ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടാന്‍ നടത്തപ്പെട്ട 1920 ലേയും സത്യഗ്രഹങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ച ആളായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പ്രദേശ് കാര്യദര്‍ശിയായിരുന്ന അദ്ദേഹം 1920 ലെ സത്യഗ്രഹത്തിനുവേണ്ടി പ്രചാരം നടത്തവേ പലരോടും ഇപ്രകാരം സംഭാഷണം നടത്തി.
ഒരു കൊല്ലത്തിനകം സ്വാതന്ത്ര്യം മേടിച്ചുതരാം എന്നു മഹാത്മജി പറഞ്ഞതിനോട് താങ്കള്‍ക്ക് യോജിപ്പുണ്ടോ?
‘ഉണ്ട്’
‘എന്നാല്‍ നിസ്സഹകരണ പ്രസ്ഥാനത്തില്‍ ചേര്‍ന്നു ജയില്‍വാസത്തിനു ഒരുക്കമാണോ?’
‘ആണ്.’
‘ഒരു വര്‍ഷം ജയിലില്‍ കിടക്കേണ്ടിവരും.’
‘സാരമില്ല നാടിനുവേണ്ടിയല്ലേ, ഞാന്‍ തയ്യാറാണ്’
‘നീണ്ട ഒരു വര്‍ഷം വീട്ടുകാര്യങ്ങള്‍ വിഷമത്തിലായേക്കാം.’
‘അതൊന്നും സാരമില്ല.’
‘എന്നാല്‍ ഞാനൊരു കാര്യം പറയട്ടെ. ഒരു വര്‍ഷത്തേക്ക് വീടിനെക്കുറിച്ച് യാതൊന്നും ചിന്തിക്കാതെ വീടുവിട്ടു ഗ്രാമാന്തരങ്ങളില്‍ പോയി ഇതേ വഴിക്ക് ഗ്രാമീണരെ ഉണര്‍ത്താന്‍ പ്രവര്‍ത്തിക്കാമോ?’
ഈ ചോദ്യം മാത്രം അവരുടെ പുരികമുയര്‍ത്തി, അതിനവര്‍ ഒരുക്കമല്ലായിരുന്നു. മറ്റുള്ളവരെ തന്നെപ്പോലെയുള്ളവരാക്കിത്തീര്ക്കേണ്ട കടമ ജയിലിനുള്ളില്‍ പോകുന്നതുപോലെ തന്നെ വിലയേറിയതാണ് എന്നവര്‍ക്ക് വശമില്ലായിരുന്നു. വൈയ്യക്തികമായി അവര്‍ ത്യാഗികളാകാന് തയ്യാര്‍, എന്നാല്‍ സമാജമധ്യത്തില്‍ നിന്നുകൊണ്ട് വഴികാട്ടികളാകാന്‍ തയ്യാറല്ല.
അവര്‍ ഇരുളടഞ്ഞ തടവറക്കുള്ളില്‍ എരിഞ്ഞെരിഞ്ഞു സ്വയം കെട്ടുപോകാന്‍ തയ്യാര്‍. എന്നാല്‍ മറ്റു സമാജബന്ധുക്കളുടെ ഹൃദയത്തിനകത്തെ ഇരുട്ടകറ്റാന്വേണ്ടി എരിഞ്ഞെരിഞ്ഞില്ലാതാകാന് തയ്യാറായില്ല. അവര്‍ രക്തസാക്ഷികളാകാന്‍ തയ്യാറല്ല. ഇവിടെ ആത്മാര്‍ത്ഥതയുടെയോ, ആത്മത്യാഗത്തിന്റെയോ കുറവല്ല നേരെമറിച്ച് സമഷ്ടിധര്‍മത്തിന്റെ കുറവാണ് ദൃശ്യമാകുന്നത്. പൂജനീയ ഡോക്ടര്‍ജി ഈ സത്യത്തിലാണ് വിരല്‍ചൂണ്ടിയത്.
ഇംഗ്ലീഷുകാര്‍ ഭാരതത്തില്‍ സാമ്രാജ്യം സ്ഥാപിക്കുന്നതില്‍ വിജയിച്ചതുപോലെ മതരംഗത്തില് ക്രിസ്ത്യന്‍ മിഷണറിമാരും ഇവിടെ രണ്ടിലേറെ നൂറ്റാണ്ടുകളായി ഹൈന്ദവലക്ഷങ്ങളെ മതപരിവര്‍ത്തനം ചെയ്തു വിജയിച്ചു. അവര്‍ വിചാരിച്ചത്രയും വിജയം കിട്ടിയില്ലെന്നതു മറ്റൊരു കാര്യം. ഭാഗികമായിട്ടാണെങ്കിലും അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞത് ഇംഗ്ലീഷുകാരെക്കുറിച്ച് പറഞ്ഞപ്പോള്‍ ചൂണ്ടിക്കാണിച്ച സംഘബോധം കൊണ്ടുതന്നെയാണ്.
അവരും നമ്മളും തമ്മില്‍ വ്യക്തമായ ഒരു വ്യത്യാസമുണ്ടായിരുന്നു. അവരുടെ പുണ്യവാളന്മാരുടെ വാക്കുകള്‍ നാം വൈയക്തിക കാഴ്ചപ്പാടുവച്ചുനോക്കി. രന്തിദേവനും പ്രഹ്ലാദനും ശാന്തിദേവനും പറഞ്ഞിരുന്ന വാചകങ്ങള്‍ ഇവിടെ ഓര്‍ക്കുക. പോരെങ്കില്‍ സന്ത് തുക്കാരാമന്‍ പറഞ്ഞതും ഉദ്ധരിക്കട്ടെ: ‘ദീനനേയും ഹീനനേയും സ്വന്തമായി കരുതുന്നവനാണ് സജ്ജനം.
അയാള്‍ക്കുള്ളില്‍ ഭഗവാന് കുടികൊളളുന്നു. അനാഥനെ കെട്ടിപ്പുണര്‍ന്നു സ്വീകരിക്കുന്നവന് ദൈവത്തിന്റെ മൂര്‍ത്തി തന്നെ… സഹജീവികള്‍ക്കു സുഖം പ്രദാനം ചെയ്യാനുള്ള പരിശ്രമമാണ് ശരിയായ പൂജ, ശരിയായ ഭക്തി….’ പക്ഷെ നാമിത് ചെവിക്കൊണ്ടെങ്കില്‍ അതെല്ലാം ‘ഞാന്‍’ എന്ന നിലയ്ക്കായിരുന്നു. ‘നാ’മെന്ന നിലയ്ക്കായിരുന്നില്ല.
ഒരുകാലത്തു നമ്മുടെ നാട്ടില്‍ ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്തുപോന്നതെല്ലാം സ്വകാര്യ വ്യക്തികളായിരുന്നു. സര്‍ക്കാരായിരുന്നില്ല. നാട്ടുംപുറങ്ങളില്‍ കവലകള്‍തോറുമുള്ള അത്താണികള്‍, ഇടക്കിടെയുള്ള തണ്ണീര്‍പ്പന്തലുകള്‍, വഴിയമ്പലങ്ങള്‍, പൊതുകിണറുകള്‍, കുളിക്കടവിലെ പടവുകള്‍ എന്നിവയെല്ലാം അതിനുദാഹരണങ്ങളാണ്.
മാടുകള്ക്കുവേണ്ടിപോലും ദാഹശമനത്തിനു വെള്ളം നിറച്ച കരിങ്കല്‍ തൊട്ടികളുണ്ടായിരുന്നു. ഇന്നും ദാനധര്മാദികള്ക്കു തികച്ചും ലോപം വന്നിട്ടില്ല. ഗുരുവായൂര്‍ പോലുള്ള ക്ഷേത്രങ്ങല് വഴിയും ലയേണ്‍സ്, റോട്ടറി, ജൂനിയര്‍ ചേമ്പര്‍സ് (ജേസീസ്) പോലുള്ള ക്ലബ്ബുകള്‍ വഴിയും ഷഷ്ട്യബ്ദപൂര്‍ത്തി, വിവാഹം, സന്താനലബ്ധി, കാര്യവിജയം ഇത്യാദികള്‍ പ്രമാണിച്ച് അന്നദാനം, വസ്ത്രദാനം ദാരിദ്രസേവ മുതലായവ നടന്നുവരുന്നുണ്ട്.
എന്നാല്‍ സ്വല്പമൊന്ന് ഇരുന്നാലോചിക്കുക. ഈ വക സല്‍പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലെ പ്രേരണ വൈയക്തികതയല്ലെ? വൈയ്യക്തികമായ പുണ്യലാഭത്തിനു വേണ്ടിയുള്ളതാണ് ഉള്ളിനുള്ളിലെ ചിന്ത.
(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്.
ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന് (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: