കരിമണ്ണൂര്‍: വിദ്യാര്‍ത്ഥികളായ സഹോദരങ്ങള്‍ സഞ്ചരിച്ച സ്കൂട്ടറിന് പിന്നില്‍ ബസിടിച്ചു. കരിമണ്ണൂര്‍ കിളിയറ അറക്കത്തോട്ടം വീട്ടില്‍ ചാള്‍സ് ആന്റണിയുടെ മക്കളായ ലിനറ്റ് (19), നിക്കോള്‍സ് (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തെറിച്ചു വീണ് സാരമായി പരിക്കേറ്റ ഇരുവരെയും മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് വീട്ടുകാര്‍ പറയുന്നതിങ്ങനെ: കരിമണ്ണൂര്‍ നിര്‍മ്മല സ്കൂളില്‍ പഠിക്കുന്ന സഹോദരന് നിക്കോള്‍സിനെ സ്കൂളിലാക്കിയ ശേഷമാണ് ലിനറ്റ് എല്ലാ ദിവസവും തൊടുപുഴ ന്യൂമാന്‍ കോളേജിലേക്ക് പഠിക്കാന്‍ പോകുന്നത്.
പതിവുപോലെ തിങ്കളാഴാച്ച സ്കൂട്ടറില്‍ കരിമണ്ണൂര്‍ ടൗണിലെത്തിയപ്പോള്‍ പിന്നില്‍ നിന്നെത്തിയ തൊടുപുഴ തൊമ്മന്‍കുത്ത് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന മണ്സൂര്യ എന്ന ബസ് ഇടിച്ചു വീഴ്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ ഇരുവരും ബോധ രഹിതരായി. ഈ സമയം ഡ്രൈവര്‍ ഇറങ്ങി ഓടി രക്ഷപെട്ടു. സംഭവം കണ്ട നാട്ടുകാരാണ് വിദ്യാര്‍ത്ഥികളെ ആശുപത്രിയിലെത്തിച്ചത്. ലിനറ്റിന്റെ തലക്കാണ് പരിക്ക്. നിക്കോള്‍സിന്റെ കാലില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണ്. രണ്ട് വിദ്യാര്‍ത്ഥികളെ ഇടിച്ചു വീഴ്ത്തിയ ശേഷം അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കാതെ ഡ്രൈവര്‍ രക്ഷപെട്ടിട്ടും സംഭവത്തില്‍ കേസെടുക്കാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ കരിമണ്ണൂര്‍ പോലീസ് തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തില്‍ സ്കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: