കാസര്‍കോട്: പാലസ്തീനിലെ ഗാസയുടെ പേരില്‍ കാസര്‍കോട്ട് ഒരു തെരുവ്. അത് കോണ്‍ക്രീറ്റ് ചെയ്തതും മറ്റും നഗരസഭയുടെ ഫണ്ടുപയോഗിച്ചും. സംഭവം വിവാദമായതോടെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.
കാസര്‍കോട് നഗരസഭയിലെ അണങ്കൂര്‍ തുരുത്തിയിലുള്ള തെരുവിന്റെ പേര് മാറ്റിയാണ് ഗാസാ തെരുവെന്ന് നാമകരണം ചെയ്തത്. നഗരസഭാ ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്ത തുരുത്തി ജുമാ മസ്ജിദ് റോഡിന്റെ ഉദ്ഘാടനവും നാമകരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ലീഗ് നേതാവുമായ എ.ജി.സി. ബഷീര്‍ മെയ് 26നാണ് നിര്‍വ്വഹിച്ചത്.
റോഡിന്റെ പേര് മാറ്റുമ്പോഴുള്ള നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടുമില്ല. കാസര്‍കോട് കളക്ട്രേറ്റിനും എസ്പി ഓഫീസിനും വിളിപ്പാടകലെയാണ് പേര് മാറ്റം. കാസര്‍കോട് വേറെയും സ്ഥലങ്ങളുടെ പേരുമാറ്റാനുള്ള നീക്കം നടക്കുന്നുണ്ടെന്നും സൂചനയുണ്ട്. സ്ഥലനാമത്തിലുണ്ടായ മാറ്റത്തെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ഗൗരവത്തോടെയാണ് കാണുന്നത്.
കേരളത്തില്‍ നിന്ന് ഐഎസില്‍ ചേരാന്‍ പോയ യുവാക്കളിലധികവും കാസര്‍കോട്ടെ പടന്നയില്‍ നിന്നുള്ളവരാണ്. ഐ എസിലേക്ക് മലയാളി യുവാക്കളെ ആകര്‍ഷിച്ചവര്‍ക്ക് ഇപ്പോഴും ഈ മേഖലയില്‍ സ്വാധീനമുള്ളതു കൊണ്ടാണോ തുരുത്തി ജുമാമസ്ജിദിലേക്കുള്ള വഴിക്ക് ഗാസയെന്ന് പേരിട്ടതെന്നാണ് അധികൃതര്‍ അന്വേഷിക്കുന്നത്.
കൗണ്‍സിലില്‍ പേരുമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വരാറുണ്ടെന്നും അതിനെ ശക്തമായി നേരിടാറാണ് പതിവെന്നും ബിജെപി നേതാവും നഗരസഭാ പ്രതിപക്ഷ നേതാവുമായ പി. രമേശ് പറഞ്ഞു. ചില പേരുമാറ്റങ്ങള്‍ കൗണ്സിലറിയാതെയും നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നഗരസഭയ്ക്ക് ഇത് സംബന്ധിച്ച് യാതൊരു അറിവുമില്ലെന്നാണ് ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: