കൊച്ചി: മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുതുമയല്ലായിരുന്നു; പക്ഷേ, കൊച്ചിക്ക് പുതിയ അനുഭവമായി. അതുകൊണ്ടുതന്നെ, പ്രധാനമന്ത്രിയേയും വഹിച്ച് മെട്രോ ട്രെയിന്‍ ഓടുന്നത് കാണാന്‍ ജനങ്ങള്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ കയറിനിന്നു. അവരെ കണ്ട് കൈവീശിയും അഭിവാദ്യം ചെയ്തും, കാഴ്ചകള്‍ കണ്ടും പ്രധാനമന്ത്രി കൊച്ചി മെട്രോ റെയിലിന്റെ ആദ്യ യാത്ര ചരിത്രമാക്കി. മെട്രോ ട്രെയിനിലിരുന്ന് മോദി കൊച്ചി നഗരം കണ്ടു.
പാലാരിവട്ടം മെട്രോ സ്റ്റേഷനില്‍ രാവിലെ പതിനൊന്നോടെ നരേന്ദ്രമോദി എത്തുമ്പോള്‍, ട്രെയിന്‍ യാത്രയ്ക്ക് തയാറായിരുന്നു. ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം, കേന്ദ്ര നഗര വികസന മന്ത്രി എം. വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്, മെട്രോമാന് ഇ. ശ്രധരന്‍, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് എന്നിവര്‍ക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഏലിയാസ് ജോര്‍ജ്ജ്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും വിശിഷ്ടാതിഥികള്ക്കൊപ്പമുണ്ടായിരുന്നു.
പാലാരിവട്ടം മുതല്‍ പത്തടിപ്പാലം വരെയായിരുന്നു യാത്ര. ട്രെയിന്‍ യാത്രക്കിടെ കൊച്ചിയുടെ സൗന്ദര്യം ആവോളം പ്രധാനമന്ത്രി ആസ്വദിച്ചു. ഇതിനിടെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡി ഏലിയാസ് ജോര്‍ജ്ജുമായി സാങ്കേതിക കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
പത്തടിപ്പാലത്ത് എത്തി അതേ ട്രെയിനില്‍ തിരികെ 11.20 ഓടെ പാലാരിവട്ടത്തെത്തി; 20 മിനിറ്റായിരുന്നു യാത്ര. പാലാരിവട്ടം സ്റ്റേഷനിലെ എസ്കലേറ്റര്‍ വഴിയാണ് മോദി മെട്രോ സ്റ്റേഷനിലേക്ക് കയറിയതും ഇറങ്ങിയതും. സ്റ്റേഷന്റെ പടികള്‍ മഴവില്‍ നിറത്തില്‍ അണിയിച്ചൊരുക്കിയിരുന്നു. പാലാരിവട്ടം സ്റ്റേഷനില്‍ നാട മുറിച്ച ശേഷമാണ് മോദി മെട്രോ യാത്ര നടത്തിയത്. ഓപ്പറേറ്റര്‍മാരായ സുമിത് കുമാറും യോഗേഷ് സൈനിയുമാണ് ട്രെയിന്‍ നിയന്ത്രിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: