ചേര്‍ത്തല: വേമ്പനാട് കായല്‍ കുഴിച്ച് മണല്‍ക്കടത്ത് രൂക്ഷമാകുന്നു. നടപടിയെടുക്കാതെ റവന്യൂ, പോലീസ് അധികാരികള്‍.
തണ്ണീര്‍മുക്കം പഞ്ചായത്ത് നാലാം വാര്‍ഡിലാണ് പരിസ്ഥിതി സംതുലിതാവസ്ഥ തകര്‍ക്കുന്ന രീതിയില്‍ മണല്‍ക്കൊള്ള തുടരുന്നത്. കോക്കോതമംഗലം മുതല്‍ കട്ടച്ചിറ ആറിന്റെ സമീപം വരെയുള്ള ഭാഗത്താണ് രാപകല്‍ ഭേദമില്ലാതെ തീരത്തോട് ചേര്‍ന്ന് മണലെടുക്കുന്നത്.
തീരം സംരക്ഷിക്കുന്നതിനായി കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച കരിങ്കല്‍ഭിത്തി ഏത് നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. പ്രദേശത്ത് പുതിയതായി തിരുവനന്തപുരം സ്വദേശി സ്ഥലം വാങ്ങിയിരുന്നു. വാങ്ങിയഭൂമിയിലെ വെള്ളക്കെട്ട് ഒഴിവാക്കി ഭൂനിരപ്പ് ഉയര്‍ത്താനാണ് കായലില്‍ നിന്ന് വ്യാപകമായി മണലെടുക്കുന്നതെന്നാണ് വാദം.
ഒരു ലോഡ് മണലിന് 5,000 രൂപ നിരക്കിലാണ് മണല്‍ വില്‍ക്കുന്നത്. ഇടനിലക്കാരുടെ സഹായത്തോടെയുള്ള വില്‍പ്പനയില്‍ ഭരണകക്ഷിയിലെ ചില നേതാക്കളുടെ പിന്തുണയുണ്ടെന്നും വിമര്‍ശനമുണ്ട്. തീരത്തെ സംരക്ഷണഭിത്തി തകര്‍ന്നതോടെ പ്രദേശത്തെ ജനജീവിതം ദുസഹമായി.
തീരത്തോട് ചേര്‍ന്നുള്ള വീടുകളില്‍ വേലിയേറ്റം മൂലം വെള്ളം കയറുമെന്ന സ്ഥിതിയാണ്. മണലൂറ്റിനെതിരെ പരാതി നല്‍കിയിട്ടും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കാന്‍ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
മണലെടുപ്പ് തടയുന്നതിനും തീരമേഖലയില്‍ കഴിയുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ചേര്‍ന്ന് ജില്ലാ കളക്ടര്ക്കടക്കമുള്ള അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: