമുണ്ടാകുമെന്നു കരുതി ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയി ആധുനിക വിദ്യാഭ്യാസം നല്‍കിയശേഷം തിരിച്ചയച്ചു.
അടുത്തവര്‍ഷം വീണ്ടും ആ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ആ കുട്ടി മറ്റുള്ളവരോടൊപ്പം മനുഷ്യമാംസം കഴിക്കുന്നതാണ് അവര്‍ കണ്ടത്. കുട്ടിയെ ഒറ്റയ്ക്കുവിളിച്ച് അവര്‍ ചോദിച്ചു, ”നിങ്ങളില്‍ ഒരു മാറ്റവുമില്ലാത്തതെന്ത്?” ആ കുട്ടിപറഞ്ഞു, ”മാറ്റമില്ലെന്നോ? ഞാനിപ്പോള്‍ കത്തിയും ഫോര്‍ക്കും ഉപയോഗിച്ചാണു മനുഷ്യമാംസം കഴിക്കുന്നത്.” ഇത്തരം പരിഷ്കാരം കൊണ്ട് എന്തു പ്രയോജനം? നമ്മുടെ ഉള്ളിലെ കാടത്തം മാറ്റുകയും വിശുദ്ധിയും വിവേകവും വിനയവും പ്രദാനം ചെയ്യുന്നതുമായിരിക്കണം വിദ്യാഭ്യാസം.
പഴയ കാലങ്ങളില്‍ ഗുരുകുലങ്ങളില്‍, ഗുരുവും ശിഷ്യരും ഒത്തുചേര്‍ന്ന് ഉരുവിട്ടിരുന്ന മന്ത്രമാണ്, ”ഓം സഹനാവവതു സഹനൗ ഭുനക്തു……” ഇതിനര്‍ത്ഥം, ”അവിടുന്നു നമ്മെ രണ്ടു പേരെയും രക്ഷിക്കട്ടെ. നമുക്ക് ആത്മാനന്ദം അനുഭവിക്കാന്‍ ഇടവരട്ടെ. നമുക്ക് രണ്ടു പേര്‍ക്കും വീര്യമുണ്ടാവട്ടെ, നമ്മള് തേജസ്വികളാകട്ടെ . നമ്മള് തമ്മില്‍ യാതൊരു വിദ്വേഷവുമില്ലാതിരിക്കട്ടെ,” എന്നാണ്. ഗുരുക്കന്മാര് ശിഷ്യരേക്കാള്‍ എത്രയോ ഉന്നതരാണ്. എന്നിട്ടും എളിമയും വിനയുവുമാണ് അവര്‍ നമുക്കു കാണിച്ചു തന്നിട്ടുള്ളത്. വിനയവും സംസ്കാരവും വളര്‍ത്തിയിരുന്ന ആ വിദ്യാഭ്യാസം ഇന്നെവിടെ?
ഇന്നു സ്കൂളുകളും കോളേജുകളും ഒരു യുദ്ധക്കളം പോലെയാണ്. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധത്തിന്റെ പവിത്രത നഷ്ടമായിരിക്കുന്നു. അദ്ധ്യാപനം ഒരു ഭാരമായാണ് അദ്ധ്യാപകര്‍ കരുതുന്നത്. വിദ്യയോടുള്ള പ്രേമവും വിദ്യാര്‍ത്ഥികളോടുള്ള വാത്സല്യവും അവരില്‍ കാണാനില്ല. കുട്ടികള്ക്കാണെങ്കില് അദ്ധ്യാപകരെക്കാള്‍ മിടുക്കരാണ് തങ്ങളെന്ന ഭാവമാണ്. ഇതുമൂലം ഇരുവര്‍ക്കുമിടയില്‍ പ്രേമമില്ല, ജ്ഞാനത്തിന്റെ പ്രവാഹവുമില്ല. ഏതുവിധത്തിലെങ്കിലും ഒരു സര്‍ട്ടിഫിക്കറ്റു നേടണമെന്നല്ലാതെ വിദ്യാഭ്യാസം കൊണ്ടു സംസ്കാരം നേടാന്‍ വിദ്യാര്‍ത്ഥിക്കോ, അതിനവര്‍ക്കു പ്രചോദനം കൊടുക്കാന്‍ അദ്ധ്യാപകര്‍ക്കോ താല്പര്യമില്ല. എന്തിനുവേണ്ടിയാണു പഠിക്കുന്നതെന്ന ബോധം പോലും ഇന്നത്തെ കുഞ്ഞുങ്ങള്‍ക്കില്ല. ഇതുമൂലം കുഞ്ഞുങ്ങളില്‍ ശരിയായ ജ്ഞാനമോ സംസ്കാരമോ വളരുന്നില്ല. അതിനാല്‍ അദ്ധ്യാപകര്‍ യന്ത്രങ്ങളെപ്പോലെയായി; കുട്ടികള്‍ ഭിത്തിപോലെയും. അവിടെ ഹൃദയം ഹൃദയത്തോടു സംസാരിക്കുന്നില്ല.
പണ്ട് ഗുരുകുലങ്ങളില്‍, ഇന്നുള്ളതുപോലെ എഴുതിപ്പഠിക്കുന്ന ശീലം ഉണ്ടായിരുന്നില്ല. എന്നിട്ടും ഇന്നുള്ളവര്‍ ഒരു ജന്മം പഠിച്ചാലും തീരാത്തത്ര കാര്യങ്ങള്‍ അന്നുള്ളവര് ഹൃദിസ്ഥമാക്കിയിരുന്നു. വേദവേദാംഗങ്ങളും പുരാണേതിഹാസങ്ങളും അവര്‍ മനഃപാഠമാക്കിയിരുന്നു. ശിഷ്യന് ഗുരുവിന്റെ മുഖത്തോടുമുഖം നോക്കി പ്രേമത്തിലൂടെ ആര്‍ജ്ജിക്കുന്നതാണ് വിദ്യ. പഠനം അവര്‍ക്കൊരു ഭാരമായിരുന്നില്ല. പ്രേമമുള്ളിടത്ത് ഒന്നും ഭാരമാകുന്നില്ല. സൂര്യരശ്മിയേറ്റ് താമരമൊട്ട് വിടരുന്നതുപോലെ, ഗുരുവിന്റെ പ്രേമത്താല്‍ ശിഷ്യന്റെ ഹൃദയം വികസിക്കുകയാണ്. അവിടേക്ക് ഗുരുകൃപ താനേ ഒഴുകിയെത്തുകയാണ്.
ഗുരുവിന്റെ ഓരോ വാക്കും ശിഷ്യന് കേള്‍ക്കുകയായിരുന്നില്ല; അനുഭവിക്കുകയായിരുന്നു. ഓരോ നിമിഷവും അവര്‍ വളരുകയായിരുന്നു. സ്വഭാവത്തെ സംസ്കരിക്കുന്നതും സാമൂഹ്യബോധം ഊട്ടി ഉറപ്പിക്കുന്നതും പരമമായ സത്യം കണ്ടെത്താനുള്ള ജിജ്ഞാസയെ ഉണര്‍ത്തുന്നതുമായ വിദ്യാഭ്യാസം മാത്രമേ ആ പേരിന് അര്‍ഹമാകുന്നുള്ളു. അങ്ങനെയുള്ള ഒരു വിദ്യാഭ്യാസം സാധ്യമാക്കാന്‍ നമ്മുടെ സമൂഹവും അധ്യാപകരും രക്ഷിതാക്കളും കുട്ടികളുമെല്ലാം ജാഗ്രതയോടെ ശ്രമിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: