ന്യൂദല്‍ഹി: കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ശരത് പവാറും പ്രഫുല്‍ പട്ടേലും രാജിവച്ചെന്ന വാര്‍ത്ത എന്‍.സി.പി നിഷേധിച്ചു. വിശ്വസ്ത ഘടകകക്ഷിയെന്ന നിലയില്‍ യു.പി.എയില്‍ തുടരുമെന്നു പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ചില മാധ്യമങ്ങളും ചില കോണ്‍ഗ്രസ് നേതാക്കളും അനാവശ്യവും അകാരണവുമായ ഊഹാപോഹം ഉയര്‍ത്തി വിടുകയാണ്. ഇതില്‍ എന്‍സിപിക്ക് അതിയായ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ പാര്‍ട്ടി നേതൃത്വത്തില്‍ ചര്‍ച്ച ചെയ്ത ചില വിഷയങ്ങള്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ കത്തിലൂടെ അറിയിക്കുകയായിരുന്നു. ഇതിനെയാണു രാജിവച്ചുവെന്നു വ്യാഖ്യാനിച്ചത്. മന്ത്രിസഭയിലെ രണ്ടാം സ്ഥാനമെന്ന ചെറിയ വിഷയങ്ങളെച്ചൊല്ലി പ്രതിഷേധിക്കുന്ന ചെറിയ നേതാവല്ല ശരത് പവാറെന്നും പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടുന്നവര്‍ തന്നെ സ്വയം മോശക്കാരാകുകയാണെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ എന്‍.സി.പി നേതൃയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു പട്ടേല്‍.
യു.പി.എയിലെ പ്രശ്നങ്ങള്‍ മറ്റു പലതുമാണെന്ന് വ്യക്തമാക്കിയ പട്ടേല്‍ പക്ഷെ ഇതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ വിസമ്മതിച്ചു. പാര്‍ട്ടിക്കുള്ളില്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു വരികയാണെന്നും ഇതിനുശേഷം വിശദീകരിക്കാമെന്നുമായിരുന്നു മറുപടി. രാഷ്ട്രപതി തെരഞ്ഞെടുപ്പ് കഴിയട്ടെയെന്നു കരുതിയാണ് നേരത്തെ ഈ വിഷയങ്ങള്‍ ഉന്നയിക്കാഞ്ഞതെന്നും മാസങ്ങളായി പാര്‍ട്ടി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയങ്ങളാണ് ഇപ്പോഴും ഉയര്‍ന്നിരിക്കുന്നതെന്നും പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കി.
അഭിപ്രായ ഭിന്നതകള്‍ സംബന്ധിച്ച് ഇന്നലെ പ്രധാനമന്ത്രിയുമായും ഇന്ന് രാവിലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധുയുമായും ശരത് പവാര്‍ ചര്‍ച്ച നടത്തിയെന്നും തിങ്കളാഴ്ച വരെ കാത്തിരുന്ന ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. കേന്ദ്രമന്ത്രിസഭയില്‍ നിന്നും പവാറും താനും രാജിവച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കും കൃത്യമായ മറുപടി നല്കാന് പ്രഫുല്‍ പട്ടേല്‍ തയാറായില്ല. രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ പ്രണബ് മുഖര്‍ജി കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവച്ചതിനെ തുടര്‍ന്നാണ് മന്ത്രിസഭയിലെ രണ്ടാമനെച്ചൊല്ലി തര്‍ക്കം തുടങ്ങിയത്.
ഇന്നലെ മന്ത്രിസഭായോഗത്തില്‍ നിന്നും വിട്ടുനിന്ന ശരത് പവാര്‍ മന്ത്രിസഭായോഗം ചേര്‍ന്ന സമയത്തു തന്നെ തന്റെ വസതിയില്‍ മുതിര്‍ന്ന എന്‍സിപി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. പവാറിന്റെ രാജിവാര്‍ത്ത യോഗത്തിന് ശേഷം എന്‍.സി.പി വക്താവ് ഡി.പി. ത്രിപാഠി നിഷേധിച്ചിരുന്നു. മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാഞ്ഞത് മറ്റ് കാരണങ്ങള്‍ കൊണ്ടാണെന്നും ശരത് പവാര്‍ യാതൊരു സ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു ത്രിപാഠിയുടെ പ്രതികരണം.
പ്രണബ് രാജിവെയ്ക്കുന്നതോടെ മന്ത്രിസഭയിലെ രണ്ടാമനായി ശരത് പവാര്‍ എത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും പിന്നീട് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ രണ്ടാമന്റെ സീറ്റ് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിക്കായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: