തലശ്ശേരി: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കിഴക്കേകതിരൂരിലെ കൊല്ലപ്പെട്ട ഇളന്തോട്ടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന സിപിഎമ്മുകാരായ 15 പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊച്ചി സിബിഐ കോടതി തള്ളി.ഹര്‍ജിയില്‍ പ്രതിഭാഗത്തിന്റെയും കേസന്വേഷണം നടത്തുന്ന സിബിഐയുടെയും വാദപ്രതിവാദങ്ങള്‍ കേട്ട ശേഷമാണ് ജഡ്ജ് കലാം പാഷ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്.
മുഖ്യപ്രതി വിക്രമന് ഉള്‍പ്പെടെയുള്ള 19 പ്രതികള്‍ക്കുള്ള കുറ്റപത്രം 2015 മാര്‍ച്ചില്‍ അന്വേഷണ സംഘം തലശ്ശേരി ജില്ലാ കോടതിയില്‍ ഹാജരാക്കിയിരുന്നു . എന്നാല്‍ കേസിന്റെ വിചാരണ നടപടികള്‍ ഇതേവരെ ആരംഭിച്ചില്ല. ഇതിനിടെ സുപ്രീം കോടതി ഉത്തരവ് പ്രകാരം മനോജ് കൊലക്കേസ് കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിലേക്ക് മാറ്റിയിരുന്നു. കേസ് സംബന്ധിച്ച് തലശ്ശേരി കോടതിയിലുള്ള തൊണ്ടിമുതലുകളടക്കമുള്ള മുഴുവന്‍ രേഖകളും കഴിഞ്ഞ ദിവസം കൊച്ചി കോടതിയിലേക്ക് മാറ്റുകയും ചെയ്തു.
2014 സപ്തമ്പര്‍ 1 ന് രാവിലെയാണ് മനോജ് കൊല്ലപ്പെട്ടത്. കൊല നടന്ന് ഏതാനും ദിവസങ്ങള്‍ക്കകം ഒന്നാം പ്രതി വിക്രമന് കണ്ണൂര്‍ കോടതിയില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റു പ്രതികളും അറസ്റ്റിലായി.
കഴിഞ്ഞ രണ്ടര വര്‍ഷത്തിലേറെയായി വിചാരണയില്ലാതെ ജയിലില്‍ കഴിയുകയാണെന്നും സുപ്രീം കോടതിയുടെ വിധി അനുസരിച്ച് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നുമുള്ള പ്രതിഭാഗം വാദഗതി നിരാകരിച്ചാണ് 15 പ്രതികള്‍ക്കും ജാമ്യം നിഷേധിച്ചത് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്, പയ്യന്നൂര്‍ എരിയാ സെക്രട്ടറി ടി.ഐ.മധുസൂദനന് എന്നിവരുള്‍പെടെ 25 സിപിഎമ്മുകാരാണ് കൊലപാതകത്തിനും ഗൂഢാലോചനക്കും മനോജ് കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. ഇവരില്‍ ജയരാജനും മധുസൂദനനും ഉള്‍പെടെ 10 പേര് ജാമ്യത്തിലാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: