ന്യൂദല്‍ഹി: സര്‍പ്രൈസിനായി കണ്ണടച്ചു നില്ക്കാന് ഭര്‍ത്താവ് പറഞ്ഞപ്പോള്‍ എന്തെങ്കിലും സ്നേഹസമ്മാനം തരാന്‍ ആയിരിക്കുമെന്നാണ് ഭാര്യ കരുതിയത്. എന്നാല്‍ സമ്മാനത്തിനു വേണ്ടി കണ്ണടച്ചു നിന്ന ഭാര്യയെ യുവാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.
കഴുത്തില്‍ വയര്‍ ഉപയോഗിച്ച് കുരുക്കിട്ട് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. രാജ്യതലസ്ഥാനമായ ദല്‍ഹിയിലാണ് ദാരുണമായ ഈ സംഭവം അരങ്ങേറിയത്. 24 കാരനായ മനോജ് കുമാറാണ് ഭാര്യ കോമളിനെ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച വടക്കന്‍ ദല്‍ഹിയിലെ ബൊന്റ പാര്‍ക്കില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
രണ്ട് വര്‍ഷം മുന്‍പാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. കോമളക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന മനോജ് കുമാറിന്റെ സംശയം പലപ്പോഴും വഴക്കിന് കാരണമായിരുന്നു. വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് കാലങ്ങളായി വേര്‍പിരിഞ്ഞ് രക്ഷിതാക്കളോടൊപ്പം താമസിക്കുകയായിരുന്ന കോമളയോട് മനോജ് കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
അങ്ങനെ ബോണ്ടാ പാര്‍ക്കില്‍ സംസാരിച്ചുകൊണ്ടിരിക്കവെ ഒരു സര്‍പ്രൈസ് തരാം കണ്ണടച്ചു നില്ക്കൂ എന്ന് മനോജ് കോമളയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് സര്‍പ്രൈസിനായി കണ്ണടച്ചു നിന്ന കോമളയെ മനോജ് പിന്നില്‍ നിന്നും കഴുത്ത് മുറുക്കി കൊലപ്പെടുത്തി.
കൊലനടത്തിയശേഷം മൃതദേഹം പാര്‍ക്കില്‍ ഉപേക്ഷിച്ച് മനോജ് കടന്നുകളയുകയായിരുന്നു. പിന്നീട് തന്റെ സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുകയായിരുന്ന മനോജ് ഭാര്യയെ കൊലപ്പെടുത്തിയ വിവരം സുഹൃത്തുക്കളോട് പറഞ്ഞു. ഇത് രാത്രി പെട്രോളിങ്ങ് നടത്തിയ പൊലീസ് സംഘം യാദൃശ്ചികമായി കേള്‍ക്കുകയായിരുന്നു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ മനോജ് കുറ്റം സമ്മതിച്ചു.
മദ്യലഹരിയില്‍ ആയിരുന്നതിനാല്‍ മനോജിന് മൃതദേഹം എവിടെയാണ് ഉപേക്ഷിച്ചതെന്ന് കൃത്യമായി പറയാന്‍ കഴിയാതിരുന്നത് മൃതദേഹം കണ്ടെടുക്കുവാന്‍ ഏറെ ബുദ്ധിമുട്ടി. ദീര്‍ഘനേരത്തെ തെരച്ചിലിനുശേഷം ഇന്നലെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം നഗരത്തില്‍ നിന്നും രക്ഷപ്പെടാനായിരുന്നു തീരുമാനമെന്ന് മനോജ് പോലീസിനോട് പറഞ്ഞു. മനോജിനെതിരെ കൊലപാതക കുറ്റത്തിന് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. കോമളയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: