ഡെന്‍വര്‍: അമേരിക്കയിലെ സിനിമാ തിയ്യേറ്ററില്‍ ആക്രമകാരികള്‍ നടത്തിയ വെടിവെയ്പ്പില്‍ 14 പേര് കൊല്ലപ്പെട്ടു. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. കൊളറാഡോയിലെ സിനിമാ തിയേറ്ററില്‍ മുഖം മൂടിധാരികളായ രണ്ടു പേരാണ് വെടിവെയ്പ്പു നടത്തിയത്. നാല്പ്പധിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
ബാറ്റ്മാന് ചിത്രമായ ‘ദി ഡാര്‍ക്ക് നൈറ്റ് റൈസസ്’ എന്ന ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിനിടെയായിരുന്നു വെടിവെയ്പ്പ് നടന്നത്. പത്ത് പേര് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. നാലു പേര് ആശുപത്രിയിലെത്തിച്ച ശേഷമാണ് മരിച്ചത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.
മുഖംമൂടിയും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുമേന്തിയെത്തിയ ആളാണ് വെടിയുതിര്‍ത്തത്. കൈയ്യില്‍ കരുതിയിരുന്ന ടിയര്‍ഗ്യാസ് ഷെല്‍ എറിഞ്ഞ ശേഷം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പ്രാദേശിക റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. ഇരുപതോളം തവണ വെടിയൊച്ച മുഴങ്ങിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് തിയേറ്ററില്‍ നിന്നു മുഴുവന്‍ പേരെയും ഒഴിപ്പിച്ചിട്ടുണ്ട്.
സിനിമയിലെ വെടിവെയ്പ് രംഗത്തിനിടെയായിരുന്നു സംഭവം. സിനിമയുടെ ശബ്ദത്തിനിടെ ആരും ആദ്യം അപകടം അറിഞ്ഞില്ല. സംഭവം മനസിലാക്കിയപ്പോഴേക്കും തീയറ്ററിനുള്ളില്‍ ടിയര്‍ ഗ്യാസ് പൊട്ടിയ കടുത്ത പുക നിറഞ്ഞിരുന്നു. പലരും ഇതിനുള്ളില്‍ പെട്ട് പുറത്തേക്കുള്ള വഴി കാണാതെ പരിഭ്രാന്തരാകുകയും ചെയ്തു.
പ്രതിയെന്ന് സംശയിക്കുന്ന ഒരു യുവാവിനെ പോലീസ് പിടികൂടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: