ചെന്നൈ: കോഴ വിവാദം തമിഴ്നാട് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്നതിനിടെ, സ്റ്റൈല്‍ മന്നന് രജനികാന്തിന്റെ ചുവടുവയ്പ്പുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെങ്കിലും തമിഴകത്തെ വിവിധ സംഘടനകളുമായി കൂടിക്കാഴ്ച തുടരുന്നു സൂപ്പര്‍ താരം.
ഇന്നലെ ഹിന്ദു മക്കള്‍ കക്ഷി നേതാക്കളുമായി രജനി കൂടിക്കാഴ്ച നടത്തി. വസതിയില്‍ 45 മിനിറ്റോളം സംഭാഷണം നീണ്ടു. രജനികാന്ത് രാഷ്ടീയത്തിലിറങ്ങുമെന്നും പാര്‍ട്ടി രൂപീകരിക്കുമെന്നും സന്ദര്‍ശനത്തിനു ശേഷം ഹിന്ദു മക്കള്‍ കക്ഷി അധ്യക്ഷന്‍ അര്ജുന് സമ്പത്ത് പറഞ്ഞു. ”രജനിക്ക് രാഷ്ട്രീയത്തിലിറങ്ങാനുള്ള സമയമിതാണ്. അതിലൂടെ നിലവിലെ അവസ്ഥയില്‍ നിന്ന് തമിഴ്നാടിനെ രക്ഷിക്കാനുമാകും. രാഷ്ട്രീയത്തിലിറങ്ങാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു,” സമ്പത്ത് തുടര്‍ന്നു. അതേസമയം, ഇതേക്കുറിച്ച് പ്രതികരിക്കാന്‍ രജനി തയാറായില്ല.
ഞായറാഴ്ച കര്‍ഷ സംഘടനാ പ്രതിനിധികളുമായും രജനി കൂടിക്കാഴ്ച നടത്തി. ദേശീയ, ദക്ഷിണേന്ത്യ നദീസംയോജന കര്‍ഷക സംഘടന അധ്യക്ഷന്‍ പി. അയ്യക്കണ്ണിന്റെ നേതൃത്വത്തിലാണ് ചര്‍ച്ചയ്ക്കെത്തിയത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് ഇവര്‍ അഭ്യര്‍ത്ഥിച്ചു. നദീസംയോജനത്തിന് പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ കാര്യവും ഓര്‍മിപ്പിച്ചു. പണം പ്രധാനമന്ത്രിയെ ഏല്‍പ്പിക്കാനാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും ഇവര്‍ പറഞ്ഞു. പദ്ധതി തുടങ്ങുമ്പോള്‍ പണം നല്‍കുമെന്ന് രജനി പറഞ്ഞുവെന്ന് അയ്യക്കണ്ണ് വ്യക്തമാക്കി.
അതേസമയം, ഡിസംബര്‍ 12ന് ജന്മദിനത്തില് രജനി പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. അതിനു മുന്നോടിയായാണ് വിവിധ വിഭാഗങ്ങളുമായുള്ള ചര്‍ച്ചയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: