കൊച്ചി: അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചിത്ര മേളയില്‍ നാലു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. സംസ്ഥാന ചലച്ചിത്ര അക്കാഡമിയാണ് ഹര്‍ജി നല്‍കിയത്.
ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ കഥ പറയുന്ന ‘മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്’, കാശ്മീര്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ അഭിമുഖം ഉള്‍പ്പെടുത്തിയ ‘ഇന്‍ ദി ഷാഡോ ഓഫ് ഫാളന്‍ ചിനാര്‍’ എന്നിവയടക്കം നാലു ചിത്രങ്ങള്‍ക്കാണ് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം സിനിമാട്ടോഗ്രാഫ് ആക്ട് പ്രകാരം ഡോക്യുമെന്ററികള്‍ക്കുള്ള സെന്‍സര്‍ ഇളവ് നിഷേധിച്ചത്. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയായി.
അനുമതി നിഷേധിച്ചതിനെതിരെ ചലച്ചിത്ര അക്കാഡമി കേന്ദ്ര സര്‍ക്കാരിന് അപ്പീല്‍ നല്കി. ഇതിനിടെ ഡോക്യുമെന്ററികളുടെ സംവിധായകര്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, ചലച്ചിത്ര അക്കാഡമിയുടെ അപ്പീല്‍ നിലവിലുണ്ടെന്ന കാരണത്താല്‍ ഹൈക്കോടതി ഹര്‍ജികള്‍ തള്ളി. ഇപ്പോള്‍ അപ്പീല്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളിയ സാഹചര്യത്തിലാണ് ചലച്ചിത്ര അക്കാഡമി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: