ഹൈദരാബാദ് : മനുഷ്യാവകാശം സംരക്ഷിക്കുന്നതില്‍ സൈന്യത്തിന് മികച്ച ചരിത്രമാണുള്ളതെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. കശ്മീരില്‍ കല്ലേറ് നടത്തിയവര്‍ക്കെതിരെ യുവാവിനെ മനുഷ്യകവചമാക്കിയ നടപടി സൈന്യത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീഡറിന്റെ (എസ്ഒപി) ഭാഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദക്ഷിണ കശ്മീരിലെ ചിലഭാഗങ്ങളില്‍ പ്രശ്നങ്ങളുണ്ട്. അവ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ആശങ്കയുടെ ആവശ്യമില്ലെന്നും കരസേനാ മേധാവി വ്യക്തമാക്കി.തെറ്റായ വിവരങ്ങളും വഴിതെറ്റിക്കുന്ന സന്ദേശങ്ങളും പരക്കുന്നതാണ് ജമ്മു കശ്മീരിലെ യുവാക്കളെ ആയുധമെടുത്ത് സുരക്ഷാസേനയ്ക്ക് എതിരെ പോരാടാന്‍ പ്രചോദിപ്പിക്കുന്നതെന്നും ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു.
ഇത്തരം യുവാക്കള്‍ അധികം വൈകാതെ അവര്‍ ചെയ്യുന്നത് അവരുടെ ജനങ്ങള്‍ക്കും സംസ്ഥാനത്തിനും നല്ലതല്ലെന്ന് തിരിച്ചറിയുമെന്നാണ് പ്രതീക്ഷ. സുരക്ഷാസേനയ്ക്ക് താഴ്വരയില് സമാധാനം വരണമെന്നാണ് ആഗ്രഹം. കശ്മീരില്‍ കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കുന്നതിന് സൈന്യം മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും കരസേനാ മേധാവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: