കൊച്ചി: ”കൊച്ചി മെട്രോയുടെ പ്രൗഢഗംഭീരമായ ഉദ്ഘാടനത്തില്‍ നിങ്ങളോടൊപ്പം ഞാന്‍ സന്തോഷിക്കുന്നു…” പ്രധാനമന്ത്രി നരേന്ദ്ര മോദി മലയാളത്തില്‍ പ്രസംഗിച്ചു തുടങ്ങിയപ്പോള്‍ സദസില്‍ നിലയ്ക്കാത്ത കൈയടി.
കേരളത്തിന്റെ സ്വപ്ന പദ്ധതിയുടെ ഉദ്ഘാടനം കൊച്ചിക്കാര്‍ക്ക് ആഘോഷമായപ്പോള്‍, മോദി ആവേശമായി മാറി. കൊച്ചി മെട്രോയ പ്രകീര്‍ത്തിച്ച് മോദി ഏറെ സംസാരിച്ചപ്പോള്‍ പലവട്ടം കൈയടികള്‍ ഉയര്‍ന്നു.
മോദി ഉദ്ഘാടന വേദിയിലെത്തിയപ്പോള്‍, കൈയടികളോടെയാണ് സദസ് വരവേറ്റത്. ഇന്നലെ രാവിലെ 10.50ന് പ്രത്യേക വിമാനത്തില്‍ കൊച്ചി നാവിക വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവര്‍ പൂച്ചെണ്ട് നല്കി അദ്ദേഹത്തെ സ്വീകരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേശേഖരന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കളും സ്വീകരിക്കാനുണ്ടായിരുന്നു. തുടര്‍ന്ന് പാലാരിവട്ടം മെട്രോ സ്റ്റേഷനിലേക്ക് റോഡ് മാര്‍ഗം പ്രധാനമന്ത്രി എത്തി. അവിടെ നാട മുറിച്ചശേഷം മെട്രോയില്‍ യാത്ര. പിന്നെ ഉദ്ഘാടന വേദിയായ കലൂര്‍ ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തിലേക്ക്.
മോദിയുടെ വാഹനം കടന്നുപോയ ഇടങ്ങളിലെല്ലാം പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാന്‍ ആളുകള്‍ തിരക്ക് കൂട്ടി. മെട്രോയെയും മോദിയെയും വരവേല്‍ക്കാന്‍ ദീപം തെളിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തുമായിരുന്നു കൊച്ചിക്കാരുടെ ആഘോഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: