അന്താരാഷ്ട്ര യോഗദിനമാണ് നാളെ. യോഗ എന്ന വാക്കുകേള്‍ക്കാത്ത ഭാരതീയര്‍ ഉണ്ടാവുമോ എന്ന് സംശയമാണ്, വിദ്യാഭ്യാസമുള്ള വിദേശികള്‍ക്കും യോഗ (Yoga) ) ഇന്ന് സുപരിചിതമാണ്. യോഗം എന്നതിന്റെ ആംഗലരൂപമാണ് യോഗ. വിവിധങ്ങളായ ആസനങ്ങള്‍, രോഗനിവാരണത്തിന് സഹായകമായ മുറകള്‍ ഇതൊക്കെ ഏറെ പ്രസിദ്ധമാണ്. യോഗവിദ്യയുടെ പേരില്‍ വിവിധങ്ങളായ പദ്ധതികളും ക്രിയാകലാപങ്ങളും ലോകമൊട്ടുക്കും പ്രചാരത്തിലുണ്ട്. എല്ലാവരും അവകാശപ്പെടുന്നത് തങ്ങളുടേത് യോഗമാണ് എന്നുതന്നെ. യോഗ എന്ന പേര് വന്‍തോതില്‍ മാര്‍ക്കറ്റു ചെയ്യപ്പെട്ടതുകാരണം കോടിക്കണക്കിനു ഡോളറിന്റെ ബിസിനസ്സാണ് ഈ മേഖലയില്‍ നടക്കുന്നത്. ഭാരതീയമായ യോഗവിദ്യയെ മതവിശ്വാസികളല്ലാത്ത സമൂഹത്തിനുമുന്നില്‍ അവതരിപ്പിക്കുവാന്‍ ഈ മേഖല വലിയ തോതില്‍ അധ്വാനിക്കുന്നുണ്ട്. അതിനുവേണ്ടി അവര്‍ ആദ്യം യോഗയെ ഹിന്ദുമതത്തില്‍നിന്നും വേര്‍പെടുത്തി. യഹൂദനായ ആല്‍ബര്‍ട്ട് ഐന്‍ൈസ്റ്റന്‍ കണ്ടെത്തിയ ആപേക്ഷികതാസിദ്ധാന്തം യഹൂദമതത്തിന്റെ ഭാഗമല്ലാത്തതുപോലെ പതഞ്ജലി കണ്ടെത്തിയ യോഗം ഹിന്ദുമതത്തിന്റേതുമല്ല, അവര്‍ വിധിയെഴുതി.
ഈ മേഖലയെ വീണ്ടും വളര്‍ത്തുന്നതിനുവേണ്ടി യോഗയുമായി ചേര്‍ന്ന് പുതിയപുതിയ പേരുകള്‍ പ്രചാരത്തില്‍ വരുത്തി. അതില്‍ ഒന്നാണ് ക്രിസ്ത്യന്യോഗ. ക്രിസ്തുവിനെ ഭാരതത്തിലെ യോഗീശ്വരന്മാര് ഇരിക്കുന്നതുപോലെ ഇരുത്തിക്കൊണ്ടുള്ള ചിത്രങ്ങളും വിവരണാത്മക സാഹിത്യവും വന്‍തോതില്‍ പ്രചരിപ്പിക്കപ്പെട്ടുകഴിഞ്ഞു. അടുത്തിടെ സൂര്യനമസ്കാരത്തിന്റെ പേരും അവര്‍ മാറ്റി ഇപ്പോള്‍ അതിന്റെ പുതിയ പേര് യേശുനമസ്കാരം എന്നാണ്. പേരുകള്‍ ഇനിയും മാറാം, മാറാത്തത് ഒന്നാണ് യോഗം. യോഗവിദ്യ എന്നാല്‍ ആധുനികര്‍ പറയും പ്രകാരമുള്ള വ്യായാമമുറകളാണോ അതോ ഇന്ന് പ്രചരിക്കപ്പെട്ടിട്ടുള്ള പ്രാണായാമ വിദ്യകളോ? എന്താണ് യോഗവിദ്യ? ആരാണ് യോഗവിദ്യയുടെ പ്രണേതാവ്? എന്തിനുവേണ്ടി യോഗവിദ്യ അവതരിപ്പിക്കപ്പെട്ടു? ഭാരതത്തിലെ പ്രാചീന ആചാര്യന്മാരാണ് യോഗവിദ്യ ആവിഷ്കരിച്ചത് എങ്കില്‍ വേദങ്ങളുമായി ഏന്തെങ്കിലും ബന്ധം യോഗത്തിന് അവകാശപ്പെടുവാനുണ്ടോ? ചോദ്യങ്ങള്‍ നിരവധിയുണ്ട്.
ആപ്പിള്‍ എന്ന പ്രശസ്തമായ ബ്രാന്‍ഡിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായ സ്റ്റീവ് ജോബ്സിന്റെ പ്രതിഭയെക്കുറിച്ച് വര്‍ണിക്കേണ്ട ആവശ്യമില്ല. സ്റ്റീവ് ജോബ്സ് ഭാരതത്തില്‍വന്ന് നിരവധി കാലം യോഗ-ധ്യാന പദ്ധതികള്‍ പരിശീലിച്ചിരുന്നു. ഇത് തന്റെ ജീവിതം തന്നെ മാറ്റിമറിച്ചു എന്ന് അദ്ദേഹം പില്ക്കാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. പാശ്ചാത്യലോകത്ത് Mind Science എന്ന ശാസ്ത്രശാഖയുടെ പ്രയോക്താക്കളെല്ലാം ഭാരതീയയോഗികളുടെ കാല്‍ക്കീഴിലിരുന്ന് പഠിച്ചവരാണ്. ഉദാഹരണത്തിന്, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ സൈക്കോളജി വിഭാഗത്തിലെ പ്രൊഫസറായിരുന്ന സ്റ്റീഫന്‍ ലാബെര്‍ജ് കണ്ടെത്തിയ ലൂസിഡ് ഡ്രീമിങ് (Lucid dreaming) യഥാര്‍ഥത്തില്‍ ഭാരതീയമായ യോഗനിദ്രയുടെ തനിപ്പകര്‍പ്പാണ്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഹെര്‍ബെര്‍ട്ട് ബെന്‍സണ്‍ നല്കിയ സംഭാവനയും ഇങ്ങനെത്തന്നെ. ഇങ്ങനെ അനേകശതം പണ്ഡിതര്‍ യോഗയെ ആസ്പദമാക്കി നടത്തിയ പഠനങ്ങള്‍ ആധുനിക ലോകത്ത് ചികിത്സയില്‍ വലിയ പ്രാധാന്യം നേടിയവയാണ്. അവയ്ക്ക് വലിയ ചികിത്സാമൂല്യവും നാം കാണുന്നുണ്ട്.
എന്നാല്‍ യോഗവിദ്യയിലെ ഈ മനോവിജ്ഞാനത്തെ കണ്ടെത്തി അവതരിപ്പിച്ച പാശ്ചാത്യര്‍ അത് തങ്ങളുടേതാക്കി മാറ്റുകയും അതിന്റെ സ്രോതസ്സിനെ മനഃപൂര്‍വം മറച്ചുവെക്കുകയും ചെയ്തു. അങ്ങനെ ഇന്ത്യയില്‍ നിന്ന് പാശ്ചാത്യലോകത്തേക്ക് പോയ മഹത്തായ ആ മനോവിജ്ഞാനം ഇന്ന് പുതിയ രൂപത്തില്‍ ഇംഗ്ലീഷ് നാമത്തോടുകൂടി തിരിച്ച് ഇന്ത്യയിലേക്കു തന്നെ വരുന്നു. അങ്ങനെ ഭാരതീയമായ മനോവിജ്ഞാനം ഭാരതീയമല്ലാതായിക്കൊണ്ടിരിക്കുന്നു. യോഗദര്ശനകാരനായ പതഞ്ജലിമുനി കേവലം വ്യായാമശാസ്ത്രത്തിന്റെ ഉപജ്ഞാതാവായി ബ്രാന്‍ഡു ചെയ്യപ്പെടുകയും ചെയ്യുന്നു.
യോഗവുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളിലും നിര്‍ബന്ധമായും നാം കേള്‍ക്കുന്ന ഒരു പേരാണ് പതഞ്ജലി. യോഗവിദ്യയുടെ ഉപജ്ഞാതാവ് എന്നമട്ടിലാണ് മഹര്‍ഷി പതഞ്ജലിയുടെ പേര് അവതരിപ്പിക്കപ്പെട്ടുവരുന്നത്. ബുദ്ധന് ഏതാനും വര്‍ഷങ്ങള്‍ മുന്‍പോ പിന്‍പോ ജീവിച്ച ഒരു മിസ്റ്റിക്, അതില്കൂടുതല് പ്രാധാന്യമൊന്നും ആധുനിക അക്കാദമിക ലോകവും പതഞ്ജലിക്കു നല്കിവരുന്നില്ല. പതഞ്ജലി മഹര്‍ഷി എവിടെയാണ് യോഗവിദ്യയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്, എന്താണ് പറഞ്ഞിട്ടുള്ളത് എന്നു നാം അറിയണം. മഹര്‍ഷി പതഞ്ജലിയുടെ മൗലികകൃതിയാണെത്ര യോഗത്തെ വിസ്തരിക്കുന്ന യോഗദര്‍ശനം. സൂത്രരൂപത്തില്‍ എഴുതപ്പെട്ട ഈ ഗ്രന്ഥരത്നത്തിന് ഭാഷ്യം ചമച്ചിട്ടുള്ളത് സാക്ഷാല്‍ വേദവ്യാസനാണ്.
പതഞ്ജലിമുനി തന്റെ യോഗദര്‍ശനത്തില്‍ യോഗത്തിന്റെ എട്ടംഗങ്ങളെക്കുറിച്ച് വിവരിച്ചിരിക്കുന്നു. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണവ. ഇതില്‍ ആസന-പ്രാണായാമങ്ങള്‍ മാത്രമാണ് ഇന്ന് യോഗ എന്ന രീതിയില്‍ പ്രചരിക്കപ്പെട്ടിരിക്കുന്നത്. ധാരണ, ധ്യാനം, എന്നിവയ്ക്കായി സ്വസ്ഥമായി സ്ഥിരമായി ഒരിടത്തിരിക്കുക എന്നാണ് ആസനമെന്നതിന് പതഞ്ജലി കൊടുത്തിരിക്കുന്ന അര്‍ഥം. വായുവിനെ നാസദ്വാരങ്ങളിലൂടെ ശക്തിയായി പുറത്തേക്കുവിടുകയും തടഞ്ഞുനിര്‍ത്തുകയും ചെയ്യുന്നതാണ് പ്രാണായാമം എന്നും അദ്ദേഹം വിശദീകരിക്കുന്നു. അന്യ ചിന്തകളില്‍നിന്നും മനസ്സിനെ നിയന്ത്രിച്ചുനിര്‍ത്താന്‍ പ്രാണായാമം സഹായിക്കുന്നു. അതായത് ഇതെല്ലാം സമാധി എന്ന അവസ്ഥയെ കൈവരിക്കുന്നതിന് സഹായിക്കുന്ന കാര്യങ്ങളാണ്, പതഞ്ജലിയുടെ ഭാഷയില്‍. ഇതു മാത്രമല്ല യോഗം. അതില്‍ ആദ്യം തന്നെ യമമുണ്ട്.
ശാരീരികവും മാനസികവുമായ അഹിംസ, അസ്തേയം അഥവാ മോഷ്ടിക്കാതിരിക്കല്‍, സത്യം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിവയാണ് അഞ്ച് യമങ്ങള്‍. ശൗചം, സന്തോഷം, തപസ്സ്, സ്വാധ്യായം, ഈശ്വരപ്രണിധാനം എന്നിവ അഞ്ച് നിയമങ്ങളാണ്. ഇവയെല്ലാം ഉത്തരോത്തരം പുരോഗമിക്കുന്ന ഒരു സമൂഹത്തിന്റെ യഥാതഥമായ വളര്‍ച്ചയ്ക്ക് ഉപകാരപ്രദമായവയാണ്. ഗാന്ധിജി ഈ യോഗാംഗങ്ങളെല്ലാം സ്വജീവിതത്തില്‍ പകര്‍ത്തി. എന്നുമാത്രമല്ല, ഒരു ജനതതിയെ ഒന്നാകെ അത് പരിശീലിപ്പിക്കുവാന്‍ ആവതു പരിശ്രമിക്കുകയും ചെയ്തു. ഇന്നത്തെ സമൂഹത്തില്‍ അത്യന്തം അനിവാര്യമാണ് ഈ യോഗാംഗങ്ങളുടെ അനുഷ്ഠാനം.
ഉദാഹരണത്തിന് യമങ്ങളില്‍ ഒന്നായ ബ്രഹ്മചര്യത്തെ എടുക്കാം. ഒട്ടേറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ശബ്ദമാണിത്. കല്യാണം കഴിക്കാതിരിക്കലാണ് ബ്രഹ്മചര്യം എന്ന് ഇന്നുള്ളവര്‍ ധരിച്ചുവെച്ചിരിക്കുന്നു. എന്നാല്‍ കുടുംബജീവിതം പുലര്‍ത്തുന്നവനെങ്കിലും ഏകപത്നീവ്രതക്കാരനും സംയമപൂര്വം ജീവിതം നയിക്കുന്നവനുമായ ഗൃഹസ്ഥനും ബ്രഹ്മചാരിതന്നെ എന്നാണ് മഹര്‍ഷി മനുവിന്റെ അഭിപ്രായം.
യോഗദര്‍ശനത്തില്‍ പതഞ്ജലിമുനി മുന്നോട്ടു വെയ്ക്കുന്ന ഏറ്റവും മഹത്തായ ദര്‍ശനങ്ങളില്‍ ഒന്നായ ബ്രഹ്മചര്യം വിദ്യാഭ്യാസത്തിന്റെ ഭാഗമായി പഠിപ്പിച്ചിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. അന്ന് സ്ത്രീയെ ആദരവോടെ കാണാന്‍ സമൂഹത്തിന് സാധിക്കുകയും ചെയ്തിരുന്നു.
ഇങ്ങനെ നോക്കുമ്പോള്‍ പതഞ്ജലിയുടെ അഷ്ടാംഗയോഗത്തിന് ഇന്നത്തെ സമൂഹത്തിലുള്ള പ്രാധാന്യം ഏറെ വലുതാണെന്നു മനസ്സിലാകുന്നു. ഭാരതത്തിലെ മറ്റെല്ലാ ശാസ്ത്രങ്ങളെയും പോലെതന്നെ ഈ അഷ്ടാംഗയോഗത്തിന്റെയും അടിവേരിരിക്കുന്നത് വേദങ്ങളിലാണെന്ന് കാണാന്‍ പ്രയാസമില്ല. അഷ്ടധാ യുക്തോ വഹതി- (13.3.19), ഇമം യവം അഷ്ടായോഗൈഃ (6.91.1) എന്നെല്ലാം അഥര്‍വവേദത്തില്‍ പറയപ്പെട്ടിരിക്കുന്നത് ഈ അഷ്ടാംഗയോഗത്തെക്കുറിച്ചാണ്.
മുന്‍പറഞ്ഞ ബ്രഹ്മചര്യത്തെക്കുറിച്ച് വിശദീകരിക്കുന്ന അഥര്‍വത്തിലെ ബ്രഹ്മചര്യസൂക്തം പ്രസിദ്ധമാണ്. ഋഗ്വേദം പത്താംമണ്ഡത്തില് 58-ാം സൂക്തമായി കടന്നുവരുന്ന ‘മന ആവര്തന സൂക്ത’ത്തില്‍ പ്രത്യാഹരത്തിന്റെ വര്‍ണനയാണുള്ളത്. യമനിയമങ്ങളെക്കുറിച്ചും മറ്റ് യോഗാംഗങ്ങളെക്കുറിച്ചുമെല്ലാം വ്യക്തമായ വര്‍ണന വേദങ്ങളിലുണ്ട്. യജുര്‍വേദത്തിലെ ശിവസങ്കല്പ സൂക്തം തുടങ്ങിയ സൂക്തങ്ങളില്‍ മനോവിജ്ഞാനത്തിന്റെ രഹസ്യതലങ്ങള്‍ ഇനിയും ചുരുളഴിയാതെ കിടക്കുന്നുണ്ട്.
യോഗാസനങ്ങള്‍ക്കും പ്രാണായാമമുറകള്ക്കും ഇന്ന് ലോകത്തില്‍ ലഭിച്ചിരിക്കുന്ന സ്വീകാര്യതയും അതുവഴി ഭാരതീയ പൈതൃകത്തിന് ലഭിച്ചിരിക്കുന്ന ആദരവും ഏറെ സന്തോഷമുണര്‍ത്തുന്ന കാര്യംതന്നെയാണ്. എന്നാല്‍ അതോടൊപ്പം പാതഞ്ജല യോഗത്തില്‍ പ്രതിപാദിച്ചിരിക്കുന്ന മനോവിജ്ഞാനത്തെയും അതിനടിസ്ഥാനമായി നിലകൊള്ളുന്ന വൈദിക ധാര്‍മികമൂല്യങ്ങളെയും നാം പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് ആധുനിക സമൂഹത്തില്‍ അത്യന്തം അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: