തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറായി വി. രതീശന് ചുമതലയേറ്റു. ഇന്നലെ വൈകിട്ട് മൂന്നിന് ക്ഷേത്രത്തിനകത്തെ എക്സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസിലെത്തിയാണ് ചുമതലയേറ്റത്.
നിലവിലുള്ള എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ്, സുപ്രീംകോടതി നിയോഗിച്ച ക്ഷേത്ര ഭരണസമിതി ചെയര്മാന് ജില്ലാ ജഡ്ജി എ. ഹരിപാല്‍, ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതലയുള്ള ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ. മധു, ക്ഷേത്ര ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിലെത്തി ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് അദ്ദേഹം ആരാഞ്ഞു. മതിലകം ഓഫീസിലെത്തി ജീവനക്കാരുമായി ഭാവി പരിപാടികളെക്കുറിച്ച് അദ്ദേഹം ചര്‍ച്ച ചെയ്തു.
അമ്പത് പോലീസുദ്യോഗസ്ഥരുടെ കുറവു നികത്തുന്നതിന് സര്‍ക്കാരുമായി സംസാരിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകും. ക്ഷേത്രത്തിന്റെ സുരക്ഷാകാര്യങ്ങള്‍ക്ക് വീഴ്ച്ച സംഭവിക്കാതെ ഭക്തജന സംതൃപ്തി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കും. അതോടൊപ്പം വരവും ചെലവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന് മുന്തിയ പരിഗണന നല്‍കും.
നിലവിലുള്ള വസ്തുവകകള്‍ സംരക്ഷിക്കുകയാണ് പ്രധാനലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ പിണറായി സ്വദേശിയാണ് വി. രതീശന്. പഞ്ചായത്ത് ഡയറക്ടര്‍ സ്ഥാനത്തു നിന്നാണ് ശ്രീപദ്മനാഭസ്വമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ ചുമതലയിലേക്ക് അദ്ദേഹം എത്തുന്നത്. വയനാട്, ആലപ്പുഴ, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ കളക്ടറായിരുന്നു. എക്സൈസ്, റവന്യൂ വകുപ്പുകളില്‍ അസിസ്റ്റന്റ് കമ്മീഷണറായും ഗുരുവായൂര്‍ ക്ഷേത്ര ഭരണസമിതി ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: