ജോസഫ് ചാക്കോ
ചങ്ങനാശേരി: കഞ്ചാവ്, ഹാഷിഷ്, ലഹരി ഗുളികകള്‍, മയക്കുമരുന്നുകള്‍ എന്നിവയുടെ ഉപയോഗം ഏറിവരുന്നതായി എക്സൈസ് വിഭാഗം. ഇതുമൂലം ഹൈസ്ക്കൂള്-കോളജ് വിദ്യാര്‍ത്ഥികളുടെ ജീവിതം ലഹരിയുടെ കരാളഹസ്തങ്ങളിലായി. കഞ്ചാവ് കച്ചവടക്കാരും ഏജന്റുമാരും സ്കൂള്‍ വിദ്യാര്‍ത്ഥികളെയാണ് ലക്ഷ്യമിടുന്നത്.
രണ്ടോ മൂന്നോ തവണത്തെ ഉപയോഗംകൊണ്ട് വിദ്യാര്‍ത്ഥികള്‍ ലഹരിയുടെ അടിമകളായി മാറുമെന്നാണ് സംഘത്തിന്റെ നിഗമനം. വസ്തുക്കള്‍ സൗജന്യമായി ആദ്യം നല്‍കുകയും പിന്നീട് അവരെ ലഹരിക്ക് അടിമകളാക്കി മാറ്റുന്നതുമാണ് കച്ചവടതന്ത്രം. ലഹരിയുടെ വലയില്‍ അകപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണവും വര്‍ദ്ധിച്ചു വരുന്നുണ്ട്. അഞ്ചു ശതമാനം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. പതിനഞ്ച് ശതമാനം മദ്യം ഉപയോഗിക്കുന്നവരാണ്. ഇരുപതു ശതമാനം സിഗററ്റ് പുകയില ഉല്പന്നങ്ങള് ഉപയോഗിക്കുന്നു.
സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും സമീപമുള്ള ഒഴിഞ്ഞ പ്രദേശങ്ങളാണ് കച്ചവട കേന്ദ്രങ്ങളാക്കുന്നത്. കോളജ് വിദ്യാര്‍ത്ഥികള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഇതിന്റെ വില്പന നടത്തുന്നുണ്ട്. രണ്ടുഗ്രാം കഞ്ചാവ് 500 രൂപയ്ക്ക് കച്ചവടക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറുന്നു. ഇവര്‍ ഇത് നാലു പൊതികളായി 300 രൂപയ്ക്ക് വില്കുന്നു. ലഹരി ഉപയോഗത്തിനുള്ള പണം കണ്ടെത്തുന്നത് ഇത്തരത്തിലാണ്. ഇതിനു സാധിക്കാത്തവരാണ് മോഷണത്തിലും മറ്റും ഏര്‍പ്പെടുന്നത്.
മാതാപിതാക്കളെ മര്‍ദ്ദിക്കുന്ന പ്രവണതയും ഇക്കൂട്ടര്‍ക്കുണ്ട്. വിദേശത്തുള്ള മാതാപിതാക്കളുടെ ശ്രദ്ധയില്‍ പെടാതെ അവര്‍ വാങ്ങിച്ചു കൊടുത്ത കാറില്‍ മയക്കുമരുന്ന് കച്ചവടം നടത്തിയതിന് ചങ്ങനാശേരി എക്സൈസ് സംഘം വിദ്യാര്‍ത്ഥികളെ പിടികൂടിയിരുന്നു. വിദ്യാലയങ്ങളുടെ സമീപ പ്രദേശങ്ങള്‍കൂടാതെ വീടുകള്‍ കൂടുതലുള്ള കേന്ദ്രങ്ങളും കച്ചവടത്തിനായി തെരഞ്ഞെടുക്കുന്നുണ്ട്.
ബെംഗളുരു, കോയമ്പത്തൂര്‍ എന്നിവടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സുലഭമായി ലഹരി ഗുളികകളും ആംപ്യൂളുകളും ലഭിക്കുന്ന സാഹചര്യമാണുള്ളത്. അവിടെ നിന്നും ധാരാളമായി കേരളത്തിലെത്തുന്നുമുണ്ട്. കമ്പത്ത് ഒരുകിലോ കഞ്ചാവ് 10,000 രൂപയ്ക്ക് ലഭിക്കും. ഇത് കേരളത്തില്‍ ഒരു ഗ്രാം, രണ്ടുഗ്രാം പൊതിയാക്കി 500 രൂപയ്ക്കാണ് വില്‍ക്കുന്നത്.
ഇരുചക്ര വാഹനാപകടങ്ങളില്‍ 80 ശതമാനവും മയക്കുമരുന്ന് ഉപയോഗിക്കുന്നവരിലൂടെയാണ് ഉണ്ടാകുന്നത്. അമിതവേഗത മൂലമാണ് അപകടങ്ങളിലേറെയും. ലഹരി ഉപയോഗംമൂലം വാഹനത്തിന്റെ വേഗത അറിയുന്നതിനുള്ള സ്വബോധം നഷ്ടമാകുന്നതാണ് കാരണമാകുന്നത്. പ്രതികളെ പിടികൂടാനുള്ള ആധുനിക സൗകര്യങ്ങള്‍ എക്സൈസ് വിഭാഗത്തിന് വളരെകുറവാണ്.
പലപ്പോഴും വില്പന നടക്കുന്ന വിവരങ്ങള്‍ ലഭിച്ചാല്‍പോലും പ്രതികള്‍ വലയിലാകാറില്ല. സൈബര്‍ സെല്ലിന്റെ സേവനങ്ങള്‍ ലഭ്യമാക്കിയാല്‍ എക്സൈസിനു ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.
ഇതിന് സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: