ഇടുക്കി: ജൂണ്‍ പാതി പിന്നിട്ടിട്ടും മഴക്കാലം ശക്തമാകാന്‍ മടിക്കുന്നതോടെ ഇടുക്കിയിലെ ജലനിരപ്പ് താഴുന്നു. 2300.48 അടിയാണ് ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം ഡാമിലുള്ളത്. 10.668 ശതമാനമാണിത്. മുന്‍വര്‍ഷം ഇതേസമയം 20.630 ശതമാനമായിരുന്നു. അതായത് 2316.42 അടി. വൃഷ്ടിപ്രദേശത്ത് മഴ രേഖപ്പെടുത്തിയില്ലെങ്കിലും 2.25 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. ഡാമിലാകെ 228.822 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ വെള്ളം ഉണ്ട്.
മൂലമറ്റത്ത് 3.815 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിച്ചപ്പോള് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 67.7448 ദശലക്ഷം യൂണിറ്റ് ആയി ഉയര്‍ന്നു. ഇതില്‍ 52.3462 ദശലക്ഷം യൂണിറ്റും കേന്ദ്രവിഹിതവും പുറത്ത് നിന്ന് പണം നല്കി വാങ്ങിയതുമാണ്. കഴിഞ്ഞ തിങ്കളാഴ്ച വരെ 60 ദശലക്ഷം യൂണിറ്റിന് താഴെ നിന്നിരുന്ന വൈദ്യുതി ഉപഭോഗം ചൊവ്വാഴ്ച 63 ആയും ബുധനാഴ്ച 64 ദശലക്ഷമായും പിന്നീടിങ്ങോട്ട് 67 ദശലക്ഷമായും ഉയരുകയായിരുന്നു. കടുത്ത ചൂടാണ് പകല്‍ സമയങ്ങളില്‍ സംസ്ഥാനത്തെമ്പാടും അനുഭവപ്പെടുന്നത്. ഇതാണ് ഉപഭോഗം ഉയരാന്‍ കാരണം.
അതേസമയം മൂലമറ്റം പവര്‍ഹൗസില്‍ പണികള്‍ നടത്തിവരികയാണ്. മൂന്നാം നമ്പര്‍ ജനറേറ്ററിന്റെ നവീകരണമാണ് കഴിഞ്ഞ ദിവസം തുടങ്ങിയത്. ജനറേറ്ററിന്റെ 16 പോളുകളും അഴിച്ച് നീക്കുന്ന ജോലിയാണ് പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: