പറവൂര്‍: ശാന്തിവനത്തില്‍ പോലീസ് സംരക്ഷണത്തില്‍ ടവര്‍ കടന്നു പോകുന്ന പാതയിലെ മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു മാറ്റിയതില്‍ സ്ഥലമുടമ മീന മേനോന് മുറിച്ചു പ്രതിഷേധിച്ചു. മുഖ്യമന്ത്രിക്കും വൈദ്യുത മന്ത്രിക്കും പ്രതിഷേധ സൂചകമായി മുടി അയയ്ക്കുമെന്നും അവര്‍ പറഞ്ഞു. നിങ്ങള്‍ കാണിച്ച നിരുത്തരവാദിത്വത്തിനും നിങ്ങള്‍ വെക്കുന്ന പച്ചത്തുരുത്തിനുമുള്ള മറുപടിയാണിതെന്ന് പറഞ്ഞായിരുന്നു മീന തന്റെ മുടി മുറിച്ചത്.
രാവിലെ ശാന്തിവന സംരക്ഷണ സമിതി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കെ എസ് ഇ ബി പിന്മാറിയിരുന്നെങ്കിലും ഉച്ചയ്ക്കുശേഷം കൂടുതല്‍ പോലീസുമായി വന്ന് മരക്കൊമ്പുകള്‍ മുറിക്കുകയായിരുന്നു. ഇപ്പോള്‍ വൈദ്യുതി ടവറിലൂടെ ലൈന്‍ വലിക്കുന്നതടക്കം എല്ലാ ജോലികളും പൂര്‍ത്തിയായിരിക്കുന്നു. അപ്പോഴാണ് വൈദ്യുത ലൈനിനു ഭീഷണിയായി നില്ക്കുന്ന മരച്ചില്ലകള്‍ മുറിക്കണമെന്ന ആവശ്യവും ഉയര്‍ന്നു വന്നത്. ഇന്നലെ തന്നെ ആവശ്യം അറിയിച്ചുകൊണ്ട് സ്ഥല ഉടമയ്ക്ക് നോട്ടീസും നല്‍കിയിരുന്നു. അതിന് പ്രകാരം രാവിലെ എത്തിയ കെ എസ് ഇ ബി ജീവനക്കാര്‍് പ്രതിഷേധത്തിന്റെ ഭാഗമായി പിന്മാറിയിരുന്നു എങ്കിലും പിന്നീട് തിരിച്ചെത്തി.
നിലവില്‍ പതിമൂന്നര മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള മരച്ചില്ലകളാണ് മുറിക്കുന്നത്. മരച്ചില്ലകള്‍ മുറിക്കുന്നതിനിടയിലാണ് മുടി മുറിച്ചു പ്രതിഷേധവുമായി മീന മേനോന് എത്തിയത്. സംസ്ഥാന സര്‍ക്കാര്‍ പ്രകൃതി സംരക്ഷണത്തെക്കുറിച്ചും ജൈവ സംരക്ഷണത്തെക്കുറിച്ചുമെല്ലാം പറയുമ്പോഴും ശാന്തിവനത്തിന്റെ കാര്യത്തില്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് മീന മേനോന് ചൂണ്ടിക്കാട്ടുന്നത്.
ടവറിന് സമീപത്തുള്ള എട്ട് മരങ്ങളുടെ ശിഖരങ്ങള്‍ മുറിക്കാനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. എന്നാല്‍ ശിഖരം മുറിക്കാനെന്ന വ്യാജേന എത്തിയ ഉദ്യോഗസ്ഥരുടെ ഉദ്ദേശം മരം മുറിക്കല്‍ തന്നെയാണെന്ന് വസ്തു ഉടമ മീന മേനോന് വിമര്‍ശിച്ചിരുന്നു.ശാന്തിവനത്തെ മരങ്ങളുടെ ശിഖരം മുറിച്ചാല്‍ താന്‍ മുടി മുറിച്ച് മുഖ്യമന്ത്രിക്ക് അയച്ചു കൊടുക്കുമെന്ന് മീന മേനോന് വ്യക്തമാക്കിയിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് മീന മേനോന് മരങ്ങളുടെ ശിഖരം മുറിച്ച അതെ സമയത്ത് മുടി മുറിച്ച് പ്രതിഷേധിച്ചത്.
കെഎസ്ഇബിക്കും സര്‍ക്കാരിനുമെതിരെ മീന മേനോന് ഉള്‍പ്പടെയുള്ള ശാന്തിവനം സംരക്ഷണ സമിതി കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ്. കോടതിയുടെ തീരുമാനം വരാതെ ശാന്തിവനത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും മീന മേനോന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: