പത്തനംതിട്ട: പമ്പയില്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ഭൂമി കൈയ്യേറി വനം വകുപ്പ് അതിര്‍ത്തിക്കല്ല് സ്ഥാപിച്ചു. ത്രിവേണി പാലത്തിന് സമീപത്ത് നിന്നും സര്‍ക്കാര്‍ ആശുപത്രി വരെ അഖിലഭാരത അയ്യപ്പ സേവാസംഘത്തിന്റെ ചെലവില്‍ 2010ല്‍ നിര്‍മ്മിച്ച റോഡിന്റെ അരികിലാണ് അതിര്‍ത്തിക്കല്ല് സ്ഥാപിച്ചിരിക്കുന്നത്.
ഏഴുവര്‍ഷത്തോളമായി പമ്പാ നടപ്പന്തലിലെ തിരക്ക് ഒഴിവാക്കാനും ആശുപത്രിയിലേക്കുള്ള വാഹന ഗതാഗതം സുഗമമാക്കാനുമാണ് ഈ റോഡ് നിര്‍മ്മിച്ചത്. പുതിയ അന്നദാന മണ്ഡപത്തിന്റെ പുറകിലായാണ് വനം വകുപ്പിന്റെ പുതിയ അതിരുകല്ല്. കേരളാ ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഭൂമിയുടെ സംയുക്ത സര്‍വ്വേ നടത്താതെയാണ് വനം വകുപ്പിന്റെ ഏകപക്ഷീയമായ നടപടി.
അയ്യപ്പസേവാ സംഘം നിര്‍മ്മിച്ച് നല്കിയ റോഡ് ഇതോടെ വനം വകുപ്പിന്റെ അധീനതയിലായി. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും സംയുക്ത സര്‍വ്വെ നടത്തി ദേവസ്വം ബോര്‍ഡിന് നിയമപരമായി ലഭിച്ചിട്ടുള്ള ഭൂമി വിട്ടുതരണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു. അന്നദാന മണ്ഡപത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഏതാനും മരങ്ങള്‍ മുറിച്ചു മാറ്റുന്നതില്‍ ബാലിശമായ തടസ്സവാദങ്ങള്‍ ഉന്നയിച്ച് വനം വകുപ്പ് നിര്‍മ്മാണ പ്രവര്‍ത്തത്തെ തടസ്സപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: