വാഷിങ്ങ്ടണ്‍: ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്ന പാക്കിസ്ഥാനെതിരെ ട്രംപ് ഭരണകൂടം നിലപാട് കടുപ്പിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ താവളമടിച്ച പാക്ക് ഭീകരര്‍ക്ക് എതിരെ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്താന്‍ ഒരുങ്ങുകയാണെന്നാണ് സൂചന.
പാക്കിസ്ഥാനുള്ള ധനസഹായം തടയുക, ഡ്രോണുകള്‍ ഉപയോഗിച്ച് ഭീകരതാവളങ്ങള്‍ തകര്‍ക്കുക, നാറ്റോയ്ക്ക് പുറത്തുള്ള സഖ്യകക്ഷിയെന്ന പാക്കിസ്ഥാനുള്ള പദവി എടുത്തുകളയുക തുടങ്ങിയ നടപടികളും ആലോചിക്കുന്നുണ്ടെന്നാണ് സൂചന.
എന്നാല്‍ പാക്കിസ്ഥാനെതിരായ നടപടി എത്രമാത്രം വിജയിക്കുമെന്ന ആശങ്കയും അമേരിക്കക്ക് ഉണ്ട്. ഭീകരര്‍ക്ക് പാക്കിസ്ഥാന് നല്കുന്ന പിന്തുണ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് മുന്‍പ് അമേരിക്ക പല നടപടികളും കൈക്കൊണ്ടെങ്കിലും ഒന്നും വിജയിച്ചിരുന്നില്ല.
അഫ്ഗാനില്‍ അമേരിക്ക ഭീകരര്‍ക്ക് എതിരെ യുദ്ധമാരംഭിച്ചിട്ട് വര്‍ഷം 16 ആയി. അത് അടുത്തിടെ പുനരവലോകനം ചെയ്യുന്നുണ്ട്. ഈ സമയത്താകും അടുത്ത നടപടി ആലോചിക്കുക.
പാക്കിസ്ഥാന് ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നത് നിര്‍ത്തിയേ പറ്റൂ എന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. പാക്ക് താലിബാനാണ് അഫ്ഗാനില്‍ പോരാടുന്ന യുഎസ് സൈന്യത്തിന് വലിയ ഭീഷണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: