തൃശൂര്‍: സുപ്രീം കോടതി നിര്‍ദ്ദേശവും ബലരാമന്, വീരകുമാര്‍ കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകളും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ആദ്യഘട്ടമായി നാളെ മുതല്‍ തൃശൂര്‍ ജില്ലയിലെ ആശുപത്രികളിലെ നഴ്സുമാര്‍ സമരത്തിനിറങ്ങും.
തൃശൂരില്‍ ചേര്‍ന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷന്(യുഎന്‍എ) സംസ്ഥാന കൗണ്‍സിലിലാണ് തീരുമാനം. സംസ്ഥാനത്തെ 158 ആശുപത്രികളില്‍ ഇതിനകം സമര നോട്ടീസ് നല്കി. ശേഷിക്കുന്നിടത്ത് നാളെ രാവിലെ കൈമാറും. നേരത്തെ നോട്ടീസ് നല്കിയ ജില്ലകളില്‍ 27ലെ സര്‍ക്കാര്‍തല യോഗത്തിന് ശേഷമായിരിക്കും സമരം. അതേസമയം ഇവിടങ്ങളില്‍ സമര വിളംബര പ്രകടനങ്ങളും ക്യാമ്പയിനുകളും നാളെ ആരംഭിക്കും.
സമരം തുടങ്ങുന്ന തൃശൂരിലെ ആശുപത്രികളില്‍ അത്യാവശ്യം നഴ്സുമാരെ ഡ്യൂട്ടിക്ക് നല്‍കും. പുതിയതായി കിടത്തി ചികിത്സയ്ക്ക് രോഗികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ല. എന്നാല്‍ വിദഗ്ധ നഴ്സുമാരടങ്ങിയ പ്രത്യേക എമര്‍ജന്‍സി കെയര്‍ യൂണിറ്റ് സമരകേന്ദ്രങ്ങളില്‍ സജ്ജമാക്കി നിര്‍ത്തും. ഡ്യൂട്ടിയില്‍ പ്രവേശിക്കുന്ന നഴ്സുമാരും സമര ദിവസങ്ങളിലെ വേതനം വാങ്ങില്ല.
തൊഴില്‍ വകുപ്പും തൊഴില്‍ മന്ത്രിയും 15 ന് വിളിച്ച ചര്‍ച്ചകളില്‍ മാനേജ്മെന്റുകള്‍ വേതനം പുതുക്കി നല്‍കാനാവില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ലേബര്‍ കമ്മിഷണര്‍ അധ്യക്ഷനായ മിനിമം വേജസ് കമ്മിറ്റി വീണ്ടും യോഗം ചേരുന്നുണ്ട്. വേതനം വര്‍ധിപ്പിക്കണമെന്ന ആവശ്യത്തോട് വീണ്ടും നിഷേധ നിലപാട് സ്വീകരിച്ചാല്‍ മുഴുവന്‍ ആശുപത്രികളിലും പരിപൂര്‍ണ്ണമായും പണിമുടക്കാനാണ് യുഎന്‍എ സംസ്ഥാന കൗണ്‍സില്‍ തീരുമാനം.
നാളെ പണിമുടക്കുന്ന നഴ്സുമാരും നഴ്സിങ് ഇതര ജീവനക്കാരും രാവിലെ ഒമ്പതരയോടെ തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ ഒന്നിക്കും. 10 ന് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും.
കൗണ്‍സില്‍ യോഗം സംസ്ഥാന പ്രസിഡന്റ് ജാസ്മിന് ഷ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. വി. സുധീപ്, രക്ഷാധികാരി വത്സന് രാമംകുളത്ത്, സഹഭാരവാഹികളായ രശ്മി പരമേശ്വരന്, ജിഷ ജോര്‍ജ്, സുജനപാല്‍ അച്യുതന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: