ഗുരുവായൂര്‍ : പാപ്പാന്മാരുടെ ക്രൂരപീഡനത്തിനിരയായ ഗുരുവായൂര്‍ ആനക്കോട്ടയിലെ കൊമ്പന് അര്ജ്ജുനന് ചരിഞ്ഞു. രാവിലെ 10.05 ഓടെയാണ് ആന ചരിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി 10മണിയോടെ തളര്‍ന്നു വീണ അര്‍ജുനനെ പാപ്പാന്മാര് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്നു ഡോക്ടര്‍മാരായ പി.ബി.ഗിരിദാസ്, ദേവസ്വം വെറ്റനറി ഡോക്ടര്‍ ടി.സി.ആര്. നമ്പ്യാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചികിത്സ നല്‍കിയെങ്കിലും ആനയെ എഴുന്നേല്‍പ്പിക്കാന്‍ കഴിഞ്ഞില്ല.
കുറെ നാളുകളായി മൂന്ന് കാലിലാണ് അര്ജ്ജുനന് നിന്നിരുന്നത്. വീണസ്ഥലത്തുനിന്നും ക്രെയിന്‍ ഉപയോഗിച്ച് വലിച്ചാണ് മറ്റൊരു സ്ഥലത്തേക്ക് ആനയെ മാറ്റിയിരുന്നത്. മര്‍ദ്ദനമേറ്റ കാലില്‍ നിന്ന് പഴുപ്പ് ഒഴുകിവരുന്നത് കാണാമായിരുന്നു. 60 കുപ്പി ഗ്ലൂക്കോസും മറ്റുമരുന്നുകളും നല്‍കിയിട്ടും ഇന്നലെ ഫലം കണ്ടിരുന്നില്ല. മൂന്ന് മാസം മുമ്പ് നീരില്‍ നിന്നും അഴിക്കുന്നതിനിടെയാണ് കൊമ്പന് അര്ജ്ജുനന് പാപ്പാന്മാരുടെ ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നത്. ഇതേതുടര്‍ന്ന് മുന്‍ കാലില്‍ പഴുപ്പ് ബാധിച്ച് ശസ്ത്രക്രിയ നടത്തിയിരുന്നു.
ഉപ്പിട്ട വെള്ളം പമ്പ് ചെയ്ത് പഴുപ്പ് നീക്കം ചെയ്യാനും ശ്രമം നടത്തിയിരുന്നു. എന്നാല്‍ പഴുപ്പ് കൂടിവരികയായിരുന്നു. കഴിഞ്ഞ ദിവസം മര്‍ദ്ദനമേറ്റ കാലില്‍ നിന്നും ഒരു എല്ലിന് കഷണം പുറത്തുവന്നിരുന്നു. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്ത ആനയായതുകൊണ്ടാണ് ഇത്രയും നാള് കൂടുതല്‍ പ്രശ്നങ്ങള്‍ ഇല്ലാതെ ആന നിന്നത്. എന്നാല്‍ സ്ഥിതി മാറി തളര്‍ന്നു വീണിടത്തുനിന്നും എഴുന്നേല്ക്കാന് കഴിയാതെ ആന ചരിയുകയായിരുന്നു.
വളരെ ലാഘവത്തോടെയാണ് അര്‍ജ്ജുനന്റെ കാര്യത്തില്‍ ദേവസ്വം അധികൃതര്‍ കാര്യങ്ങള്‍ ചെയ്തിരുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. 1997 സെപ്റ്റംബര്‍ 15ന് ഗോപു നന്തിലത്താണ് അര്‍ജുനനെ ഗുരുവായൂരില്‍ നടയിരുത്തിയത്. ആറുവയസുള്ളപ്പോള്‍ ഗുരുവായൂരില്‍ എത്തിയ കുട്ടിക്കൊമ്പനായിരുന്ന അര്ജുന് എല്ലാവരുടെയും പ്രിയങ്കരനായിരുന്നു. എഴുന്നള്ളിപ്പ് ആചരങ്ങളെല്ലാം ആനയ്ക്ക് വശമുണ്ടായിരുന്നു.
മദപ്പാടില്ലാത്ത സമയങ്ങളിലൊക്കെ ഏതാണ്ട് എല്ലാ ദിവസങ്ങളിലും ശീവേലിക്ക് ഗുരുവായൂരപ്പന്റെ തിടമ്പേറ്റാനുള്ള ഭാഗ്യവും അര്ജുന് ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: