ന്യൂദല്‍ഹി: വിശാല പ്രതിപക്ഷ ഐക്യമെന്ന കോണ്‍ഗ്രസ്-ഇടതുപാര്‍ട്ടികളുടെ ആഗ്രഹത്തിന്മേലുള്ള കനത്ത പ്രഹരമാണ് രാംനാഥ് കോവിന്ദിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വം. ബീഹാര്‍, യുപി സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികളുടെയെല്ലാം പിന്തുണ ഉറപ്പിക്കുന്നതില്‍ യുപിക്കാരനായ ദളിത് വിഭാഗത്തില്‍ പെട്ട ബീഹാര്‍ ഗവര്‍ണ്ണറുടെ സ്ഥാനാര്‍ത്ഥിത്വം സഹായിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ദേശീയ അധ്യക്ഷന്‍ അമിത്ഷായുടേയും ചാണക്യ തന്ത്രങ്ങളുടെ വിജയമാണിത്. രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ പ്രതിപക്ഷ നിരയില്‍ വലിയ വിള്ളല്‍ സൃഷ്ടിക്കാന്‍ ബിജെപിക്കും കേന്ദ്രസര്ക്കാരിനുമായി.
ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായാണ് രാംനാഥ് കോവിന്ദിനെ ബിജെപി മുന്നോട്ടു വെയ്ക്കുന്നത്. ശിവസേന ഒഴികെയുള്ള എല്ലാ എന്‍ഡിഎ ഘടകകക്ഷികളും രാംനാഥിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു രാഷ്ട്രപതി തെരഞ്ഞെടുപ്പുകളിലും ശിവസേന കോണ്ഗ്രസിനൊപ്പമായതിനാല് തന്നെ ശിവസേനയുടെ പിന്തുണ ബിജെപി പ്രതീക്ഷിക്കുന്നുമില്ല.
എന്നാല്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും ബിഎസ്പി നേതാവ് മായാവതിയും രാംനാഥ് കോവിന്ദിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായക്, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവരും എഐഎഡിഎംകെയും സമാജ് വാദി പാര്‍ട്ടിയും രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കുമെന്നാണ് സൂചന.
പിന്നോക്ക സാഹചര്യങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന കര്‍ഷകന്റെ മകനായ രാംനാഥ് കോവിന്ദ് ഇന്ത്യയുടെ മികച്ച രാഷ്ട്രപതിയായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പൊതുജന സേവനത്തിനും പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും ക്ഷേമത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വമാണ് രാംനാഥ് കോവിന്ദിന്റേത്. നിയമരംഗവുമായി വര്‍ഷങ്ങളുടെ ബന്ധമുള്ള രാംനാഥിന്റെ സാന്നിധ്യം ഭരണഘടനാപരമായ മുതല്‍ക്കൂട്ട് രാഷ്ട്രത്തിന് സമ്മാനിക്കും. പാവപ്പെട്ടവരുടേയും അധസ്ഥിതരുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും ഉറച്ച ശബ്ദമായ രാംനാഥ് കോവിന്ദ് രാഷ്ട്രപതി സ്ഥാനത്തെ വേറിട്ട വ്യക്തിത്വമായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ദളിതരുടേയും പിന്നോക്കക്കാരുടേയും ഉന്നമനത്തിനായി പോരാടിയ വ്യക്തിത്വമാണ് രാംനാഥ് കോവിന്ദെന്ന് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുകൊണ്ട് ബിജെപി ദേശീയ അധ്യക്ഷന്‍ പറഞ്ഞു. എല്ലാ പാര്‍ട്ടിക്കാരുമായും പിന്തുണ ഉറപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു. ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആരെന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: