തിരുവനന്തപുരം: കയ്യേറ്റം ഒഴിപ്പിക്കാനുള്ള ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ നീക്കം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് തടഞ്ഞു. റവന്യൂവകുപ്പിന്റെ കടുത്ത അതൃപ്തി വകവയ്ക്കാതെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഈ തീരുമാനം കൈക്കൊണ്ടത്. മൂന്നാറിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ജൂലൈ ഒന്നിന് സർവകക്ഷിയോഗം വിളിക്കാനും മുഖ്യമന്ത്രി റവന്യൂമന്ത്രിയോട് നിർദ്ദേശിച്ചു.
മൂന്നാർ പോലീസ് സ്റ്റേഷനു സമീപമുള്ള വി.വി. ജോർജ് എന്നയാളിന്റെ 22 സെന്റ് സ്ഥലവും കെട്ടിടവും ഒഴിപ്പിക്കാനുള്ള ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ നടപടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തടഞ്ഞിരിക്കുന്നത്. ജൂലൈ ഒന്നുവരെ ഒഴിപ്പിക്കരുതെന്നാണ് സബ് കളക്ടർക്കു നല്കിയിരിക്കുന്ന നിർദ്ദേശം. മൂന്നാർ വില്ലേജ് ഓഫീസ് തുടങ്ങാനാണ് സ്ഥലം ഏറ്റെടുക്കാൻ സബ് കളക്ടർ ഉത്തരവിട്ടത്. ഉത്തരവ് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിനെ തുടർന്നാണ് സിപിഐ ഭരിക്കുന്ന റവന്യൂവകുപ്പിന്റെ കടുത്ത അതൃപ്തി വകവയ്ക്കാതെ ഭൂമി ഏറ്റെടുക്കൽ നടപടി താത്കാലികമായി നിർത്തിവയ്ക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചിരിക്കുന്നത്.
നിയമപ്രകാരം ഒഴിപ്പിക്കൽ നോട്ടീസ് നല്കിയ കേസിൽ നടപടി നിർത്തിവയ്ക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിലാണ് റവന്യൂവകുപ്പിന് അതൃപ്തിയുള്ളത്. നടപടി പാതിവഴിക്ക് നിർത്തിവയ്ക്കുന്നത് ശരിയല്ലെന്നും റവന്യൂവകുപ്പ് വ്യക്തമാക്കുന്നു. മൂന്നാറിലെ മുഴുവൻ ഒഴിപ്പിക്കൽ കേസുകളിലും സിപിഎം ഇടപെടുന്നതിലും സിപിഐക്കും റവന്യൂവകുപ്പിനും കടുത്ത എതിർപ്പുണ്ട്. ഇത്തരം ഇടപെടലുകളുണ്ടായാൽ മൂന്നാറിൽ ഒന്നും ചെയ്യാനാകില്ലെന്നും കയ്യേറ്റം നിർബാധം തുടരുമെന്നുമാണ് സിപിഐയുടെയും റവന്യൂവകുപ്പിന്റെയും നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: