വൈപ്പിന്‍: ഞായറാഴ്ച പുതുവൈപ്പിന് ഐഒസി പദ്ധതി പ്രദേശത്തുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താല്‍ വൈപ്പിനില്‍ പൂര്‍ണ്ണം.
രാവിലെ ഇരു ചക്രവാഹനങ്ങളെ പോലും കടത്തിവിട്ടില്ല. രാവിലെ തന്നെ വെല്‍ഫെയര്‍ പാര്‍ട്ടി മാലിപ്പുറം പാലത്തില്‍ റോഡ് ഉപരോധിച്ചു. എട്ട് മണിയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വൈപ്പിനില്‍ വ്യാപകമായി പ്രകടനങ്ങളുമായി രംഗത്തെത്തി. ഉച്ചയോടെ ഗതാഗത തടസ്സം ഒഴിവായി. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി .കടകള്‍ തുറന്നില്ല.
ഫിഷറീസ് കോഡിനേഷന്‍ കമ്മറ്റി ആഹ്വാനം ചെയ്ത തീരദേശ ഹര്‍ത്താലും പൂര്‍ണ്ണമായിരുന്നു. ഇന്‍ബോര്‍ഡ്, ഔട്ട് ബോര്‍ഡ് വള്ളങ്ങളും നാടന്‍ വള്ളങ്ങളും മത്സ്യബന്ധനത്തിന് പോയില്ല.
സംഘര്‍ഷത്തെ തുടര്‍ന്ന് ഞാറക്കല്‍ പോലീസ് സ്റ്റേഷനില്‍ അന്തിയുറങ്ങിയവര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ പോലീസ് നിഷേധിച്ചു. ഒടുവില്‍ സ്റ്റേഷന് വളപ്പില്‍ രണ്ട് സ്ത്രീകള്‍ മൂത്രമൊഴിച്ചതോടെയാണ് ഇവരെ കളമശ്ശേരിയിലേക്ക് നീക്കിയത്. ഉച്ചയ്ക്ക്് രണ്ട് മണിയോടെ ഇവരെ ഞാറയ്ക്കല്‍ കോടതിയില്‍ എത്തിച്ചു. കോടതി ജാമ്യം നല്‍കിയെങ്കിലും സമരക്കാര്‍ അത് നിഷേധിക്കുകയായിരുന്നു. കോടതി വളപ്പ് വിട്ടു പോകാന്‍ ഉത്തരവിട്ടാണ് സമരക്കാരെ പറഞ്ഞയച്ചത്.
ഐഒസി സമരത്തിന് പിന്തുണയറിയിച്ചും പോലീസ് നടപടിയില്‍ പ്രതിഷേധിച്ചും ബിജെപി, സിപിഐ എന്നിവയുടെ നേതൃത്വത്തില്‍ സമര പന്തലിലേക്ക് പ്രകടനമായെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: