തിരുവനന്തപുരം : കൃഷിഭൂമിയുടെ സംരക്ഷണത്തിനായി കര്‍ണാടക സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം മാതൃകയാക്കി കേരളത്തിലും നിയമം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ഏകോപനസമിതിയോഗം ശുപാര്‍ശ ചെയ്തു. കൃഷിഭൂമി കൃഷി ആവശ്യങ്ങള്‍ക്കു മാത്രമേ ക്രയവിക്രയം നടത്താവൂ എന്നതാണ് കര്‍ണാടകയിലെ നിയമത്തിന്റെ കാതല്‍. ഇതിന് സമാനമായ നിയമം എത്രയും പെട്ടെന്ന് കൊണ്ടുവരാനാണ് ശുപാര്‍ശ. ആവശ്യമെങ്കില്‍ ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കണമെന്നും ആവശ്യപ്പെട്ടു.
2008ലെ നെല്‍വയല്‍ സംരക്ഷണ നിയമത്തിലെ പോരായ്മകള്‍ പരിഹരിക്കണമെന്നും യോഗം സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. 2005വരെയുള്ള നിലം നികത്തലുകള്‍ക്ക് നിയമപരിരക്ഷ നല്‍കാനാണ് കഴിഞ്ഞ ഫെബ്രുവരി 8ന് ചേര്‍ന്ന ക്യാബിനറ്റ് യോഗം തീരുമാനിച്ചത്. എന്നാല്‍ 2011 ഡിസംബര്‍ 22ന് ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് നെല്‍വയല്‍ സംരക്ഷണനിയമം 2008 ആഗസ്റ്റ് 12ന് നിലവില്‍ വന്നതിനാല്‍ അതിന് മുമ്പുള്ള നികത്തലുകള്‍ക്ക് സാധൂകരണം നല്കുന്ന തരത്തിലുള്ള വിധി പ്രഖ്യാപിച്ചിട്ടുണ്ട്. 2008ല്‍ നിയമം വരുന്നത് മനസ്സിലാക്കി വ്യാപകമായ നിലം നികത്തല്‍ നടക്കുകയും ചെയ്തു. 2005നുശേഷം ഉള്ള നിലംനികത്തലുകള്ക്ക് നിയമ പ്രാബല്യം ഇല്ലെന്ന് ക്യാബിനറ്റ് തീരുമാനവും ഹൈക്കോടതി വിധിയുമായി ഒത്തുപോകില്ല. ഇതിനുപുറമേ 2008ലെ നിയമത്തിലെ ചില പഴുതുകള്‍ ഉപയോഗിച്ചും വ്യാപകമായ നികത്തല്‍ നടന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്നും 2008ലെ നിയമത്തിലെ പഴുതുകള്‍ അടച്ച് ഭേദഗതി ചെയ്യാനുമാണ് യോഗം നിര്‍ദ്ദേശിച്ചത്. സമഗ്രമായ ഒരു ഭൂമി നയം കൊണ്ടുവരണമെന്നും ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് ഏകോപന സമിതി യോഗം സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
മലപ്പുറം ജില്ലയിലെ 35 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്കിയ കാര്യത്തില്‍ ധനവകുപ്പിന്റെ റിപ്പോര്‍ട്ടു വന്നതിനുശേഷം കൂടുതല്‍ ചര്‍ച്ച നടത്താനും തീരുമാനമായി. ആറന്മുള വിമാനത്താവളം, മാലിന്യസംസ്കരണം, മുല്ലപ്പെരിയാര്‍, എന്‍ഡോ സള്ഫാന് എന്നീ വിഷയങ്ങള്‍ വി.എം. സുധീരന് യോഗത്തില്‍ ഉന്നയിച്ചെന്ന് യോഗം തീരുമാനം വിശദീകരിച്ച കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: