ബത്തേരി: പുലര്‍ച്ചെ വീട്ടുമുറ്റത്തിറങ്ങിയ വനവാസി വീട്ടമ്മയേയും മകനേയും കാട്ടാന ആക്രമിച്ചു. കുറിച്ച്യാട് വന്യജീവി സങ്കേത പരിധിയിലെ പുല്ലുമല കാട്ടുനായ്ക്ക പാടിയിലെ പരേതനായ ബസവന്റെ ഭാര്യ ലീല (58), മകന് രതീഷ് (28) എന്നിവരെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ ടോയ്ലെറ്റില് പോകുന്നതിന് പുറത്ത് ഇറങ്ങിയ ലീലയ്ക്കാണ് ആദ്യം കുത്തേറ്റത്. നിലവിളികേട്ട് പുറത്തിറങ്ങിയപ്പോള്‍ രതീഷിനെയും ആന കുത്തി. ഇവരുടെ വീടിനും ആനയുടെ ആക്രമണത്തില്‍ കേടുപാടുണ്ടായി. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കുറിച്ച്യാട് റെയ്ഞ്ച് ഓഫീസ് ഉപരോധിച്ചു. വനപാലകരുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്ന് പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വനം വകുപ്പ് വഹിക്കുമെന്ന് ഉറപ്പ് നല്കി.
തകരാറിലായ വൈദ്യുതി വേലികളും കിടങ്ങുകളും പുനസ്ഥാപിക്കാനും ജനവാസ കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള വനത്തിലെ അടിക്കാടുകള്‍ വെട്ടി തെളിക്കാനും തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: