കൊച്ചി: സംസ്ഥാനത്ത് വീടുള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയില്‍. റവന്യു രേഖയില്‍ നെല്‍വയല്‍, തണ്ണീര്‍ത്തടം, നിലം എന്നിങ്ങനെ രേഖപ്പെടുത്തിയ ഭൂമിയുടെ തരം പരിശോധിക്കാനുള്ള അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തുന്നതാണ് നിര്‍മ്മാണങ്ങള്‍ക്ക് തിരിച്ചടിയായത്.
2008 ആഗത്ത് 12ന് മുമ്പ് നികത്തിയതും ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്തതുമായ ഭൂമിയില്‍ വീട് നിര്‍മ്മിക്കാന്‍ അനുമതി നല്‍കുന്നതിനുള്ള ആയിരക്കണക്കിന് അപേക്ഷകളാണ് ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം തദ്ദേശസ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുന്നത്.
തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറി, അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍, വില്ലേജ് ഓഫീസര്‍ എന്നിവരടങ്ങിയ സംഘത്തെ പരിശോധനയ്ക്കായി സര്‍ക്കാര്‍ നിയമിച്ചിരുന്നു. അപേക്ഷയില്‍ പറയുന്ന സ്ഥലം സന്ദര്‍ശിച്ച് 2008 ആഗസ്ത് 12ന് മുമ്പ് നികത്തിയതാണെന്ന് ഈ സംഘമാണ് ഉറപ്പുവരുത്തേണ്ടത്. ഇതിനുശേഷമേ പണികള്‍ക്ക് അനുമതി നല്‍കുകയുള്ളൂ. എന്നാല്‍, ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലെയും സെക്രട്ടറിമാര്‍ ഈ ജോലി ചെയ്യുന്നതിന് മടി കാണിക്കുകയാണ്. നേരത്തെ നികത്തിയ ഭൂമിയിലുള്ള കെട്ടിടങ്ങള്‍ നവീകരിക്കുന്നതിനും ഉദ്യോഗസ്ഥരുടെ നടപടി തടസ്സമുണ്ടാക്കുന്നുണ്ട്.
നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം നിലവില്‍ വരുന്നതിന് വര്‍ഷങ്ങള്‍ മുമ്പേ നികത്തപ്പെട്ട ഭൂമിയ്ക്കും ഇത് ബാധകമാണ്.വീട് വെയ്ക്കാനുള്ള അനുമതിക്കായി പലരും തദ്ദേശസ്ഥാപനങ്ങളിലെത്തുമ്പോഴാണ് നിലമാണെന്നറിയുന്നത്. അതിനാല്‍, തരം പരിശോധിച്ച് നല്‍കുന്നതിനുള്ള അപേക്ഷകളും കുന്നുകൂടിക്കൊണ്ടിരിക്കുകയാണ്. അപേക്ഷകളില്‍ തീരുമാനം വൈകുകയാണെന്ന് വ്യാപക പരാതി സര്‍ക്കാറിന് മുന്നിലെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് എല്ലാ മാസവും അഞ്ചിന് മുമ്പ് സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
വില്ലേജിലെത്തിയാല്‍ ഭൂമിയുടെ തരം അറിയാം
വില്ലേജ് ഓഫീസിലെത്തി കരം അടച്ചാല്‍ ഭൂമിയുടെ തരം ഏതെന്ന് അറിയാം. പണ്ടുകാലത്ത് നികത്തിയ ഭൂമിയെല്ലാം ഈ സാമ്പത്തിക വര്‍ഷം മുതല്‍ നിലമാണെന്ന് കരം അടയ്ക്കുന്ന രസീതില്‍ രേഖപ്പെടുത്തുന്നുണ്ട്. പുതിയ കരം അടച്ച രസീതില്‍ നിലമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി പ്രത്യേക അനുമതി തേടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: