കൊച്ചി: പ്രോട്ടോക്കോള്‍ അല്ല പ്രശ്നം, സാമാന്യ മര്യാദയാണ്. പ്രധാനമന്ത്രിയും ഗവര്‍ണറും കേന്ദ്രമന്ത്രിയും പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പെരുമാറ്റം കടുത്ത വിമര്‍ശനങ്ങള്‍ക്കിടവരുത്തി. സാമൂഹ്യ മാധ്യമങ്ങളില്‍ ചിലര്‍ പ്രകടിപ്പിക്കുന്ന ആവേശ അഭിപ്രായങ്ങളും നിലപാടും പോലെയാവരുതല്ലോ സംസ്ഥാന മുഖ്യമന്ത്രിയുടെ നിലപാടുകള്‍.
കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവേ, സദസ്സിനെ ”സുഹൃത്തുക്കളേ” എന്ന് മാത്രം സംബോധന ചെയ്തായിരുന്നു മുഖ്യമന്ത്രിയുടെ തുടക്കം. വേദിയിലിരിക്കുന്ന പ്രധാനമന്ത്രിയേയോ, കേന്ദ്രമന്ത്രിയേയോ, ഗവര്‍ണറേയോ പരാമര്‍ശിക്കാന്‍ മുഖ്യമന്ത്രി മര്യാദ കാട്ടിയില്ലെന്നാണ് വിമര്‍ശനം. പ്രധാനമന്ത്രി, ഗവര്‍ണര്‍, കേന്ദ്രമന്ത്രി എന്നിവര്‍ വേദിയിലുള്ള ഓരോരുത്തരുടെയും പേരു പരാമര്‍ശിച്ചിരുന്നു.
മെട്രോയിലെ ആദ്യ യാത്രയില്‍ പ്രധാനമന്ത്രി, ഗവര്‍ണര്‍, കേന്ദ്രമന്ത്രി, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നത്. ഈ യാത്രയുടെ ചിത്രം പിണറായി ഫേസ്ബുക്കില്‍ ചേര്‍ത്തു. രണ്ടു കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു. ഒന്ന്: കുമ്മനത്തിന്റെ പേര് ഒഴിവാക്കി. രണ്ട്: കുമ്മനത്തിനെ ചിത്രത്തില്‍ നിന്നൊഴിവാക്കാന്‍ കഴിയാത്തതിനാല്‍, പ്രധാനമന്ത്രിയുടെ ഉയര്‍ത്തിയ കൈയുടെ മറയത്ത് കുമ്മനത്തിന്റെ മുഖമുള്ള ചിത്രം തെരഞ്ഞുപിടിച്ച്ചേര്ത്തു. അക്കൂട്ടത്തില്‍ ഗവര്‍ണറുടെ മുഖവും കാണാനാവാതായി.
പിന്നെയുമുണ്ടായി മര്യാദാ ലംഘനം. വികസന കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും പ്രധാനമന്ത്രിയുടെ നിലപാട് വെല്ലുവിളിയായി ഏറ്റെടുക്കുന്നെന്നും പ്രസംഗത്തില്‍ തട്ടിവിട്ടപ്പോള്‍ ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തെക്കുറിച്ച് നട്ടാല്‍ കിളിര്‍ക്കാത്ത നുണ തട്ടി. ആറന്മുള സമരം നയിച്ചത് താനും പാര്ട്ടിയുമാണെന്നുവരെ പറഞ്ഞുവച്ചു. പക്ഷേ, ആറന്മുള പദ്ധതിക്ക് ആദ്യാനുമതി കൊടുത്തത് പിണറായി സിപിഎം സെക്രട്ടറിയായിരിക്കെ, അച്യുതാനന്ദന് മുഖമന്ത്രിയായി ഇടതുപക്ഷം ഭരിക്കുമ്പോഴായിരുന്നു. മെട്രോ ഉദ്ഘാടനം പ്രധാനമന്ത്രിയെ ഒഴിവാക്കി ചെയ്യാന്‍ നടത്തിയ ശ്രമങ്ങളും പിണറായി മറച്ചുവച്ചു.
മുഖ്യമന്ത്രിയെന്ന നിലമറന്നായിരുന്നു പെരുമാറ്റം. രാഷ്ട്രീയം എതിരായാലും പ്രധാനമന്ത്രിയാണ് എന്ന കാര്യം മറന്നു. സംസ്ഥാന അതിഥിയായിരുന്നുവെന്നതും ഓര്‍ത്തില്ല.
എല്ലാറ്റിനും കാരണം, കുമ്മനം രാജശേഖരനോടുള്ള ‘കൊതിക്കെറുവാണെ’ന്നാണ് വിലയിരുത്തപ്പെടുന്നത്. കുമ്മനം പ്രധാനമന്ത്രിക്കൊപ്പം മെട്രോ യാത്ര ചെയ്യുമെന്ന കാര്യം ബന്ധപ്പെട്ടവര്‍ പിണറായിയെ അറിയിച്ചിരുന്നു. അതോടെ തുടങ്ങിയതാണ്. ഒപ്പം കാല് മണിക്കൂറിലേറെ ഒരേ സീറ്റില്‍ യാത്ര ചെയ്തിട്ട് നരേന്ദ്ര മോദിയോട് പിണറായി കുശലം പോലും പറയാന്‍ മുതിര്‍ന്നില്ല. തുടര്‍ന്നായിരുന്നു ഉദ്ഘാടന യോഗം. മുഖ്യമന്ത്രിയുടെ നിയന്ത്രണമെല്ലാം വിട്ട മട്ടിലായിരുന്നു ശരീരഭാഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: