തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ശ്രീഹരി യുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. ഇന്നലെ തിരുവനന്തപുരം പോക്സോകോടതി ജാമ്യാപേക്ഷയില്‍ വാദം കേട്ടിരുന്നു. അതേസമയം പെണ്‍കുട്ടിയെ നുണപരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിംഗിനും വിധേയമാക്കണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ നല്കി.
പെണ്‍കുട്ടി നിരന്തരം മൊഴി മാറ്റുന്നതുകൊണ്ടും ശരിയായ അന്വേഷണം നടന്നിട്ടില്ലെന്ന കാരണത്താലും 28 ദിവസമായി റിമാന്‍ഡില്‍ കഴിയുന്ന ശ്രീഹരിക്ക് ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന് ശാസ്തമംഗലം അജിത്കുമാറിന്റെ വാദം. ഈ വാദത്തില്‍ കഴമ്പില്ലെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന് വാദിച്ചു. അന്വേഷണം പ്രാഥമികഘട്ടത്തിലാണ്. പ്രതിഭാഗം അഭിഭാഷകന് പെണ്‍കുട്ടി അയച്ച കത്തിന്റെ സത്യാവസ്ഥ അന്വേഷിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോവളം സുരേഷ് ചന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടി.
കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പെണ്‍കുട്ടിയുടെ ആവശ്യം പോക്സോകോടതിക്ക് തീരുമാനിക്കാന്‍ കഴിയുമോയെന്ന് ഹര്‍ജി പരിഗണിക്കവെ പ്രോസിക്യൂഷന് ആരാഞ്ഞു. ഹര്‍ജിയുടെ നിയമവശം സംബന്ധിച്ച വാദം ഇന്ന് കോടതി പരിഗണിക്കും. അതിനിടെ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി മറ്റൊരു ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. കേസ് വ്യാജമാണെന്നും തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ ഉന്നതര്‍ക്കു ബന്ധമുണ്ടെന്നും അന്വേഷിക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെടുന്നു. ഈ ഹര്‍ജി 22 ന് കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: