ആലപ്പുഴ: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടര്‍ന്നു പിടിച്ചിട്ടും സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്ന് എത്തിക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച. സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളെയും സ്വകാര്യ ആശുപത്രികളെയും സഹായിക്കുന്നതാണ് സര്‍ക്കാര്‍ നടപടിയെന്ന് ആക്ഷേപം.
ഡെങ്കിപ്പനി വ്യാപകമായിട്ടും പ്രഥമിക പരിശോധനകള്‍ നടത്താനുള്ള കിറ്റുകള്‍ പോലും ഭൂരിപക്ഷം ആശുപത്രികളിലുമില്ല. ഡെങ്കിപ്പനിക്ക് പ്രാഥമിക പരിശോധനാ സൗകര്യം എല്ലാ ആശുപത്രികളിലും നല്‍കണമെന്ന ആവശ്യവും നടപ്പായില്ല. പനിക്കാരില്‍ ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടോയെന്നു തുടക്കത്തിലെ കണ്ടെത്തുന്നതിനു സഹായിക്കുന്ന എന്‍എസ്1 എജി എന്ന രക്തപരിശോധന ഇതിനാല്‍ വൈകുന്നു. സ്വകാര്യ മേഖലയില്‍ ചുരുങ്ങിയത് 500 രൂപയെങ്കിലും നല്‍കിയാലെ പ്രാഥമിക പരിശോധന നടത്താന്‍ കഴിയു.
സാധാരണ പനി ബാധിച്ച് അഞ്ചു ദിവസമെങ്കിലും കഴിഞ്ഞാലെ ഡെങ്കിപ്പനി സ്ഥിരീകരിക്കാന്‍ സാധിക്കൂ. ചികിത്സ വൈകുന്നത് രോഗിയെ മരണത്തിലേക്ക് വരെ നയിക്കാനിടയുള്ളപ്പോഴാണ് ഗുരുതരമായ അലംഭാവം തുടരുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍ ആവശ്യപ്പെട്ടതനുസരിച്ചുള്ള മരുന്നുകള്‍ എത്തിക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് (കെഎംഎസ്സിഎല്) കഴിഞ്ഞിട്ടില്ല.
വൈറല്‍പ്പനി, എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നിവ സംസ്ഥാനത്താകെ പടരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെടുത്തുന്നവര്ക്ക് മരുന്നില്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ പുറത്തേക്ക് മരുന്ന് കുറിച്ചു നല്‍കുകയാണ്. ജനറിക് മരുന്നുകള്‍ കുറിക്കണമെന്ന നിര്‍ദേശം പാലിക്കാന്‍ ഡോക്ടര്‍മാര്‍ തയാറാകാത്തതിനാല്‍ സാധാരണക്കാര്‍ കൂടിയ വിലയുള്ള ബ്രാന്‍ഡഡ് മരുന്നുകള്‍ വാങ്ങേണ്ട ഗതികേടിലാണ്.
എലിപ്പനി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങള്‍ പിടിപെട്ടവര്‍ക്കു നല്കുന്ന ഡോക്സിസൈക്ലിന്‍ ഗുളികകളും ആവശ്യത്തിനില്ല. പൊട്ടാസ്യം ക്ലാവ്നെറ്റ്, സെഫ്പൊഡോക്സിം, സെഫിക്സിം, തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ സര്‍ക്കാര്‍ ആശുപത്രികളിലോ മറ്റു പൊതുമേഖലാ മരുന്ന് വിതരണകേന്ദ്രങ്ങളിലോ കിട്ടാനില്ലെന്ന് ഡോക്ടര്‍മാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.
കുട്ടികള്‍ക്കുള്ള ആന്റിബയോട്ടിക് ഡ്രൈ പൗഡറുകളും ആശുപത്രികളിലില്ല. തൊണ്ടവേദന, കഫക്കെട്ട് എന്നിവയ്ക്ക് ഉപയോഗിക്കുന്ന അസത്രോമൈസിനും സര്‍ക്കാര്‍ ആശുപത്രികളില്‍ കടുത്ത ക്ഷാമമാണ്. പാരസെറ്റമോള്‍ ഗുളികകള്‍ മാത്രമാണ് പല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: