കൊച്ചി: പുതുവൈപ്പിലെ ഐഒസി എല്‍പിജി ടെര്‍മിനല്‍ പദ്ധതി പ്രദേശത്ത് നാട്ടുകാരും പോലീസുമായി വീണ്ടും സംഘര്‍ഷം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാനായി പ്രദേശത്തേക്ക് തള്ളിക്കയറാന്‍ ശമ്രിച്ചവര്ക്കുനേരെ പോലീസ് ലാത്തിവീശി.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. നൂറിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തിനിടെ പോലീസുകാര്‍ക്കും പരിക്കേറ്റു. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം.
പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ഏറെക്കാലമായി സമരത്തിലാണ്. കഴിഞ്ഞദിവസം പ്രദേശവാസികള്‍ നഗരത്തിലേക്ക് സമരവുമായെത്തി. ഇത് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍മുണ്ടായി.
മെട്രോ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷമേ പ്ലാന്റില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തൂവെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ സമരക്കാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.
എന്നാല്‍, മെട്രോ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടന്നില്ല. ഇതിനിടെയാണ് ഇന്നലെ വീണ്ടും നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഐഒസി അധികൃതര്‍ നീക്കം നടത്തുന്നതായി സമരക്കാര്‍ അറിഞ്ഞത്. ഉടന്‍ തന്നെ പ്രദേശവാസികള്‍ പദ്ധതി പ്രദേശത്ത് ഇരച്ചുകയറുകയായിരുന്നു. പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിട്ടും ആരും കൂട്ടാക്കിയില്ല. ഇതേ തുടര്‍ന്നാണ് പോലീസ് ലാത്തിവീശിയത്.
പോലീസ് പിടികൂടിയ 74 പേരെ എആര്‍ ക്യാമ്പിലും മറ്റുള്ളവരം പേരെ മുനമ്പം സ്റ്റേഷനിലേക്കും കൊണ്ടു പോയി. അതേസമയം, പോലീസ് അതിക്രമത്തിനെതിരെ എല്‍ഡിഎഫിലും ഭിന്നത രൂക്ഷമായി. വി.എസ്. അച്യുതാനന്ദനും സിപിഐയും പോലീസ് അതിക്രമത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
പോലീസ് നടപടി നിര്‍ത്തിവെക്കണമെന്നും അതിക്രമത്തിന് നേതൃത്വം നല്കിയ ഡപ്യൂട്ടി കമ്മീഷണര്‍ യതീഷ് ചന്ദ്രയെ സസ്പെന്‍ഡു ചെയ്യണമെന്നുമാണ് വിഎസ്സിന്റെ ആവശ്യം. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും സര്‍ക്കാരിന് നല്കിയ കത്തില്‍ വിഎസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ജനാധിപത്യ സമരങ്ങളെ അടിച്ചമര്‍ത്തുന്നത് ഇടതുമുന്നണി നയമല്ലെന്നാണ് സിപിഐ ജില്ലാ സെക്രട്ടറി പി. രാജു പ്രതികരിച്ചത്. പോലീസിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറായിട്ടുണ്ട്. ഈ മാസം 21നാണ് ചര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: