ന്യൂദല്‍ഹി: ഇന്ത്യയില്‍ ഭീകരവാദം വ്യാപിപ്പിക്കുന്നതിന് പാക് സര്‍ക്കാരിന്റെ പിന്തുണ ഉണ്ടായിരുന്നുവെന്നതിന്പുതിയ തെളിവ്. ലഷ്കറെ തൊയ്്ബ സ്ഥാപകനും ജമാത്ത്-ഉദ്-ദവ നേതാവുമായ ഹാഫിസ് സയിദ് പാക്കിസ്ഥാനിലെ സൈന്യത്തലവന്മാരെ കാണുകയും ഇന്ത്യയില്‍ വലിയ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നതായും പുതിയ റിപ്പോര്‍ട്ട്. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ അബു ജുണ്ടാലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
മുംബൈ ഭീകരാക്രമണത്തിന് മുന്നോടിയായി റാവല്‍പിണ്ടിയില്‍ നടന്ന ചില യോഗങ്ങളില്‍ താന്‍ പങ്കെടുത്തിരുന്നതായും ജുണ്ടാല്‍ പറഞ്ഞു. പാക്കിസ്ഥാനിലെ സൈനിക ഉദ്യോഗസ്ഥരുമായി സയിദ് കൂടിക്കാഴ്ച നടത്തിയ ചില വിവരങ്ങള്‍ ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരുന്നു. എന്നാല്‍ മതിയായ തെളിവില്ലാത്തതിനാല്‍ ഇത് സ്വീകരിച്ചിരുന്നില്ല. ജുണ്ടാലിന്റെ വെളിപ്പെടുത്തലോടെ ഈ വാര്‍ത്ത ഇന്ത്യയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുകയാണ് ഉണ്ടായത്.
മുംബൈ ആക്രമണത്തെക്കുറിച്ച് പാക്കിസ്ഥാനിലെ ഉന്നത സൈനികോദ്യോഗസ്ഥന് അറിയാമായിരുന്നുവെന്നും ആക്രമണം സംബന്ധിച്ച് സയിദിന് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് ഈ ഉദ്യോഗസ്ഥന്തന്നെയായിരുന്നുവെന്നും ജുണ്ടാല്‍ വെളിപ്പെടുത്തി.
മുംബൈ ഭീകരാക്രമണം നിയന്ത്രിച്ചിരുന്ന കറാച്ചി കണ്ട്രോള് റൂമില്‍ പാക് സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ജുണ്ടാല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മുംബൈ ഭീകരാക്രമണത്തില്‍ പാക് സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നത് സംബന്ധിച്ച് കൂടുതല്‍ തെളിവ് പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മുംബൈ ആക്രമണത്തിനുപയോഗിച്ച ആയുധങ്ങള്‍ തന്ന് സഹായിച്ചതാരാണെന്നത് സംബന്ധിച്ചുള്ള വിവരങ്ങളും ജുണ്ടാല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: