കോട്ടയം: പകര്‍ച്ച പനിയില്‍ മോചനമില്ലാതെ കോട്ടയം. പനിക്ക് പ്രതിരോധം തീര്‍ക്കാന്‍ അടിയന്തിര നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും പനിബാധിതരാല്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ നിറയുകയാണ്. കിടത്തി ചികിത്സ നല്കാന് മിക്ക ആശുപത്രികളിലും സൗകര്യങ്ങള്‍ ഇല്ലാതായിട്ടുണ്ട്.
ഓരോ ദിവസവും പനിബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് കാണിക്കുന്നത് ആരോഗ്യ വകുപ്പിനെയും വിഷമത്തിലാക്കിയിട്ടുണ്ട്. പനി പിടിപെട്ടവരില്‍ പലര്‍ക്കും തലകറക്കം, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയവയുമുണ്ട്. ഡെങ്കിപനി ബാധിക്കുന്നവരും നിരവധിയാണ്.
പനി ബാധിതര്‍ക്കുവേണ്ടി പ്രത്യേക വാര്‍ഡുകള്‍ ആശുപത്രികളില്‍ രൂപീകരിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ തലത്തിലുണ്ടെങ്കിലും കാര്യമായനിലയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല.
കടുത്ത വേനലിന് ശേഷം മഴ എത്തിയതും, മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൊതുകുകള്‍ പെരുകിയതുമാണ് പകര്‍ച്ച പനി ഇത്രത്തോളം വ്യാപിക്കാനുള്ള കാരണമായി അധികൃതര്‍ പറയുന്നത്. ിപ്പോഴത്തെ പനി ബാധിച്ചാല്‍ സ്വാഭാവികമായും രക്തത്തിലെ കൗണ്ട് കുറയും. ഇത് ഡെങ്കിപ്പനിയാണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
വൈറല്‍പനി, പകര്‍ച്ചപനി എന്നിവ പിടിപെടുന്നതിനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കാലങ്ങളില്‍ ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ അത്തരം നടപടികളൊന്നും കാര്യമായി നടന്നിട്ടില്ല.
ജില്ലയില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കാനുള്ള സാഹചര്യമുണ്ടെന്ന മുന്നറിയിപ്പ് ജില്ലാ കളക്ടറും, ജില്ലാ മെഡിക്കല്‍ ഓഫീസറും നല്‍കിയിട്ടും അതിനനുസരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരിടത്തും ആരംഭിച്ചിട്ടില്ല. ശരാശരി ഒരു ദിവസം ആയിരം പേരെങ്കിലും പനിബാധിതരായി സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുണ്ടെന്നതാണ് ഔദ്യോഗിക കണക്ക്. ഇതിന്റെ പതിന്മടങ്ങായിരിക്കും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം.
ഗ്രാമപ്രദേശങ്ങളില്‍ കൃഷിയിടങ്ങളിലും, നഗരപ്രദേശങ്ങളില്‍ മാലിന്യകേന്ദ്രങ്ങളിലുമാണ് കൊതുകുകള്‍ക്ക് വളരാനുള്ള അനുകൂല സാഹചര്യമൊരുക്കുന്നത്.
ഇവിടങ്ങളില്‍ ഫോഗിങ് ഉള്‍പ്പെടെ നടത്തി കൊതുകുകളുടെ ഉറവിടകേന്ദ്രങ്ങളില്‍ തന്നെ നശിപ്പിക്കുവാനുള്ള നടപടികള്‍ കാര്യക്ഷമമായില്ലെങ്കില്‍ വരുംദിവസങ്ങളില്‍ പകര്‍ച്ചപനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടിപെടുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്ദ്ധനയുണ്ടാകുമെന്നതില് സംശയിക്കേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: