ന്യൂദല്‍ഹി: പ്രമുഖ ദളിത് നേതാവും ബീഹാര്‍ ഗവര്‍ണറുമായ രാംനാഥ് കോവിന്ദ് ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നുള്ള കോവിന്ദ് രണ്ടു തവണ രാജ്യസഭാംഗമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡിന് ശേഷം ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. എന്‍ഡിഎയിലെ സഖ്യകക്ഷികളുമായും പ്രതിപക്ഷ കക്ഷികളുമായും കൂടിക്കാഴ്ച നടത്തിയ ബിജെപി പ്രതിനിധിസംഘത്തിന്റെ റിപ്പോര്‍ട്ട് പാര്‍ലമെന്ററി ബോര്‍ഡില്‍ വെച്ചു. ബിജെപി സ്ഥാനാര്‍ത്ഥിയെ ആദ്യം പ്രഖ്യാപിച്ച ശേഷം സമവായ ചര്‍ച്ച ആലോചിക്കാമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട് മൂന്നംഗ പ്രതിനിധിസംഘം ബോര്‍ഡ് യോഗത്തില്‍ അറിയിച്ചു. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന എന്‍ഡിഎ ഘടകകക്ഷികളുടെ തീരുമാനവും സംഘം അറിയിച്ചു. ഇതേ തുടര്‍ന്നാണ് ബിജെപി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി രാംനാഥ് കോവിന്ദിനെ പ്രഖ്യാപിക്കുന്നതിന് മുമ്പ് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് എന്നിവരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ വിളിച്ച് സ്ഥാനാര്‍ത്ഥിയാരെന്ന് അറിയിച്ചത് ശ്രദ്ധേയമായി. നിതീഷ്കുമാര്‍, ബിഎസ്പി നേതാവ് മായാവതി തുടങ്ങിയവര്‍ ഇതിനകം തന്നെ രാംനാഥ് കോവിന്ദിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ചിട്ടുണ്ട്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ അറിയിച്ചു.
രാംനാഥ് കോവിന്ദിന്റെ സ്ഥാനാര്‍ത്ഥിത്വം ഏകപക്ഷീയമായി പ്രഖ്യാപിച്ച ബിജെപി നടപടി അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. എതിര് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് ഇടതു പാര്‍ട്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്. 22ന് ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് ഇടതുപക്ഷത്തിന്റെ അവകാശവാദം. എന്നാല്‍ യോഗത്തില്‍ എത്ര പാര്ട്ടികള്പങ്കെടുക്കുമെന്ന കാര്യത്തിലാണ് ആശങ്ക ഉയര്‍ന്നിരിക്കുന്നത്. ഇതിനകം തന്നെ മിക്ക പ്രതിപക്ഷ കക്ഷികളും ബിജെപി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്കിക്കഴിഞ്ഞിട്ടുണ്ട്.
ദളിത് നേതാവ്; അഭിഭാഷകന്
. 1945 ഒക്ടോബര്‍ ഒന്നിന് കാണ്‍പൂര്‍ ദേഹാത് ജില്ലയിലെ ദേറാപൂരില്‍ കര്‍ഷക കുടുംബത്തില്‍ ജനനം.
. സന്തല്‍പൂരിലെ പ്രാഥമിക വിദ്യാലയത്തില്‍ സ്കൂള്‍ പഠനം.
. കാണ്‍പൂരിലെ ടിഎവി കോളേജില്‍ നിന്ന് കൊമേഴ്സിലും നിയമത്തിലും ബിരുദം പൂര്‍ത്തിയാക്കി.
. തുടര്‍ന്ന് ദല്‍ഹിയില്‍ സിവില്‍ സര്‍വ്വീസ് പഠനം.
. മൂന്നാം തവണ വിജയിച്ചെങ്കിലും ഐഎഎസ് ലഭിക്കാതെ വന്നതോടെ അഭിഭാഷകനായി പ്രാക്ടീസ് തുടര്‍ന്നു.
. 1975ല്‍ അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിഷേധിച്ചു.
. ജനതാ സര്‍ക്കാര്‍ അധികാരത്തിലെത്തിയ 1977 മുതല്‍ ദല്‍ഹി ഹൈക്കോടതിയിലെ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്.
. പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
. 1990ല്‍ യുപിയിലെ ഘടംപൂരില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു.
. 1994ല്‍ രാജ്യസഭയിലേക്ക്. രണ്ടുതവണയായി 2006 വരെ രാജ്യസഭാംഗമായി തുടര്‍ന്നു.
. 1998-2002 ല്‍ ബിജെപിയുടെ പട്ടികജാതി മോര്‍ച്ച ദേശീയ അധ്യക്ഷ സ്ഥാനവും വഹിച്ചു.
. കോലി സമുദായാംഗം, അഖിലേന്ത്യാ കോലി സമാജം അധ്യക്ഷന്‍.
. 13 വര്‍ഷത്തോളം സുപ്രീംകോടതിയിലെ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്.
. ദളിതര്‍ക്കും സ്ത്രീകള്‍ക്കുമായി സൗജന്യ നിയമ സഹായം നല്കുന്ന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.
. കാണ്‍പൂരിലെ വസതി അഗതി കേന്ദ്രമാക്കി മാറ്റി.
. 2015 ആഗസ്ത് മുതല്‍ ബീഹാര്‍ ഗവര്‍ണ്ണര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: