തിരുവനന്തപുരം: ജനനേന്ദ്രിയം മുറിക്കപ്പെട്ട കേസില്‍ ശ്രീഹരിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. സംഭവത്തിലുള്‍പ്പെട്ട പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന പോലീസിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി പെണ്‍കുട്ടിയോട് 26 ന് നേരിട്ട് ഹാജരാകാനും നിര്‍ദ്ദേശിച്ചു. തിരുവനന്തപുരത്തെ പോക്സോ കോടതി ജഡ്ജി മിനി മോളാണ് കേസ് പരിഗണിക്കുന്നത്.
അടിക്കടി മൊഴി മാറ്റുന്നതിനാല്‍ പെണ്‍കുട്ടിയെ നുണപരിശോധനയ്ക്കായി പോളിഗ്രാഫ് ടെസ്റ്റിനും ബ്രെയിന്‍ മാപ്പിംഗിനും വിധേയമാക്കണമെന്ന് പോലീസ് അപേക്ഷിച്ചിരുന്നു. ഇതുരണ്ടും ചെയ്യണമെങ്കില്‍ പെണ്‍കുട്ടിയുടെ അനുവാദം കൂടിയേ തീരൂ. അതിനാലാണ് 26ന് നേരിട്ട് ഹാജരായി നിലപാട് അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ച് കോടതി പെണ്‍കുട്ടിക്ക് നോട്ടീസ് അയച്ചത്.
ശ്രീഹരിയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തു. സംഭവശേഷം പോലീസ് നിര്‍ബന്ധിച്ച് മൊഴി നല്കിച്ചതാണെങ്കില് മജിസ്ട്രേറ്റിനു മുന്നിലെത്തുമ്പോള്‍ അത് വെളിപ്പെടുത്താന്‍ അവസാനവര്‍ഷ നിയമവിദ്യാര്‍ഥിനി കൂടിയായ പെണ്‍കുട്ടിക്ക് അവസരമുണ്ടായിരുന്നു. അതുചെയ്യാതെ ശ്രീഹരിയുടെ അഭിഭാഷകന് അയച്ച കത്തില്‍ പോലീസ് മൊഴി കെട്ടിച്ചമയ്ക്കുകയായിരുന്നെന്നും കാമുകനായ അയ്യപ്പദാസാണ് സംഭവത്തിന് പുറകിലെന്നും പെണ്‍കുട്ടി ആരോപിച്ചു. ഇതെല്ലാം സംശയാസ്പദമാണെന്നും വിശദമായി അന്വേഷിക്കേണ്ടതിനാല്‍ ശ്രീഹരിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന് വാദിച്ചു.
ആരോഗ്യനില വഷളായതിനാല്‍ ശ്രീഹരിക്ക് ജാമ്യം നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന് ബോധിപ്പിച്ചത്. ഒരാഴ്ചയ്ക്കുശേഷം ശ്രീഹരിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവരും. അതിനുശേഷം ജാമ്യാപേക്ഷ പരിഗണിച്ചാല്‍ മതിയെന്നും അഭിഭാഷകന് വാദിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. കേസ് സിബിഐ അന്വേഷണിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജി നാളെ കോടതി പരിഗണിക്കും. ഇതിനെ പോലീസ് ശക്തമായി എതിര്‍ക്കാനാണ് സാധ്യത.
വീട്ടുതടങ്കലിലല്ല; പീഡിപ്പിച്ചത് അയ്യപ്പദാസെന്ന് പെണ്‍കുട്ടി
തിരുവനന്തപുരം: ജനനേന്ദ്രിയം മുറിക്കപ്പെട്ട കേസ് പുതിയ വഴിത്തിരിവിലേക്ക്. ജനനേന്ദ്രിയം മുറിച്ചെന്ന് പോലീസ് പറയുന്ന പെണ്‍കുട്ടി ഇന്നലെ ആശുപത്രിയിലെത്തി ശ്രീഹരിയെ കണ്ടു. മാത്രമല്ല താന്‍ വീട്ടുതടങ്കലിലല്ലെന്നും തന്നെ നിരന്തരം പീഡിപ്പിച്ചത് അയ്യപ്പദാസാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.
വിവാഹവാഗ്ദാനം നല്കി അയ്യപ്പദാസ് പീഡിപ്പിച്ചെന്നും തന്നെയും ശ്രീഹരിയെയും കബളിപ്പിച്ച് 14 ലക്ഷം രൂപ തട്ടിയെടുത്തെന്നും കാട്ടി പെണ്‍കുട്ടി പേട്ട പോലീസിന് ഇന്നലെ പരാതി നല്കി. പരാതി ഇംഗ്ലീഷില്‍ എഴുതി തയ്യാറാക്കിയതാണ്. തന്റെ അച്ഛനമ്മമാരില്‍ നിന്ന് ആറുലക്ഷവും ശ്രീഹരിയില്‍ നിന്ന് എട്ടുലക്ഷവുമാണ് അയ്യപ്പദാസ് തട്ടിയെടുത്തത്. പേട്ട പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് പെണ്‍കുട്ടി അയ്യപ്പദാസിനെതിരായ പരാതി നല്‍കിയത്. തന്റെ ജീവന് ഭീഷണിയുണ്ട്. അതിനാല്‍ പോലീസ് സംരക്ഷണം നല്‍കണമെന്നും മാധ്യമങ്ങളോട് പെണ്‍കുട്ടി വെളിപ്പെടുത്തി.
പെണ്‍കുട്ടി വീട്ടുതടങ്കലിലാണെന്നാരോപിച്ച് അയ്യപ്പദാസ് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: