ബ്രാഹ്മണന്, ക്ഷത്രിയന്, വൈശ്യന്, ശൂദ്രന് എന്നീ നാലാണ് വര്ണവിഭാഗങ്ങള്. ഈ നാലുവിഭാഗങ്ങളും ഒരുപോലെ പ്രവര്‍ത്തിച്ചാലേ മനുഷ്യസമാജത്തിനു മിഴിവും അഴകും ബലവും ഉണ്ടാകൂ. അല്ലെങ്കില്‍ ജനസമുദായം ദുര്‍ബലവും ശിഥിലവുമാകും.
ബ്രാഹ്മണസ്വഭാവം ഉള്‍ക്കഴിവുകള്‍ നേടാനും, ഉള്‍തൃപ്തി വരിച്ചു ജന്മസാഫല്യം കണ്ടെത്താനുമുള്ളതാണ്. അതിനുചേര്‍ന്ന ജീവിതമൂല്യങ്ങളും രീതിയുമാണ് ബ്രാഹ്മണന് അനുവര്‍ത്തിക്കേണ്ടത്. ബ്രാഹ്മണജന്മം മൃഗതുല്യമായിക്കൂടാ. ഇന്ദ്രിയങ്ങളെ ഉദ്ദീപിപ്പിച്ചു ബാഹ്യഭോഗങ്ങള്‍ക്കുവേണ്ടി കിണയുന്ന രീതി ബ്രാഹ്മണനു ചേര്‍ന്നതേ അല്ല.
ഇന്ദ്രിയങ്ങളെ മനസ്സിനാലും, മനസ്സിനെ ബുദ്ധിയാലും മെരുക്കി, ബുദ്ധിയെ ആത്മാവിനാല്‍ പ്രശോഭിപ്പിക്കുന്നതുവഴി ഉദിയ്ക്കുന്ന ഉള്ളഴകും, ഉള്‍ബലവും, ഉള്‍തൃപ്തിയുമാണ് ബ്രാഹ്മണചിന്തയിലും സ്വഭാവത്തിലും സദാ കാണേണ്ടത്. ഇതു സാധ്യമാണ്. പ്രകൃതി ഇതിനു വേണ്ടത്ര സൗകര്യവും അവസരവും തന്നിട്ടുണ്ടുതാനും. ഇതില്‍ അപ്രകൃതമോ അസാമഞ്ജസമോ ആയി ഒന്നുംതന്നെയില്ലെന്നു മനസ്സിലാക്കണം.
ഇതിനൊത്തു ജീവിക്കുന്ന ബ്രാഹ്മണന് എപ്പോഴും മറ്റുള്ളവര്‍ക്ക് ആദര് ശവും ബഹുമാനവും തോന്നിയ്ക്കുന്നവനാകും. സ്വയം സാധിച്ചില്ലെങ്കിലും, കൂട്ടത്തില്‍ ഇങ്ങനെയുള്ളവരുണ്ടല്ലോ എന്ന മതിപ്പും ആശ്വാസവും പ്രതീക്ഷയും മറ്റു വര്‍ണക്കാരില്‍ ജനിയ്ക്കാന്‍ ബ്രാഹ്മണജന്മം കാരണമാകുന്നു. ഇതാണ് ആവശ്യവും.
തപസ്സും ആന്തരമാഹാത്മ്യവുംകൊണ്ടാണ് ബ്രാഹ്മണന് മറ്റുള്ളവരെ സ്വാധീനിയ്ക്കുന്നത്. എന്തുകാര്യത്തെക്കുറിച്ചും സൂക്ഷ്മമായി ചിന്തിയ്ക്കാനും, അതനുസരിച്ചു വീക്ഷണഗതികള്‍ രൂപപ്പെടുത്താനും ആന്തരപ്രഭാവം ബ്രാഹ്മണനെ പ്രേരിപ്പിയ്ക്കുന്നു.
ബുദ്ധിയുടെ ശക്തി ഏറ്റവും പ്രകടമാകുന്നതു പൂര്‍വവിധികളോ പക്ഷപാതമോ ഇല്ലാതെ ആലോചിയ്ക്കാന്‍ കഴിയുമ്പോഴത്രെ. ബാഹ്യലോകത്തോട് ആകര്‍ഷണമില്ലെന്നുവന്നാല്‍, പിന്നെ ബുദ്ധി സര്‍വകുശലമാകാന്‍ ഒരു തടസ്സവുമില്ല. ബാഹ്യാകര്‍ഷണവികര്‍ഷണങ്ങളാണ് മനസ്സിനെ ദുര്‍ബലമാക്കി ബുദ്ധിയെ വഴിപിഴപ്പിയ്ക്കുന്നത്.
ബ്രാഹ്മണന് പിഴവുകള്‍ക്ക് ഇടംകൊടുക്കാത്തവിധം മുന്‍കൂട്ടിത്തന്നെ ശ്രദ്ധിച്ചുവേണം ജീവിക്കാനും പ്രവര്‍ത്തിയ്ക്കാനും. ഭാരതഭൂമിയില്‍ ഇങ്ങനെയുള്ള കുറേപേര്‍ എക്കാലത്തും ജന്മംകൊണ്ടിട്ടുണ്ട്. അത് ആരുടേയും പ്രത്യേകമിടുക്കല്ല. മറിച്ച്, നമ്മുടെ സംസ്കാരത്തിന്റെ മഹിമയാണ്, പ്രകൃതി നല്കുന്ന വിശേഷാനുഗ്രഹംതന്നെ.
ബ്രാഹ്മണന് ഒരിക്കലും പുറംവിഭവങ്ങള്‍ സമാഹരിക്കാന്‍ ആശിക്കരുത്. എന്നാലോ തൃപ്തിയും ഉത്സാഹവും പൊതുജനമംഗളവും സദാ ഉറപ്പുവരുത്തുകയുംവേണം; ഇതിനു താന്‍ ഉറ്റുനോക്കുന്നതോ, സ്വന്തം മനസ്തലത്തേയും ബുദ്ധിതലത്തേയും മാത്രം!
ബ്രാഹ്മണന്റെ നിത്യജീവിതരീതിയും അതുള്‍ക്കൊള്ളേണ്ട നിഷ്ഠാനിയന്ത്രണങ്ങളുമെല്ലാം അതിനാല്‍ മാനസവും ബൗദ്ധികവുമായിക്കാണാം. അതുവഴി ലഭ്യമാകുന്ന ആത്മബലവും ആത്മതൃപ്തിയും സാഫല്യവുമാകട്ടെ നിസ്തുലവും! ബാഹ്യാഡംബരങ്ങളും തന്മൂലമുള്ള ഐന്ദ്രിയാഹ്ലാദങ്ങളും ബ്രാഹ്മണന് വിവേകപൂര്‍വം, തപസ്സും മുന്‍കരുതലും എന്ന നിലയ്ക്കു വേണ്ടെന്നുവെയ്ക്കുന്നു.
പകരം, അതിനേക്കാള്‍ ഉജ്വലവും സ്ഥിരവും ശ്രേഷ്ഠവുമായ ശാന്തിസന്തോഷതൃപ്തി സ്വന്തം ഉള്ളില്‍ത്തന്നെ കൈവരിയ്ക്കാന്‍ യത്നിയ്ക്കുന്നതാണ് ബ്രാഹ്മണജീവിതത്തില്‍ ആദ്യമേയുള്ള ലക്ഷ്യം.
മറ്റുള്ളവര്‍ക്കു ബാഹ്യമണ്ഡലമാണ് സുഖസ്ഥാനമെങ്കില്‍ ബ്രാഹ്മണന് അതു സ്വന്തം ഉള്ളുതന്നെയാണ്. ഈ വ്യത്യാസം തുലോം പ്രകടവും സുപ്രധാനവുംതന്നെ. ഇതു ബ്രാഹ്മണനെ മറ്റുള്ളവരുടെ ദൃഷ്ടിയില് ആരാധ്യനും അനുകരണീയനുമാക്കുന്നതു സ്വാഭാവികമാണല്ലോ.
കാരണം, മനുഷ്യജന്മത്തില് പുഷ്ടിപ്പെട്ടു പ്രകാശിക്കേണ്ടതു പുറംമോടികളോ ക്ഷണികനേട്ടങ്ങളോ അല്ല. മനസ്സിന്റെ ഗുണമഹിമകള്‍ക്കു സ്ഥാനം നല്‍കിക്കൊണ്ട് ബുദ്ധിയുടെ സംഭാവനകള്‍ക്കുവേണ്ടി യത്നിയ്ക്കുന്നതിലാണ് വിശേഷബുദ്ധി പ്രകടമാകുക. ഇതു നിസ്തര്‍ക്കംതന്നെ.
ദേഹബലമോ പഹല്‍വത്തമോ അല്ല നരശ്രേഷ്ഠത. ബുദ്ധിബലം വേണം മനുഷ്യവ്യക്തിത്വത്തെ എന്നും ശ്രേഷ്ഠമാക്കി നിറുത്താന്‍. ബ്രാഹ്മണന്റെ ജീവിതരീതിയെ ഇതിനനുസരിച്ചാണ് വേദചിന്തകന്മാര്‍മുതല്‍ എല്ലാവരും രൂപപ്പെടുത്തീട്ടുള്ളത്.
മനുഷ്യനില്‍ സ്വാഭാവികമായി കാണുന്ന പ്രേരണകള്‍ കണക്കിലെടുത്ത്, അവയില്‍ ഹാനികരവും ഉപദ്രവകരവുമായതിനെ വര്‍ജിച്ചും, മംഗളകരങ്ങളെ ഭാവപുഷ്ടിയും തത്ത്വവീക്ഷണവും നല്കി ശക്തിപ്പെടുത്തിയുമാണ് ബ്രാഹ്മണജീവിതം ചെറുപ്പംമുതല്ക്കേ മുന്നേറേണ്ടത്.
ഉള്‍ഘടകങ്ങള്‍ക്കാണ് ഇതില്‍ എന്നും സ്ഥാനവും മഹിമയും. മനുഷ്യന് ആദ്യമുണ്ടാകുന്നതു ദേഹജന്മമാണ്. പിറക്കുന്നവന് അറിയാതെ വന്നുപിണയുന്നതാണിത്. അമ്മയാണ്, അച്ഛനാണ് എന്നു ചിലര്‍ ശിശുവിനെ പറഞ്ഞുപഠിപ്പിക്കുന്നു.
ശിശു അത് അംഗീകരിക്കുന്നു. കൂടെയുള്ളവര്‍ സഹോദരങ്ങളായി. ദേഹാധിഷ്ഠിതബന്ധങ്ങളൊക്കെ ഇങ്ങനെ വന്നുചേരുന്നതാണ്; എന്നാല്‍ ഇതു മൃഗസമമേ ആകുന്നുള്ളു. മനുഷ്യജന്മത്തിന്റെ ശ്രേഷ്ഠതയോ നിസ്തുലതയോ എവിടെ, അതിനെന്തു ചെയ്യണം, എന്തിനെ ആധാരമാക്കണം?
ഇത്തരം പരിഗണനയാണ് ഒരു രണ്ടാംജന്മംതന്നെ രൂപപ്പെടുത്തുന്നത്. ദേഹജന്മത്തെയല്ല, മനസ്സിനേയും ബുദ്ധിയേയും ആധാരമാക്കിയുള്ളതാണിത്. മനനം ചെയ്യുന്നതാണ് മനസ്സ്. ഭാവവികാരങ്ങളാണ് ഇതില്‍ മുമ്പില്‍ വന്നുനില്ക്കുക. ആലോചിച്ച് അറിവു കടഞ്ഞെടുക്കുന്നതാണ് ബുദ്ധി. എപ്പോഴും അതു ജ്ഞാനകുതുകിയാണ്.
മനസ്സും ബുദ്ധിയുംകൂടി അവയുടെ ദൗത്യത്തിനു സ്ഥാനം നല്‍കിക്കൊണ്ട് പുതുവ്യക്തിത്വം രൂപപ്പെടുത്തുമ്പോഴേ നരശ്രേഷ്ഠത അന്വര്‍ഥമാകൂ. ഈ ഘട്ടത്തെയാണ് രണ്ടാംജന്മമെന്നു പറയുന്നത്. ഇതു കൈവരിയ്ക്കുന്നവരെ ദ്വിജന്മാരെന്നു പറയുന്നു.
മനസ്സിനും ബുദ്ധിയ്ക്കും അല്പമെങ്കിലും സ്ഥാനംനല്കുന്നവരാണ് ദ്വിജന്മാര്. ആദിമചിന്തകന്മാര്‍ ഇങ്ങനെ വിചിന്തനംചെയ്തു ദ്വിജരാകാനുള്ള ചിട്ടകള്‍ രൂപപ്പെടുത്തി. താമസിയാതെ ബുദ്ധിനിയന്ത്രിതമായ ഭാരതസമാജത്തില്‍ അതു നടപ്പില്‍വന്നു. അതോടെ സനാതനമായ ധര്‍മയാത്രയും ആരംഭിച്ചു. ഇങ്ങനെയൊരു വിചാരഗതിയും സംസ്കാരവും പണ്ടേയ്ക്കുപണ്ടേ രൂപപ്പെട്ടതും നടപ്പില്‍വന്നതും ഏതു ജനതയ്ക്കും എങ്ങനെ നോക്കിയാലും മഹത്തായ നേട്ടവും അഭിമാനവുമാണ്.
സ്വാര്ഥതയില് കുളിച്ചുനില്ക്കുന്ന മനസ്സിനെ കടിഞ്ഞാണിട്ട്, വിശാലവും വ്യാപ്തവും സ്ഥിരവുമായ പരാര്‍ഥനിഷ്ഠയിലേയ്ക്കു തിരിച്ചുവിടുന്നതാണ് ബ്രാഹ്മണജീവിതരീതിയുടെ നട്ടെല്ല്, നാരായവേര്. ഇത് അക്ഷരംപ്രതി അന്വര്‍ഥവും സാധ്യവുമാകുംവിധമാണ് ബ്രാഹ്മണക്രമങ്ങള്‍ രൂപപ്പെട്ടിട്ടുള്ളത്.
എല്ലാവര്ക്കും അഭിലഷണീയമായ സാത്ത്വികരീതികളാണ് ബ്രാഹ്മണനിഷ്ഠന്‍ അനുസരിക്കുന്നത്. ഭൂസ്വത്തും ധനവും കൈക്കലാക്കാന്‍ പ്രേരിപ്പി്ക്കുന്ന മമതാഭിമാനത്തിന്റെ പേരിലല്ല, മറിച്ച്, ഇതൊന്നുമില്ലാതെയും, വേണ്ടെന്നുവെച്ചും പ്രശോഭിക്കുന്ന വിവേകവൈരാഗ്യധനത്തിന്റെ പേരിലാണ് ഈ ഔന്നത്യവും മഹിമയും എന്നുവരുമ്പോള്‍, ബ്രാഹ്മണശൈലികള്‍ എത്ര മനോഹരവും ആഹ്വാനജനകവുമാണെന്നു സമ്മതിക്കാതെ വയ്യ.
സ്വാമി ഭൂമാനന്ദതീര്‍ഥര്‍ രചിച്ച ധര്‍മമൂല്യങ്ങള്‍ ‘ഭാഗവത വാക്യങ്ങളില്‍’ എന്ന ഗ്രന്ഥത്തില്‍ നിന്ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: