മലയാളിക്ക് ഭക്ഷണം വിഷമാണ്. പച്ചക്കറികള്‍ വിഷമയമായി അടുക്കളയില്‍ എത്തിയെന്ന് മാത്രമല്ല, കേരളത്തിലെ പല ഹോട്ടലുകളും റസ്റ്റോറന്റുകളും പഴകിയ ഭക്ഷണവും മായം ചേര്‍ത്ത ഭക്ഷണവും വിളമ്പി മലയാളിയെ യമപുരിക്കയക്കുകയാണ്. തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍നിന്ന് ഷവര്‍മ വാങ്ങി കഴിച്ച യുവാവ് മരിച്ചതും നടന് ഷോബി തിലകനും കുടുംബവും ഹോട്ടല്‍ ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായതും ഈ ആഴ്ചയായിരുന്നല്ലോ. മരണവാര്‍ത്തയെത്തുടര്‍ന്ന് ഹോട്ടലുടമ അറസ്റ്റിലാകുകയും മായം ചേര്‍ത്ത ഷവര്‍മയാണ് നല്‍കിയതെന്ന് കുറ്റസമ്മതം നടത്തുകയും ചെയ്തതോടെ ഷവര്‍മ നിരോധനം വന്നിരിക്കുകയാണ്. ഇപ്പോള്‍ കേരളത്തില്‍ പലയിടത്തും ഹോട്ടലുകള്‍ റെയ്ഡ് ചെയ്യപ്പെടുകയും പഴകിയ ഭക്ഷണവും ശുചീകരിക്കാത്ത പാത്രങ്ങളും വൃത്തിഹീനമായ അടുക്കളകളും മാത്രമല്ല റെയ്ഡുകളില് വെളിച്ചത്ത് വന്നത്, അടുക്കളയോട് ചേര്‍ന്ന് കക്കൂസ് മാലിന്യത്തിന്റെ സാന്നിധ്യം വരെ കണ്ടുപിടിക്കപ്പെട്ടു. കേരളത്തില്‍ ഇന്ന് ശുദ്ധമായ വെള്ളമോ, കീടനാശിനി പ്രയോഗമില്ലാത്ത പഴമോ, പച്ചക്കറികളോ മായം ചേര്‍ക്കാത്ത പാലോ ലഭിക്കുന്നില്ല. ചീയാറായ പച്ചക്കറികളിലും പഴങ്ങളിലും ഹാനികരമായ നിറം നല്‍കിയാണ് വില്‍ക്കപ്പെടുന്നതെന്നും പരിശോധനയില്‍ തെളിഞ്ഞു. പച്ച പുറംതൊലി കളഞ്ഞ് നിറം പൂശി ആകര്‍ഷകമാക്കിയ പച്ചക്കറികളും പഴങ്ങളും പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ സംശയലേശമെന്യേ വാങ്ങുന്നവര്‍ വീട്ടില്‍ ചെന്ന് ചുരണ്ടുമ്പോഴാണ് നിറം കൊടുത്തിരിക്കുകയാണെന്ന സത്യം തിരിച്ചറിയുന്നത്. കാര്‍ഷികവൃത്തി അന്യമായ കേരളത്തിലേക്ക് തമിഴ്നാട്ടില്‍നിന്നും കര്‍ണാടകയില്‍നിന്നും എത്തുന്ന പച്ചക്കറികളും അമിത കീടനാശിനി പ്രയോഗത്താല്‍ വിഷലിപ്തമാണ്.
ഇപ്പോള്‍ ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കി. 35 ലധികം ഹോട്ടലുകള്‍ പൂട്ടിച്ചു. 265 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്കി. പല ഹോട്ടലുകള്‍ക്കും പരിസരവും ഹോട്ടലും വൃത്തിയാക്കണമെന്ന് നോട്ടീസും നല്‍കിയിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിച്ചതിന് ശേഷമാണ് അധികാരികള്‍ കാലാകാലങ്ങളായി തുടരുന്ന ഈ വിഷഭക്ഷണം വിളമ്പലിനെപ്പറ്റി ബോധവാന്മാരായിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിരീക്ഷിച്ച് ശുചിത്വം ഉറപ്പുവരുത്തേണ്ട കാര്യത്തില്‍ അവര്‍ കാണിക്കുന്ന അലംഭാവമാണ് യഥാര്‍ത്ഥത്തില്‍ ഈ ഭക്ഷ്യവിഷവിതരണം സാധാരണയായത്. തൃത്താല സംവിധാനത്തില്‍ ആരോഗ്യവിഭാഗവും സ്റ്റാന്റിംഗ് കമ്മറ്റികളും നിലവിലുണ്ടെങ്കിലും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഭക്ഷണ പരിശോധനയും വരുമാനമാര്‍ഗമാണ് എന്നത് പരസ്യമായ രഹസ്യമാണ്. പോലീസ് പരിശോധനയും വ്യത്യസ്തമല്ല. അപൂര്‍വമായി മാത്രം ആണ് പഴകിയ ഭക്ഷണം, പഞ്ചനക്ഷത്ര ഹോട്ടലില്നിന്നുപോലും പിടിച്ചു എന്ന വാര്‍ത്ത വരുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നും പിന്നീട് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്ന ചുമതല എടുത്തുമാറ്റിയതും പ്രശ്നം കൂടുതല്‍ വഷളാക്കാന്‍ സഹായകമായി. നഗരസഭകള്‍ക്ക് ഹോട്ടലുകളിലെ ശുചിത്വം ഉറപ്പുവരുത്താനുള്ള അധികാരം നിലനിര്‍ത്തിയെങ്കിലും പരിശോധനകള്‍ പ്രഹസനങ്ങളായി. കേരളത്തില്‍ ആകെ പരിശോധന നടത്താന്‍ 120 ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ മാത്രമുള്ളതും സംവിധാനപരിമിതി വ്യക്തമാക്കുന്നു. കേരളത്തില്‍ മധ്യവര്‍ഗത്തിനും സമ്പന്ന വര്‍ഗത്തിനും ഹോട്ടല്‍ഭക്ഷണം ഒരു ശീലം മാത്രമല്ല, സ്റ്റാറ്റസ് സിമ്പല്‍ കൂടിയാണ്. ഈ ശീലം മുതലാക്കി ഹോട്ടലുടമകള്‍ വന്‍കിട ഹോട്ടലുകളില്‍ പോലും പഴയ ഭക്ഷണം ചൂടാക്കി നല്കുന്നു.
ഭക്ഷ്യസുരക്ഷാ നിലവാര നിയമം നിലവില്‍വന്നെങ്കിലും ഇതുവരെ പ്രായോഗികമായിട്ടില്ല. ഫുഡ് സേഫ്റ്റി കമ്മീഷണറേറ്റ് രൂപവല്കൃതമായിട്ടും ഫുഡ് സേഫ്റ്റി കമ്മീഷണര്‍മാര്‍ ശമ്പളം പറ്റുന്നുണ്ടെങ്കിലും ഫുഡ് സേഫ്റ്റി ഉറപ്പാക്കുന്നില്ല എന്നാണ് യുവാവിന്റെ മരണവും അതിന് ശേഷം നടന്ന പരിശോധനകളും തെളിയിക്കുന്നത്. ഭക്ഷ്യവിഷബാധ ഉറപ്പുവരുത്തുന്ന ഭക്ഷണമാണ് ഹോട്ടലുകള്‍ മുതല്‍ ചായക്കടകള്‍ വരെ വിളമ്പുന്നത്. സിറ്റികളില്‍ വന്ന് ജോലിചെയ്ത് പോകുന്നവരാണ് ഈ വിഷബാധയുടെ പ്രധാന ഇരകള്‍. ചെറായി ബീച്ചിലെ ഒരു ഹോട്ടലില്‍നിന്നും ഒരു മാസത്തിന് മുമ്പ് പിടിച്ചുവച്ച, പുഴു നുരയുന്ന വെള്ളവും കണ്ടെത്തി. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ നിയമങ്ങളുണ്ടായിട്ടും ഇത് നടപ്പാക്കുന്നതില്‍ ജാഗ്രത പുലര്‍ത്താത്ത അധികാരികളാണ് മരണം വിളമ്പുന്ന ഹോട്ടലുകളുടെ നിലനില്‍പ്പ് ഉറപ്പുവരുത്തുന്നത്. ഇപ്പോള്‍ ഭക്ഷ്യമന്ത്രി കെ.വി. തോമസ് ഭക്ഷ്യവിഷബാധ തടയാന്‍ തക്കവിധം നിര്‍ദ്ദേശങ്ങളടങ്ങുന്ന നിയമം കൊണ്ടുവരുമെന്നും തട്ടുകടകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം കൊടുക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. നിയമങ്ങളുടെ അഭാവമല്ല മനുഷ്യരുടെ ജീവനോടുള്ള അവഗണനയാണ് ഈ ഭക്ഷ്യവിഷചൂഷണത്തില് പ്രകടമാകുന്നത്. ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനുള്ള ആര്‍ജവമാണ് ബന്ധപ്പെട്ടവര്‍ കാണിക്കേണ്ടത്.
തെറ്റില്ലാത്ത പുരസ്കാര നിര്‍ണയം
സംസ്ഥാന ചലച്ചിത്രപുരസ്കാര നിര്‍ണയം മിക്കപ്പോഴും വിവാദത്തിലകപ്പെട്ടിട്ടുണ്ട്. ഇത്തവണയും അതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. മികച്ച നടനായി നിശ്ചയിക്കപ്പെട്ട ദിലീപിന്റെ അഭിനയം മികച്ചതല്ലെന്ന് തിലകന് അഭിപ്രായപ്പെട്ടെങ്കിലും പൊതുവെ പരാതികള്‍ കുറയാനാണ് സാദ്ധ്യത. പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം അത് അര്‍ഹിക്കുന്നവരാണെന്നതില്‍ സംശയമില്ല. ‘വെള്ളരിപ്രാവിന്റെ ചങ്ങാതി’ എന്ന സിനിമയിലെ അഭിനയമാണ് ദിലീപിനെ ഒന്നാമനാക്കിയത്. ദിലീപ് പലതവണ പുരസ്കാരം പ്രതീക്ഷിച്ചിരുന്നതായിരുന്നു. കുഞ്ഞിക്കൂനന്, പച്ചക്കുതിര, ചാന്ത്പൊട്ട് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചില്ലെന്ന പരിഭവമുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ പ്രതീക്ഷിക്കാതെയാണ് പുരസ്കാരം തേടിയെത്തിയതെന്ന് ദിലീപ് തന്നെ പറയുന്നു.
മികച്ച ചിത്രമായി തെരഞ്ഞെടുത്ത ‘ഇന്ത്യന്‍ റുപ്പി’ രചനയിലും അവതരണത്തിലും അഭിനയത്തിലുമെല്ലാം മേന്മപുലര്ത്തി എന്ന് പ്രേക്ഷകര്‍ നേരത്തെ തന്നെ വിലയിരുത്തിയതാണ്. മികച്ച സിനിമയ്ക്ക് തിരക്കഥയെഴുതുകയും സംവിധാനം നടത്തുകയും ചെയ്ത വ്യക്തി മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെടാത്തത് പോരായ്മയായി തോന്നിയേക്കാം. എന്നാല്‍ ‘പ്രണയം’ ഒരുക്കിയ ബ്ലസ്സിയെ മികച്ച സംവിധായകനാണെന്ന് കണ്ടെത്തിയതില്‍ തെറ്റുപറയാനും വയ്യ. മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ശ്വേതാമേനോനും ഹാസ്യനടനെന്ന നിലയില്‍ ജഗതി ശ്രീകുമാര്‍ നേടിയ മേല്‍ക്കൈയും അര്‍ഹിക്കുന്ന അംഗീകാരം തന്നെയാണ്. കലാമൂല്യമുള്ള മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ആഷിഖ് അബുവിന്റെ ‘സാള്‍ട്ട് ആന്റ് പെപ്പറാ’യതിലും അതിശയമില്ല. സിനിമയുടെ വ്യാകരണങ്ങളെല്ലാം നന്നായി അറിയുന്ന ഭാഗ്യരാജ് ജൂറി ചെയര്‍മാനായുള്ള സമിതിയുടെ നിര്‍ണയം അബദ്ധമായി എന്നാര്‍ക്കും പറയാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: