കൊച്ചി: ആവേശം നിറഞ്ഞ അന്തരീക്ഷത്തില്‍ മെട്രോ സര്‍വീസ് ആരംഭിച്ചു. രാവിലെ ആറിന് പാലാരിവട്ടം, ആലുവ സ്റ്റേഷനുകളില്‍ നിന്നാണ് ആദ്യ സര്‍വീസ് നടത്തിയത്. ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവരും, നവദമ്പതികളും മെട്രോ യാത്ര ആസ്വദിക്കാനെത്തി. രാവിലെ 5.30 മുതല്‍ തന്നെ സ്റ്റേഷന് പരിസരത്ത് ആളുകളെത്തിയിരുന്നു. രാത്രി ഏഴ് മണി വരെയുളള കണക്ക് പ്രകാരം 62,320 യാത്രക്കാരാണ് മെട്രോയില്‍ യാത്ര ചെയ്തത്. വരുമാനം 20.42 ലക്ഷം രൂപ. പത്തു മണിവരെയാണ് സര്‍വ്വീസ്. വരുമാനം 25 ലക്ഷം കവിഞ്ഞേക്കാം.
സ്റ്റേഷനില്‍ എങ്ങനെ കയറണമെന്നും ടിക്കറ്റെടുക്കണമെന്നുമൊക്കെ മാധ്യമങ്ങളിലൂടെ മനസിലാക്കിയെങ്കിലും നേരിട്ടെത്തിയപ്പോള്‍ പലര്‍ക്കും ആശയക്കുഴപ്പമായിരുന്നു. ഇതിനിടെ സെല്‍ഫി എടുക്കാനുള്ളവരുടെ തിരക്കും കൂടി. ആദ്യം സെല്‍ഫി എടുക്കണോ, ടിക്കറ്റെടുക്കണോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു പലരും.
രാവിലെ 6.30 വരെ ഒരു ടിക്കറ്റ് കൗണ്ടര്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. പിന്നീട് മൂന്നു കൗണ്ടറുകള്‍കൂടി തുറന്നു. ടിക്കറ്റ് കൗണ്ടറിന് ഇടതുവശത്തുള്ള പ്രവേശന ഗേറ്റിനു സമീപം ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ യാത്രക്കാര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്കി. ടിക്കറ്റിലെ ബാര്‍കോഡ് ഉപയോഗിച്ചു ഗേറ്റ് കടന്ന് പ്ലാറ്റ്ഫോമിലേക്കു പോകുന്നതെങ്ങനെയെന്ന് ജീവനക്കാര്‍ വിശദീകരിച്ച് നല്കി.
പ്ലാറ്റ് ഫോമിലേക്കുള്ള യാത്രക്കിടെ, ഒന്നാം നിലയിലെ ചുവരില്‍ ചിത്രങ്ങള്‍കൊണ്ട് അലങ്കരിച്ചിരുന്ന ഭാഗത്താണ് യാത്രക്കാര്‍ സെല്‍ഫിക്ക് വേദിയൊരുക്കിയത്. ആദ്യയാത്രയില്‍ ട്രെയിനില്‍ കയറാനായവര്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവരമറിയിക്കുന്ന തിരക്കിലായിരുന്നു.
പ്ലാറ്റ്ഫോമിലെത്തിയ യാത്രക്കാര്‍ക്കു ജീവനക്കാര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ നല്കി. ട്രെയിനിന്റെ ഫോട്ടോയെടുക്കാന്‍ പലരും മഞ്ഞ സുരക്ഷാ വര മറികടന്നതു ജീവനക്കാര്‍ക്ക് ചെറിയ രീതിയില്‍ ജോലി തടസ്സം സൃഷ്ടിച്ചു. കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് അടക്കമുള്ള ഉദ്യോഗസ്ഥരും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: