ന്യൂദല്‍ഹി: ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. യു പി എ സ്ഥാനാര്‍ത്ഥി പ്രണബ് മുഖര്‍ജിയും എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി എ സാംഗ്മയും തമ്മിലാണ് മത്സരം. വൈകിട്ട് അഞ്ച് മണി വരെയാണ് പോളിംഗ്.
പാര്‍ലമെന്റ് ഹൗസിലും വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലെ നിയമസഭാ മന്ദിരങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. എം.പിമാരും എം.എല്‍.എമാരും അടങ്ങുന്ന ഇലക്ടറല്‍ കോളേജാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുക. ഏഴര ലക്ഷത്തോളം വോട്ടുകളുമായി യു പി എ സ്ഥാനാര്‍ത്ഥി പ്രണബ് മുഖര്‍ജി വന്‍ജയം നേടുമെന്നാണ് പ്രതീക്ഷ.
ഇലക്ടറല്‍ കോളേജില്‍ ആകെയുള്ള 10.98 ലക്ഷം വോട്ടില്‍ 7.5 ലക്ഷം വോട്ടുകള്‍ പ്രണബിന് ലഭിക്കുമെന്നാണ് കരുതുന്നത്. 790 എം പി മാരില്‍ 520 പേരുടെ പിന്തുണ പ്രണബിനുണ്ട്. ജൂലായ് 22 നാണ് വോട്ടെണ്ണുക. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബാലറ്റ് പെട്ടികള്‍ വെള്ളിയാഴ്ച തന്നെ ദല്‍ഹിയില്‍ എത്തുമെന്ന് രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ റിട്ടേണിങ് ഓഫീസറും രാജ്യസഭാ സെക്രട്ടറി ജനറലുമായ വി കെ അഗ്നിഹോത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: