തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ. റേഞ്ച് ഐജി മനോജ് എബ്രഹാമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയത്. അയ്യപ്പദാസ് എന്നയാളാണ് ജനനേന്ദ്രിയം മുറിച്ചതെന്ന പരാതിയും ക്രൈംബ്രാഞ്ചിന് കൈമാറും.
നിലവിലെ പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് കേസിലുള്‍പ്പെട്ട പെണ്‍കുട്ടി കോടതിയില്‍ ഹര്‍ജി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ. പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന അപേക്ഷ പോക്സോ കോടതിയില്‍ നിലനില്‍ക്കെയാണ് പോലീസിന്റെ പുതിയ നീക്കം.
തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കവെ ഗംഗേശാനന്ദ എന്ന ശ്രീഹരിയുടെ ജനനേന്ദ്രിയം കത്തികൊണ്ട് മുറിച്ചെന്നാണ് പെണ്‍കുട്ടി ആദ്യം മജിസ്ട്രേറ്റിന് രഹസ്യമൊഴി നല്‍കിയത്. ആ സമയം പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ബലാത്സംഗം നടത്തിയതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് നല്കുന്ന സൂചന.
ഇതിനിടെ പെണ്‍കുട്ടി മൊഴിമാറ്റിയത് കൂടുതല്‍ കുഴപ്പിച്ചു. ശ്രീഹരി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും കാമുകന് അയ്യപ്പദാസ് തെറ്റിദ്ധരിപ്പിച്ചതിനാലാണ് ആക്രമിച്ചതെന്നും ബാക്കിയെല്ലാം പോലീസ് കെട്ടിച്ചമച്ചതെന്നുമാണ് പെണ്‍കുട്ടി പ്രതിഭാഗം അഭിഭാഷകന് അയച്ച കത്തില്‍ പറയുന്നത്. മാത്രമല്ല അയ്യപ്പദാസടക്കം മൂന്നുപേരുടെ പേരുകള്‍ പെണ്‍കുട്ടി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പെണ്‍കുട്ടി അയ്യപ്പദാസിന്റെ സഹായത്തോടെ സ്വകാര്യആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ വിശദാംശങ്ങളും പോലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടത്.
പിന്നീട് അഭിഭാഷകനുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ ജനനേന്ദ്രിയം മുറിച്ചത് താനാണെന്നും അയ്യപ്പദാസിന്റെ നിര്‍ബന്ധത്താലാണ് ചെയ്തതെന്നും പറയുന്നുണ്ട്. ഇങ്ങനെ അടിക്കടി പെണ്‍കുട്ടി മൊഴിമാറ്റുന്നത് പോലീസിനെ കൂടുതല്‍ കുഴപ്പിക്കുന്നു.
അതിനിടെ ശ്രീഹരിയുടെ ജാമ്യാപേക്ഷ ഇന്ന് പോക്സോ കോടതിയുടെ പരിഗണനയ്ക്ക് വരും. മൊഴിമാറ്റം മൂലം വെട്ടിലായ പോലീസ്, കേസ് ക്രൈംബ്രാഞ്ചിന്റെ തലയ്ക്ക് വച്ച് ഒഴിയാനാണ് ലക്ഷ്യമിടുന്നതെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: