കുന്നത്തൂര്‍: സമാധാന അന്തരീക്ഷം തകര്‍ത്ത് വീണ്ടും എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം. ശാസ്താംകോട്ടയിലെ സംഘര്‍ഷത്തിന് പുറമേ കഴിഞ്ഞദിവസം രാത്രി ചക്കുവള്ളിയിലും ഇരുവിഭാഗങ്ങളും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. പള്ളിയില്‍ നിന്നും നിസ്ക്കാരം കഴിഞ്ഞിറങ്ങിയ ഇരുകൂട്ടരും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
സംഘര്‍ഷത്തില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ താരിഖ്, നബീല്‍, അമല്‍, നിയാസ്, റഫീഖ് എന്നിവര്‍ക്കും ഡിവൈഎഫ്ഐ നേതാക്കളായ നിഷാദ്, നൗഫല്‍, പോരുവഴി പഞ്ചായത്തംഗം ഫിറോസ് എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ കരുനാഗപ്പള്ളി, ശാസ്താംകോട്ട താലൂക്കാശുപത്രികളില്‍ ചികിത്സയിലാണ്. പോരുവഴി ഗവ.സ്കൂളിലെ പ്രവേശനോത്സസവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങളാണ് ഇപ്പോള്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രവേശനോത്സസവം രാഷ്ട്രീയവത്ക്കരിക്കാന്‍ ഇരുകൂട്ടരും ശ്രമിച്ചിരുന്നു.
ഘോഷയാത്രയില്‍ പാര്‍ട്ടി പതാകകളുമായി വിദ്യാര്‍ത്ഥിസംഘടനകള്‍ അണിനിരന്നത് സ്കൂളിന് തന്നെ നാണക്കേടായിരുന്നു. വിദ്യാര്ത്ഥിസംഘട്ടനങ്ങള് മൂലം സ്കൂളിലെ അധ്യയനം നിരന്തരം മുടങ്ങുകയാണ്.
സ്കൂളില്‍ രാഷ്ട്രീയം സമരങ്ങള്‍ നിരോധിക്കണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥി സംഘര്‍ഷം യുവജന സംഘടനകള്‍ കൂടി ഏറ്റെടുത്തതോടെ പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴിനോടെ തുടങ്ങിയ സംഘര്‍ഷം രാത്രി 10വരെ നീണ്ടുനിന്നു. പ്ലസ് വണ്‍ പ്രവേശനമാരംഭിക്കാനിരിക്കെ അടിക്കടി ഉണ്ടാകുന്ന സംഘര്‍ഷം സ്കൂളിനെയും ദോഷകരമായി ബാധിക്കും. ഇരുവിഭാഗത്തിനുമെതിരെ ശൂരനാട് പോലീസ് കേസെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: